മുഖം കമഴ്ന്ന് അച്ഛന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് കിടന്ന കുട്ടി; സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിക്കു സമാനമായി വീണ്ടും ലോക മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടുമൊരു ചിത്രം
സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിക്കു സമാനമായി വീണ്ടും ലോക മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടുമൊരു ചിത്രം കൂടി. അമേരിക്കയിലേക്കുള്ള ജീവന്‍ പണയം വെച്ചുള്ള യാത്രയ്ക്കിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെ ചിത്രം ലോക മനസാക്ഷിയെ വീണ്ടും പിടിച്ചുലക്കുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയുടെ ഭാഗമായ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്.
2015ല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടേതിനു സമാനമായിരുന്നു ഈ അച്ഛന്റെയും മകളുടെയും ചിത്രം. മുഖം കമഴ്ന്ന് അച്ഛന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് കിടന്ന നിലയിലാണ് കുട്ടി.
സാല്‍വദോറില്‍ നിന്നും യു.എസിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണിവരെന്നാണ് റിപ്പോര്‍ട്ട്. 23 മാസം പ്രായമായ കുട്ടിയുടെ കൈകള്‍ അച്ഛന്റെ കഴുത്തിനെ ചുറ്റിയ നിലയിലായിരുന്നു.
ഐലന്‍ കുര്‍ദിയുടെ ചിത്രത്തോട് താരതമ്യം ചെയ്താണ് മെക്‌സിന്‍ പത്രങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്.
ഞായറാഴ്ചയാണ് ഇവര്‍ മെക്‌സിക്കോയിലെ മാടമോറോസിലെത്തിയതെന്നാണ് ലാ ജോര്‍നാഡ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ജൂലിയ ലെ ഡക് പറയുന്നത്. ആലര്‍ബര്‍ട്ടോ മാര്‍ട്ടിനസ് റാമിറസും മകള്‍ വലേറിയയും ഭാര്യ വനേസ അവലോസുമാണ് യു.എസില്‍ അഭയം തേടാമെന്ന പ്രതീക്ഷയില്‍ യാത്ര തിരിച്ചത്. അഭയം തേടേണ്ട നടപടി ക്രമങ്ങള്‍ വൈകുമെന്ന് അറിഞ്ഞതോടെ മാര്‍ട്ടിനസ് നീന്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് അവലോസ് പൊലീസിനോട് പറഞ്ഞതായി ഡെ ലക് പറയുന്നു.
‘ അദ്ദേഹം ചെറിയ കുട്ടിയുമായി നീന്തി അവളെ അമേരിക്കയുടെ ഭാഗത്ത് എത്തിച്ചു. തിരിച്ച് ഭാര്യയെ കൊണ്ടുപോകാനായി എത്തി. എന്നാല്‍ മകളും അദ്ദേഹത്തിന്റെ പിന്നാലെ തിരിച്ചു. മകളെ രക്ഷിക്കാനായി അദ്ദേഹം പോയപ്പോള്‍ ഇരുവര്‍ക്കും ഷോക്കടിച്ചു.’ എന്നാണ് ലെ ഡക് പറഞ്ഞതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മെക്‌സിക്കന്‍ അതിര്‍ത്തി വഴി രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്ന മറ്റ് കുടിയേറ്റക്കാര്‍ക്കുവേണ്ടി അധികൃതര്‍ ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തുര്‍ക്കി കടല്‍ത്തീരത്ത് മുഖംപൂഴ്ത്തിക്കിടന്ന ഐലന്‍ കുര്‍ദിയുടെ ജീവനറ്റ ആ കുഞ്ഞുശരീരം