ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ ആളിപ്പടരുന്നു..കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പോലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ സഹോദരന്‍ ഫിലോനിസ് ഫ്ലോയ്‍ഡ്
ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ ആളിപ്പടരുന്നു. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ കഴുത്തില്‍ വെള്ളക്കാരനായ പോലീസുകാരന്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അമേരിക്കയില്‍ രോഷം അണപൊട്ടിയത്. നൂറ്റാണ്ടുകളായി തുടരുന്ന വര്‍ണവെറിക്കതിരായ പ്രതിഷേധം രാജ്യമെങ്ങും കത്തിപ്പടരുകയാണ്.
കറുത്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അമേരിക്കന്‍ ജനത വര്‍ണ-വര്‍ഗ വിവേചനമില്ലാതെ തെരുവിലിറങ്ങുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ലംഘിച്ചുകൊണ്ട് ജനക്കൂട്ടം പ്രതിഷേധിക്കുകയാണ്
വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ചു സമയത്തേക്കു ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്
ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയത് എന്നാണ് റിപ്പോർട്ട് . തുടര്‍ന്ന് വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേര്‍ന്നത്. ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. മെലാനിയ ട്രംപിനെയും മകൻ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല.
രാജ്യമാകെ കോവിഡ് പടര്‍ന്നു പിടിക്കുന്നതിനിടെയാണു കാര്യങ്ങള്‍ വമ്പന്‍ പ്രതിഷേധങ്ങളിലേക്കു വഴി മാറിയത്. മേയ് 25ന് മിനിയപ്പലിസില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ പൊലീസ് പിടിയില്‍ മരിച്ചതോടെയാണു പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 'എനിക്കു ശ്വാസം മുട്ടുന്നു' എന്ന പേരിലാണു പ്രചാരണങ്ങള്‍ നടക്കുന്നത്. പ്രതിഷേധം നിയന്ത്രിക്കാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ സജ്ജരാക്കിയിട്ടുണ്ട്
അമരിക്കയില്‍ 20-ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വാഷിങ്ടണ്‍ ഡിസിയില്‍ ഞായാറാഴ്‍ച 5000 നാഷണല്‍ ഗാര്‍ഡുകളെ കൂടി വിന്യസിച്ചു.
2000 സൈനികരെ കൂടി സജ്ജരാക്കി നിര്‍ത്തിയിട്ടുമുണ്ട്. അരിസോണ, കാലിഫോര്‍ണിയ, കൊളറാഡോ, ഫ്ലോറിഡ, ഇല്ലിനോയിസ്, ഇന്ത്യാന, കെന്‍റക്കി, മിഷിഗണ്‍, മിന്നെസോട്ട, മിസോറി, ന്യൂജഴ്സി, ന്യൂയോര്‍ക്ക്, ഒഹായോ, ഒറെഗോണ്‍, പെന്‍സില്‍വാനിയ, സൗത്ത് കരോലിന, ടെന്നസി, ടെക്സാസ്, ഉട്ടാ, വിര്‍ജീനി, വാഷിങ്ടണ്‍, വിസ്കോന്‍സിന്‍ സംസ്ഥാനങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നാം ദിവസമയ ഇന്നും പ്രതിഷേധക്കാർ യുഎസ് പ്രസിഡന്‍റിന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നിലെത്തി. കണ്ണീര്‍ വാതകം ഉപയോഗിച്ച് സുരക്ഷാ സേന പ്രക്ഷോഭകരെ തുരത്താന്‍ ശ്രമം നടത്തി. പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
പ്രതിഷേധക്കാര്‍ അക്രമികളാണെന്നായിരുന്നു ട്രംപ് ആദ്യം പറഞ്ഞത്. വൈറ്റ് ഹൗസിന് സമീപത്തേക്ക് പ്രക്ഷോഭകര്‍ എത്തിയാല്‍ കടുത്ത ആയുധങ്ങള്‍ പ്രയോഗിക്കണമെന്നും ട്രംപ് പറഞ്ഞു. തീവെപ്പും കൊള്ളയും നടത്തുന്ന പ്രതിഷേധക്കാരെ വെടിവെക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു
അതിനിടെ ഫ്ലോയിഡിന്‍റെ കുടുംബം പോലീസിനെതിരെ മൊഴിനല്കിയിട്ടുണ്ട്. കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പോലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ സഹോദരന്‍ ഫിലോനിസ് ഫ്ലോയ്‍ഡ് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാനാകുമോ എന്നും ഫിലോനിസ് മിനിയാപൊളിസ് പോലീസ് മേധാവി മെദാരിയ അറഡാന്‍ഡോയോട് ചോദിച്ചു
https://www.facebook.com/Malayalivartha