വീണ്ടുമൊരു വില്ലൻ കൂടി... ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിൽ... അമ്പരന്ന് ലോകരാജ്യങ്ങൾ!

ഒന്നര വർഷത്തിനു മുൻപ് ചൈനയിലെ വുഹാനിൽ നിന്ന് ഒരു വൈറസിന്റെ വാർത്ത കേട്ടിരുന്നപ്പോൾ നമ്മൾ അന്ന് അത് അത്ര കാര്യമാക്കിയില്ല. എന്നാൽ ഇപ്പോൾ അതിന്റെ പരിണിത ഫലം ലോകം അനുഭവിച്ച് കൊണ്ടിരിക്കുമ്പോൾ ഇതാ മറ്റൊരു വാർത്ത പുറത്ത് വരികയാണ്.
ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു എന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു.
പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടർന്ന് ഏപ്രിൽ 28-നാണ് ഈ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാധാരണ പനിയായിരിക്കും എന്നാണ് തുടക്കത്തിൽ കരുതിയിരുന്നത് എന്നാൽ പിന്നീട് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.
പക്ഷിപ്പനി പടർത്തുന്ന ഏവിയൻ ഇൻഫ്ലുവൻസ് വൈറസിൻറെ നിരവധി വകഭേദങ്ങൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഇത് ആദ്യമായാണ്.
അതേസമയം, എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. രോഗകാരണമാകാൻ സാധ്യത കുറവുള്ളതോ അല്ലെങ്കിൽ താരതമ്യേന ഗുരുതരമാകാൻ സാധ്യത ഇല്ലാത്തതോ ആയ H10N3 വൈറസ് പടർന്നു പിടിക്കാൻ സാധ്യത കുറവാണെന്നും നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. പക്ഷിപ്പനിയുടെ തീവ്രത കുറഞ്ഞ വൈറസ് വകഭേദമാണ് H10N3.
പക്ഷിപ്പനിയിൽ H5N8 വകഭേദമാണ് പക്ഷികളെ സാരമായി ബാധിക്കുന്നത്. രോഗിയുടെ നിലയിൽ ആശങ്കയില്ലെന്നും ആശുപത്രിയിൽ നിന്ന് വിട്ടയക്കാറായെന്നും അധികൃതർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി അടുത്ത് സമ്പർക്കം പുലർത്തിയവരെ നിരീക്ഷിച്ചെങ്കിലും ആരിലും രോഗബാധ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം.
പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ ചൈനയിൽ കാണപ്പെടുന്നുണ്ട്. ഇവയിൽ ചിലത് അപൂർവമായി മനുഷ്യരെ ബാധിക്കാറുമുണ്ട്. പോൾട്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലാണ് സാധാരണയായി വൈറസ് ബാധ കാണാറുള്ളത്.
പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം 2016-17 കാലത്ത് ഏകദേശം മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. എന്നാൽ അതിനു ശേഷം വലിയ അളവിൽ മനുഷ്യരിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇതിനു മുൻപ് ലോകത്ത് ഒരിടത്തും H10N3 വൈറസ് ബാധ മനുഷ്യരിൽ സ്ഥിരീകരിച്ചിട്ടില്ലെന്നും നാഷണൽ ഹെൽത്ത് കമ്മിഷൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ആലപ്പുഴയിലും കുട്ടനാട്ടിലും ആയിരക്കണക്കിന് താറാവുകളുടെയും കോഴികളുടെയും നാശത്തിന് വഴിയൊരുക്കിയത് H5N8 ഏവിയൻ ഇൻഫ്ലുവൻസ വൈറസാണ്.
https://www.facebook.com/Malayalivartha

























