കൊറോണ അനിയന്ത്രിതമാകുന്നതിനൊപ്പം രൂക്ഷമായി സൈബർ കുറ്റകൃത്യങ്ങളും.....വീടുകളിരുന്നു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക..മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
കൊറോണ വ്യാപനം രൂക്ഷമാകുന്നതിനൊപ്പം ലോകമൊട്ടാകെ സൈബർ കുറ്റകൃത്യങ്ങളും വ്യാപിക്കുകയാണ്. സൈബർ കുറ്റവാളികൾ അഥവാ ഹാക്കേഴ്സ്സ് എന്ന വിഭാഗത്തിൽ പെട്ട തട്ടിപ്പുകർ അവസരം മുതലാക്കി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഭീതി പരത്തുന്നത്. കൊറോണ വൈറസ് വ്യാപനം മൂലം ലോകം നിശ്ചലമായിരിക്കുന്ന ഈ അവസ്ഥയിൽ ഏതു തരം ഭീതി ഉണർത്തുന്ന വാർത്തയും മനുഷ്യൻ അറിയാൻ ശ്രമിക്കും എന്ന കണക്കു കൂട്ടലിലാണ് ഇത്തരക്കാരുടെ കടന്നു കയറ്റം ഉണ്ടാകുന്നത് . തിരക്കേറിയ മെട്രൊപൊളിറ്റന്‍ നഗരങ്ങളെല്ലാം ഇന്ന് ആളൊഴിഞ്ഞ് കിടക്കുകയാണ്. വൈറസിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും, വിവിധ ഭരണകൂടങ്ങളും സ്ഥാപനങ്ങളും. കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ ഒരു വശത്ത് നടക്കുന്നു. രോഗ ബാധിതര്‍ക്ക് ആവശ്യമായ മുഖം മൂടികളും പരിശോധന കിറ്റുകളും നിര്‍മിക്കാനുള്ള ശ്രമവും മറ്റൊരു ഭാഗത്തു നടക്കുകയാണ്.
അതിനിടയിലാണ് ലോകമെമ്പാടുമുള്ള സൈബര്‍ കുറ്റവാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കൊറോണയെ കുറിച്ചുള്ള ഭീതി കാശാക്കിമാറ്റാനുള്ള ശ്രമത്തിലാണവര്‍. അതിന്റെ ഫലമായി വ്യാപമായ ഫിഷിങ് മെസേജുകളും , മാല്‍വെയറുകളടങ്ങുന്ന ഇമെയിലുകളും ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കുന്ന ശ്രമങ്ങൾ നടന്നു വരുന്നതായി റിപ്പോർട്ടുകളുണ്ട് .ലോകാരോഗ്യ സംഘടനയുടെയും മറ്റ് ആധികാരിക ഏജന്‍സികളുടെയും സ്ഥാപനങ്ങളുടേയും പേരിലുള്ള വ്യാജ ഇമെയിലുകളിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് ഇവര്‍ മാല്‍വെയറുകള്‍ അയക്കുന്നത്. ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ കൈക്കലാക്കാനും അതില്‍ നിന്നും പണമുണ്ടാക്കാനുമാണ് ഇവരുടെ ശ്രമം.
ലോകാരോഗ്യ സംഘടനയെ പോലുള്ള സ്ഥാപനങ്ങളുടേയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും വെബ്‌സൈറ്റുകളും സെര്‍വറുകളും കയ്യടക്കാനുള്ള കണക്കുകൂട്ടിയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൊറോണ വ്യാപനം ആഗോള ഭീതിയ്ക്ക് ഇടയാക്കിയതോടെ ഹാക്കര്‍മാര്‍ വ്യാപകമായി രംഗത്തിറങ്ങിയിട്ടുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുത തന്നെയാണ് . ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്‌സ് ഡയറക്ടര്‍ ഹിമാന്‍ഷു ദൂബെ പറയുന്നത് ഹാക്കര്‍മാര്‍ക്ക് സമൂഹത്തിലുണ്ടാവുന്ന പുതിയ ട്രെന്‍ഡുകള്‍ തിരിച്ചറിയാനുള്ള വിദഗ്ദരാണെന്നാണ് . ഇപ്പോഴത്തെ ട്രെന്‍ഡ് കൊറോണ വൈറസ് ആണ്. അതുമായി ബന്ധപ്പെട്ട നിരവധി വെബ്‌സൈറ്റുകളാണ് ദിവസേനയെന്നോണം സൃഷ്ടിക്കപ്പെടുന്നത്. അതില്‍ നല്ലതുമുണ്ട് അപകടകാരികളുമുണ്ട്. അതിനാൽ തന്ന്നെ സാധാരണക്കാരന് വ്യാജവാർത്തകൾ തിരിച്ചറിയുക അസാധ്യമാകുന്നു
അപകടകാരികളായ വെബ്‌സൈറ്റുകളുടെ മുഖ്യലക്ഷ്യം പണംതട്ടുക എന്നത് തന്നെയാണ് . കൊറോണയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമെന്ന വ്യാജേന ആളുകളെ ആകര്‍ഷിച്ച് കുടുക്കിലാക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും, ആധികാകരിക സംഘടനകളുടെയും വെബ്‌സൈറ്റുകളുടെ തിരിച്ചറിയാന്‍ പറ്റാത്ത വ്യാജന്‍ നിര്‍മിച്ച് ആളുകളെ കബളിപ്പിക്കും. പാസ് വേഡുകളും മറ്റ് വിവരങ്ങളും കൈക്കലാക്കുകയാണ് മുഖ്യമായ ലക്ഷ്യം. ഇതിലൂടെ നാളുകളോളം പണം കൈക്കലാക്കുവാൻ കഴിയും. കുറച്ചാഴ്ചകള്‍ക്ക് മുമ്പ് ദിവസേന 1000 ഡൊമൈനുകളാണ് സൃഷ്ടിക്കപ്പെട്ടിരുന്നത് എങ്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അത് 10000 ഡൊമൈനുകളായി വര്‍ധിച്ചിട്ടുണ്ടെന്ന് ദുബെ പറയുന്നു.
https://www.facebook.com/Malayalivartha