ലോകത്തെ ഒന്നാകെ വിഷമിപ്പിച്ച ഒന്നാണ്. ലോകമാധ്യമങ്ങളുടെ മുഖപേജുകളില്‍ ആ കുഞ്ഞുശരീരം വാര്‍ത്തയായി. വംശീയത വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍പോലും ആ ചിത്രം കണ്ട് ഒരുനിമിഷം നടുക്കംപൂണ്ടു. ഐലന്‍ കുര്‍ദി സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്‍െറ രൂക്ഷതയുടെ പ്രതിഫലനമായിരുന്നു. തുര്‍ക്കിയില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിനെ ലക്ഷ്യംവെച്ച് പലായനം ചെയ്ത കുര്‍ദ് കുടുംബത്തിലെ ആ പൈതല്‍ ലോകത്തിന്‍െറ ഓമനയായി മാറുകയായിരുന്നു. ലോകം അവഗണിച്ച, ഇപ്പോഴും അവഗണിക്കുന്ന മാനുഷിക ദുരന്തത്തിന്‍െറ ഓര്‍മപ്പെടുത്തലായിരുന്നു അവന്‍. മെഡിറ്ററേനിയന്‍ കടലാഴങ്ങളില്‍ എന്നെന്നേക്കുമായി ഉറങ്ങിക്കിടക്കുന്ന അഭയാര്‍ഥിക്കുഞ്ഞുങ്ങളുടെ പ്രതിനിധി. ആ കുഞ്ഞുങ്ങളുടെ മരണം എവിടെയും രേഖപ്പെടുത്തപ്പെട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം യുഎസിലെ അരിസോണയിൽ ഒറ്റപ്പെട്ട മരുഭൂമിയിൽ നിന്ന് ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യയിൽ നിന്നുള്ള സംഘത്തിനൊപ്പമെത്തിയ കുട്ടിയാണിതെന്നാണ് അധികൃതർ അറിയിച്ചത്. യുഎസ്-മെക്സിക്കോ അതിർക്ക് 17മൈൽ അകലെ നിന്നാണ് ജീർണിച്ച തുടങ്ങിയ മൃതശരീരം കണ്ടെടുത്തത്. ഇന്ത്യയിൽ നിന്നുള്ള അഞ്ച് അനധികൃത കുടിയേറ്റക്കാരെ അതിർത്തി വഴി യുഎസിലേക്ക് കടക്കാനെത്തിച്ചത് മനുഷ്യക്കടത്തുകാരാണെന്നാണ് സംശയിക്കുന്നത്. മനുഷ്യക്കടത്തുകാരാണ് ഇവരെ മെക്സിക്കൻ അതിർത്തി വരെയെത്തിച്ചത്. ഇവിടെ നിന്ന് അരിസോണ മേഖലയിലെ മരുപ്രദേശം വഴി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് ജീവൻ നഷ്ടമായത്. മൃതശരീരം കണ്ടെടുത്ത സ്ഥലം അതീവ ദുർഘടമായ ഭൂപ്രദേശമാണെന്നാണ് അധികൃതർ തന്നെ പറയുന്നത്. പെൺകുട്ടി മരണപ്പെട്ടുവെന്ന് കരുതപ്പെടുന്ന ദിവസം ഇവിടുത്തെ താപനില 108 ഡിഗ്രിവരെ ഉയർന്നിരുന്നുവെന്നും കരുതപ്പെടുന്നുണ്ട്.
അതിർത്തി കടക്കാൻ ശ്രമിച്ച് രണ്ട് ഇന്ത്യൻ സ്ത്രീകളിൽ നിന്നാണ് പെൺകുട്ടിയെ കുറിച്ചുള്ള വിവരം ബോർഡർ പട്രോൾ അംഗങ്ങൾക്ക് ലഭിക്കുന്നത്. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്നായിരുന്നു ഇവർ അറിയിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷമാണ് കാണാതായവർക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ മരുഭൂമിയിൽ നിന്ന് പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഹെലികോപ്ടർ വഴി നടത്തിയ തെരച്ചിലിൽ മറ്റ് രണ്ട് പേരെ കുറിച്ചും വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കാൽപ്പാടുകളുടെ അടയാളം വച്ച് ഇവർ മെക്സിക്കോയിലേക്ക് തന്നെ തിരികെ പോയെന്നാണ് അധികൃതരുടെ നിഗമനം.
https://www.facebook.com/Malayalivartha