ഗൾഫിൽ ഇന്നലെ മാത്രം മരിച്ചത് പത്ത് മലയാളികൾ; മരിച്ചവരുടെ ആശ്രിതർക്ക് സർക്കാറുകൾ ആശ്വാസമേകണമെന്ന ആവശ്യം ശക്തമാകുന്നു
ഗൾഫിൽ ഇന്നലെ പത്ത് മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത് . മലപ്പുറം ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്പിൽ, മൊയ്തീൻകുട്ടി എന്നിവരാണ് അബുദാബിയിൽ മരിച്ചത്. രണ്ടുപേർക്കും അൻപത്തിരണ്ട് വയസായിരുന്നു. പെരിന്തൽമണ്ണ സ്വദേശി പി.ടി.എസ്.അഷ്റഫ് അൽഐനിൽ മരിച്ചു. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 85ആയി.
ഒമാനിൽ മകനെ കാണാൻ സന്ദർശകവീസയിലെത്തിയ കൊല്ലം അഞ്ചൽ സ്വദേശി 68കാരൻ വിജയനാഥ് ആണ് മസ്ക്കറ്റിൽ മരിച്ചത്. പത്തനംതിട്ട വല്ലന സ്വദേശി 52 കാരൻ പവിത്രൻ ദാമോദരൻ, കണ്ണൂർ കതിരൂർ സ്വദേശി 69കാരൻ മൂപ്പൻ മമ്മൂട്ടി എന്നിവർ കുവൈത്തിൽ മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി 58കാരൻ മോഹനനാണ് ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150കടന്നു. യുഎഇയിലും സൗദിയിലുമാണ് കൂടുതൽ മലയാളികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മലയാളികളുടെ മരണസംഖ്യ ഉയരുന്നത് പ്രവാസലോകത്തും കുടുംബങ്ങളിലും ആശങ്ക ഉയര്‍ത്തുകയാണ്.
1045 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 153 പേർ മലയാളികളാണ്. യുഎഇ-91, സൗദി- 34, കുവൈത്ത് 25, ഒമാൻ രണ്ട്, ഖത്തർ ഒന്ന് എന്നിങ്ങനെയാണ് മലയാളികളുടെ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തത്. പ്രമേഹം, ഹൃദ്രാേഗം, വൃക്കരോഗം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ കൂടുതലാണെന്നത് കൊവിഡ് സങ്കീർണത രൂക്ഷമാക്കുന്നു
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1877 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഇന്നും ഉയർന്നു തന്നെയാണ്. 3559 പേരാണ് ഇന്ന് മാത്രം സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 85261 ആയി. 23 പേർ കഴിഞ്ഞ ദിവസം മാത്രം മരണത്തിനു കീഴടങ്ങിയിട്ടുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 62442 ആയി. നിലവിൽ 22316 പേരാണ് ചികിൽസയിൽ ഉള്ളത്. ഇന്നത്തെ 23 മരണം ഉൾപ്പെടെ 503 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. ആകെ രാജ്യത്ത് 822769 പരിശോധനകൾ പൂർത്തിയാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
രാജ്യത്ത് ഇതുവരെ 165 പ്രദേശങ്ങളിലാണ് കോവിഡ്19 സ്ഥിരീകരിച്ചത്. നിലവിൽ 6541 പേർ ചികിത്സയിലുള്ള റിയാദിലാണ് കൂടുതൽ രോഗികൾ. ഇന്ന് പുതുതായി രോഗം കണ്ടെത്തിയവരിൽ കൂടുതലും ജിദ്ദയിലാണ് 586 പേർ. റിയാദ് 504, മക്ക 159, ദമാം 110, മദീന 95, ഹുഫൂഫ് 55, ഖോബാർ 33 എന്നിങ്ങനെയാണ് മറ്റു പ്രധാന പ്രദേശങ്ങളിലെ കണക്ക്.
ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ ഉൾപ്പെടെ തുറന്ന് നൽകിയിട്ടുണ്ട്. ഓഫീസുകളും തൊഴിലിടങ്ങളും വിപണിയും സാധാരണ നിലയിലേക്ക് വന്നു. ജൂൺ 20 വരെ രാത്രി 8 മണിമുതൽ രാവിലെ 6 വരെയാണ് കർഫ്യു. അത് കഴിഞ്ഞാൽ പൂർണമായി നിയന്ത്രണങ്ങൾ നീക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ലേബർ ക്യാമ്പുകളിലും അവിവാഹിതരായവര്‍ മുറികളിലും കൂട്ടമായി താമസിക്കുന്നതിനാൽ മലയാളികൾക്കിടയിൽ രോഗവ്യാപനവും കൂടുതലാണ്. മരിച്ച മലയാളികളിൽ 22കാരൻ മുതൽ വയോധികർ വരെയുണ്ട്. ഇവരിൽ പലരുടെയും മരണത്തോടെ കുടുംബങ്ങളുടെ ഏക വരുമാന സ്രോതസ്സാണ് ഇല്ലാതായത്. ഡോക്ടർ ഉൾപ്പെടെ മൂന്ന് മലയാളി ആരോഗ്യ പ്രവർത്തകരും ഗള്‍ഫില്‍ കൊവിഡ് പോരാട്ടത്തിൽ ജീവൻ നഷ്ടമായവരില്‍പ്പെടുന്നു. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാറുകൾ ആശ്വാസമേകണമെന്ന ആവശ്യം പ്രവാസലോകത്ത് ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha