ഇറാനും അമേരിക്കയും യുദ്ധത്തിന്റെ വക്കിൽ ;ഇറാനിലൂടെ യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം
ഇറാനും അമേരിക്കയും തമ്മിലുള്ള പോര് യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കെ ഇന്ത്യന്‍ വ്യോമയാന ഡയറക്ട്രേറ്റ് ജാഗ്രതാ നിര്‍ദേശം നൽകിക്കഴിഞ്ഞു. . ഇറാന്റെ വ്യോമാതിര്‍ത്തി വഴിയുള്ള യാത്ര വിമാനകമ്പനികള്‍ ഒഴിവാക്കണമെന്നാണ് കർശന നിർദ്ദേശം . ഇതുവഴി യാത്ര ചെയ്യുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടണമെന്നും നിര്‍ദേശമുണ്ട്
സമാനമായ നിര്‍ദേശം അമേരിക്കന്‍ വ്യോമയാന വിഭാഗം വെള്ളിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇറാന്‍ അതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ ചാരവിമാനം ഇറാന്‍ സൈനികര്‍ വെടിവച്ചിട്ടതോടെയാണ് ഭീതി പരന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളുടെ വിമാനത്തിന് നേരെയും ആക്രമണമുണ്ടായേക്കാമെന്ന് ആശങ്കയുണ്ട്.
അതേസമയം, ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചു കഴിഞ്ഞു.. ഒമാന്‍ കടലിലും പേര്‍ഷ്യന്‍ കടലിലുമാണ് വിന്യാസം. ഇന്ത്യയുടെ വിവിധ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ട യുദ്ധക്കപ്പലുകളാണ് ഗള്‍ഫില്‍ വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം അമേരിക്കന്‍ ചാര വിമാനങ്ങള്‍ക്ക് നേരെ മേഖലയില്‍ ഇറാന്റെ ആക്രമണമുണ്ടായിരുന്നു. അമേരിക്ക കൂടുതല്‍ നീക്കം നടത്തുമോ എന്ന ആശങ്ക നിലനില്‍ക്കവെയാണ് മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയുടെ ഇടപെടല്‍. ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കുകയാണ് കപ്പല്‍ വിന്യാസത്തിന്റെ ലക്ഷ്യം.
ലോകത്തിലെ പ്രധാന കപ്പല്‍ ചരക്കുപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ അഞ്ചിലൊന്ന് ചരക്കു കടത്തും ഇതുവഴിയാണ്. ഇറാന്‍ അതിര്‍ത്തി ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് ഏത് സമയവും ആക്രമണമുണ്ടാകാം എന്നതാണ് സാഹചര്യം. ഇന്ത്യയുടെ ചരക്കു കപ്പലുകള്‍ മേഖലയില്‍ സജീവമാണ്. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവിക സേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്. ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ സൈന്യം ഇടപെടും.
ഹെലികോപ്ടര്‍ ഇറക്കാന്‍ സൗകര്യമുള്ള കപ്പലുകളില്‍ നാവികസേനാ സംഘം പറന്നിറങ്ങും. മറ്റുള്ള കപ്പലുകളില്‍ സംഘത്തെ ബോട്ടിലാവും എത്തിക്കുക. മേഖലയില്‍ അമേരിക്ക-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ അധികൃതരുടെ തീരുമാനം
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 63 ശതമാനവും ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഇറാൻ എന്നിവിടങ്ങളിൽനിന്ന് ആണ്. പ്രതിദിനം അഞ്ചു മുതല്‍ എട്ടു വരെ ഇന്ത്യന്‍ എണ്ണക്കപ്പലുകളാണ് പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സഞ്ചരിക്കുന്നത്. ഇതുവഴിയുള്ള എണ്ണക്കടത്ത് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ 63.29 ശതമാനവും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. യുദ്ധ സാഹചര്യം നില നിന്നാൽ ഇത് ഇന്ത്യക്ക് തിരിച്ചടിയാകാൻ ഇടയുണ്ട്
ഇറാഖ്, സൗദി, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യ ഇപ്പോള്‍ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. അടുത്തിടെ വരെ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നെങ്കിലും അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ഇപ്പോള്‍ ഇറാനില്‍നിന്നുള്ള ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുകയാണ്.
സംഘർഷത്തെ തുടർന്ന് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ശേഷിയുള്ള ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് സുനെയ്‌ന എന്നീ രണ്ട് യുദ്ധകപ്പലുകളാണ് ഒമാന്‍ കടലിടുക്കിലേക്ക് ഇന്ത്യ അയച്ചിട്ടുള്ളത്
2015ല്‍ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള ആണവ കരാറില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറുകയും ഏകപക്ഷീയമാ ഉപരോധങ്ങള്‍ എര്‍പ്പെടുത്തുകയും ചെയ്ത ശേഷമാണ് ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം വഷളായത്.
https://www.facebook.com/Malayalivartha