കാലാപാനി അതിര്‍ത്തി പ്രശ്‌നത്തില്‍ വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച വേണമെന്ന് നേപ്പാള്‍, ആദ്യം പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകട്ടെയെന്ന് ഇന്ത്യ

ടിബറ്റ് അതിര്‍ത്തിയിലെ ലിപുലേഖ് ചുരത്തിന്റെ തെക്കേ അറ്റത്തുള്ള കാലാപാനി പ്രദേശത്തിന് അവകാശവാദം ഉന്നയിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിക്ക് മറുപടിയുമായി ഇന്ത്യ. കാലാപാനി അതിര്‍ത്തി പ്രശ്‌നത്തില്‍ വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച വേണമെന്നാണ് നേപ്പാളിന്റെ ആവശ്യം. ആദ്യം പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അന്തരീക്ഷമാണ് ഉണ്ടാകേണ്ടതെന്നും ആ അന്തരീക്ഷത്തില്‍ എല്ലാ അയല്‍ക്കാരുമായി ഇടപെടാന്‍ ഇന്ത്യ തയാറാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു.
ചര്‍ച്ചകളില്‍നിന്ന് ഇന്ത്യ ഒളിച്ചോടുകയാണെന്നും നേപ്പാള്‍ അംബാസഡറെ കാണാന്‍ കൂട്ടാക്കുന്നില്ലെന്നുമുള്ള നേപ്പാള്‍ മാധ്യമങ്ങളുടെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് , കാലാപാനി അതിര്‍ത്തി പ്രശ്‌നത്തില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല നേപ്പാള്‍ അംബാസഡര്‍ നീലാംബര്‍ ആചാര്യയുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കാലാപാനിയുള്‍പ്പെടെ ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ പുറത്തിറക്കിയ പുതിയ മാപ്പിന് നിയമസാധുത നല്‍കാനുള്ള നീക്കം പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി തലത്തില്‍ കാലാപാനി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന പുതിയ ആവശ്യവുമായി നേപ്പാള്‍ രംഗത്തെത്തിയത്. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കഴിഞ്ഞ നവംബറില്‍ ഇന്ത്യ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതു മുതല്‍ കാലാപാനി അതിര്‍ത്തി പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്കായി നേപ്പാള്‍ ശ്രമിച്ചിരുന്നുവെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭൂപടത്തോടു യോജിപ്പുണ്ടെന്നും എന്നാല്‍ നിയമസാധുത നല്‍കാനുള്ള നീക്കം തിടുക്കത്തിലാണെന്നും നേപ്പാളിലെ മുഖ്യപ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസും മറ്റൊരു പ്രധാന കക്ഷിയായ മധേശി കോണ്‍ഗ്രസും നിലപാടെടുത്തു. അതോടെ ഒലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രതിരോധത്തിലായി. തുടര്‍ന്നാണ് ഏതുമാര്‍ഗത്തിലും കാലാപാനി പിടിച്ചെടുക്കുമെന്ന മുന്‍നിലപാടില്‍ നിന്ന് വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ചയാകാമെന്നു നേപ്പാള്‍ നിലപാട് മാറ്റിയത്.
ഇന്ത്യയുടെ ഭാഗമായ ലിംപിയാദുര, ലിപുലേഖ്, കാലാപാനി എന്നിവ ഉള്‍പ്പെടുന്ന പുതിയ ഭൂപടം നേപ്പാള്‍ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം ഇത് വര്‍ധിപ്പിച്ചു. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാദുര, ലിപുലെഖ് പ്രദേശങ്ങള്‍ എന്തു വില കൊടുത്തും നേപ്പാള്‍ തിരികെ കൊണ്ടുവരുമെന്നും ഒലി വെല്ലുവിളിച്ചിരുന്നു.
മാനസസരോവര്‍ തീര്‍ഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാര്‍ച്ചുല മുതല്‍ ടിബറ്റ് അതിര്‍ത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിര്‍മിച്ചതിലാണ് നേപ്പാളിനു പ്രതിഷേധം. മേയ് എട്ടിനാണ് പുതിയ റോഡ് ഉദ്ഘാടനം ചെയ്തത്. പിന്നാലെ നേപ്പാള്‍ ഇതില്‍ പ്രതിഷേധിക്കുകയും പ്രദേശത്ത് സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലൂടെ കടന്നു പോകുന്ന റോഡ് പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധത്തിനു പിന്നില്‍ ചൈനയുടെ പങ്ക് ഇന്ത്യ സംശയിക്കുന്നു.
ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്ത്യയുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തി നിര്‍വചിക്കാന്‍ ബ്രിട്ടിഷ് കൊളോണിയല്‍ ഭരണാധികാരികളുമായി ഏര്‍പ്പെട്ട 1816-ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലേഖ് പാസില്‍ നേപ്പാള്‍ അവകാശമുന്നയിക്കുന്നത്. 1962-ലെ ഇന്ത്യ-ചൈന യുദ്ധം മുതല്‍ ഇന്ത്യന്‍ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും ലിംപിയാദുര, കാലാപാനി മേഖലകള്‍ തന്ത്രപ്രധാനമായ പ്രദേശങ്ങളാണെന്ന് നേപ്പാള്‍ അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha