വവ്വാലില്‍ നിന്ന് കൊറോണ വൈറസ് പടരാമെന്ന് പുതിയ പഠനം; നാല് രാജ്യങ്ങൾ ഹോട്ട്‌സ്‌പോട്ട് ആകുമെന്ന് മുന്നറിയിപ്പ് നൽകി ഗവേഷക സംഘം, പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

വവ്വാലുകളില്‍ നിന്ന് പുതിയ കൊറോണ വൈറസ് വ്യാപിക്കുമെന്നും ചൈന, ജപ്പാന്‍, ഫിലിപ്പൈന്‍സ്, തായ്‌ലന്റ് എന്നിവിടങ്ങള്‍ ഹോട്ട്‌സ്‌പോട്ട് ആകുമെന്നും പുതിയ പഠനം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. പഠനത്തില്‍ ന്യൂസിലന്റിലെ മാസി യൂണിവേഴ്‌സിറ്റി, മിലാനിലെ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റിയും പങ്കെടുത്തു. ജേണല്‍ നാച്വര്‍ ഫുഡിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കാര്‍ഷിക വികസനം, വനനശീകരണം, കേന്ദ്രീകൃത കന്നുകാലി ഉത്പാദനം എന്നിവ വവ്വാലുകളുടെ വ്യാപനത്തിന് കാരണമാകും. ചൈനയില്‍ വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സമീപ രാജ്യങ്ങളിലേക്ക് പടരുമെന്നുമാണ് റിപ്പോര്‍ട്ട്.
കുതിരലാട വവ്വാലുകളിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. കൊവിഡിന് കാരണമാകുന്ന വൈറസുമായും സാര്‍സുമായും ഇവയ്ക്ക് ജനിതകഘടനാ സാമ്യമുണ്ട്.
കൊവിഡിനു കാരണമായ വൈറസ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലെത്തിയതാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്നും വൈറസ് വന്യ ജീവികളില്‍നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് നേരിട്ട് കണ്ടെത്തിയില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























