ഇറാനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അമേരിക്ക; വേണമെങ്കിൽ സൈനിക നടപടിക്കും മടിക്കില്ല
ഇറാനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അമേരിക്ക. ഒമാൻ കടലിടുക്കിൽ നടന്ന ടാങ്കർ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപണമുന്നയിച്ച അമേരിക്ക, ഇറാനെതിരെ വേണമെങ്കിൽ സൈനിക നടപടിക്കും മടിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.
ഗൾഫ് മേഖലയില്‍ ഒമാന്‍ ഉൾടലില്‍ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു . ഇന്റലിജൻസ് വിവരങ്ങളും, അക്രമത്തിനായി ഉപയോഗിച്ച ആയുധങ്ങളും, കൃത്യം നിർവ്വഹിക്കാന്‍ കാണിച്ച വൈദഗ്ദ്ധ്യവും ഇറാന്റെറ പങ്ക് അനിഷേധ്യമാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഹോർമുസ് കടലിടുക്കില്‍ ആക്രമണം നടത്തണമെങ്കില്‍ അത്രയും സങ്കീർണ സാങ്കേതികജ്ഞാനം ആവശ്യമാണെന്നും അത് ഒരു ബിനാമിയെക്കൊണ്ട് ചെയ്യിക്കാന്‍ കഴിയിലെന്നുമാണ് അമേരിക്കയുടെ നിലപാട്. അതേസമയം, തന്റെ അവകാശവാദങ്ങൾക്ക് തെളിവ് നൽകാൻ പോംപിയോ തയ്യാറായിട്ടില്ല. എണ്ണക്കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇറനെ കുറ്റപ്പെടുത്തി ഇത് രണ്ടാം തവണയാണ് യുഎസ് രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം നടന്ന ആക്രമണത്തെയും യുഎസ് ഇറാന് മേൽ ആരോപിച്ചിരുന്നു. ഞങ്ങൾ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ ഇറാൻ ഇനിയും പ്രകോപനം തുടർന്നാൽ സൈനിക നടപടിക്കും മടിക്കില്ലെന്നാണ് പോംപിയോയുടെ പക്ഷം.ഇത് ഇറാനെതിരെയുള്ള പടയൊരുക്കത്തിന്റെ സൂചനയാണെന്ന് ഇതിനോകം തന്നെ പ്രതിരോധ വിദഗ്‌ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്
എന്നാൽ ആ ആക്രമണങ്ങളുടെ ഔദ്യോഗിക അന്വേഷണത്തിലും ഉത്തരവാദികളാരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇറാന്റെ പ്രവർത്തനങ്ങൾ ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷിതത്വത്തിനും വ്യക്തമായ ഭീഷണിയാണ്’ എന്ന യുഎസ് ആരോപണവും അദ്ദേഹം ആവർത്തിച്ചു. എന്നാൽ ആക്രമണത്തില്‍ അടിമുടി ദുരൂഹത ആരോപിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മജ് ജവാദ് ഷെരീഫ് രംഗത്തെത്തി.
എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രസിഡന്റുമായി മുതിർന്ന ഉദ്യോഗസ്ഥർ നിരവധി തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ എന്തൊക്കെ സ്വീകരിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഇതിൽ സൈനിക നടപടിയും ഉൾപ്പെടുന്നതാണ്. ഒരു കാരണവശാലും ഇറാന്റെ കയ്യിൽ ആണവായുധങ്ങൾ എത്തിച്ചേരില്ലെന്ന് അമേരിക്ക ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ അമേരിക്ക തങ്ങളുടെ മേലുള്ള ഉപരോധം കടുപ്പിച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകരാതെ പിടിച്ചു നിറുത്താനുള്ള പദ്ധതിയും ഇറാൻ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഉപരോധം മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനുള്ള പുതിയ നയത്തിന് ഇറാൻ പാർലമെന്റ് കഴിഞ്ഞ ആഴ്‌ച അംഗീകാരം നൽകിയിട്ടുണ്ട്.എണ്ണ ഇതര സാമ്പത്തിക സംവിധാനത്തിന് ശക്തിപകരാനാണ് തീരുമാനം. വിദേശ വിനിമയ വിപണിയെയും പേയ്‌മെന്റുകളെയും ക്രമീകരിച്ച് സാമ്പത്തിക രംഗത്തെ വീഴ്ച ഒഴിവാക്കി മുന്നോട്ട് പോകാനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്. ഓയിൽ ഫ്രീ ഇക്കണോമിക് കണ്ടക്‌ട് എന്നാണ് ഇറാൻ ഇതിന് പേര് നൽകിയിരിക്കുന്നത്. എന്നാൽ ഇറാൻ ആരുമായും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുമായും സമാധാനത്തിൽ നീങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha