കോവിഡ് ചൈനയുടെ ചെയ്തി അമേരിക്ക അന്വേഷണം തുടങ്ങി
കോവിഡ് 19 അതിമാരക വൈറസിനെ ലാബില്‍ സൃഷ്ടിച്ചുവിട്ടത് ചൈന തന്നെയെന്ന ഉറച്ച വിശ്വാസം അമേരിക്കയുടെ പുതിയ പ്രസിഡന്റും ആവര്‍ത്തിച്ചിരിക്കുന്നു. വുഹാനിലെ ബയോ റിസര്‍ച്ച് ലാബില്‍ നിന്നുതന്നെയാണ് കോവിഡ് 19 മഹാമാരിക്കു കാരണമായ വൈറസ് പുറത്തുവന്നതെന്ന സൂചനയില്‍ അമേരിക്കന്‍പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്. ലോകത്തോട് ഈ
കൊടുംചതി ചെയ്തത് ചൈന തന്നെയാണോ എന്നു തീര്‍ച്ചയാക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ അന്വേഷണ ചുമതലയും ഏല്‍പ്പിച്ചുകഴിഞ്ഞു..
കോറാണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്നും ഇതിനുള്ള തെളിവുള്ള പലതുണ്ടെന്നും യുഎസ് സര്‍ക്കാരിന്റെ ദേശീയ ലബോറട്ടറി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അന്വേഷണത്തില്‍ സജീവമായിരിക്കുന്നത്.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍ നിന്നാണ് കൊലാളി വൈറസ് പുറത്തുവന്നതെന്നു പറഞ്ഞപ്പോള്‍ അത്രകണ്ട് മുഖവിലയ്ക്കെടുക്കാതിരുന്ന ജോ ബൈഡനും ഇക്കാര്യത്തില്‍ സംശയാലുവായിരിക്കുന്നു.
കലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി മേയ് 2020ന് പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്.ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ചൈന കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പ് 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ രോഗബാധിതരായി ചികിത്സ തേടിയിരുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ഇതിനു തൊട്ടുപിന്നാലെ വുഹാന്‍ പ്രവിശ്യയിലെ ആയിരക്കണക്കിന് ജനങ്ങളെ കാണാനില്ലെന്നും അവരുടെ ഫോണുകള്‍ നിശ്ചലമാണെന്നും ചൈനീസ് ഭരണകൂടം അവരെ കൊന്നൊടുക്കിയതാണെന്നും ട്രംപ് പ്രസിഡന്റായിരിക്കെ ആരോപിച്ചിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈന സുതാര്യത പുലര്‍ത്തുന്നില്ലെന്നാണ്അമേരിക്കയുടെ ആവര്‍ത്തിക്കുന്ന നിലപാട്.
കോവിഡ് 19 ന് കാരണമാകുന്ന വൈറസ് മനുഷ്യ സമ്പര്‍ക്കത്തില്‍ നിന്നാണോ അണുബാധയുള്ള മറ്റു ജീവികളില്‍ നിന്നാണോ പരീക്ഷണശാലയില്‍ നിന്നാണോ ഉത്ഭവിച്ചതെന്നതിനെക്കുറിച്ച് വ്യക്തത വരുത്താനാണ് ജോ ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 90 ദിവസത്തിനുള്ളില്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കനാണ് ഉത്തരവ്.
ഇത് ഒരു രാത്രികൊണ്ടുണ്ടായ മാറ്റമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തോളം, ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇരുന്നുകൊണ്ട്, വൈറസ് വ്യാപനത്തില്‍ വുഹാന്‍ ലാബിനുള്ള പങ്ക് ശരിവെക്കാന്‍ പോന്ന തെളിവുകള്‍ക്കായി, വ്യക്തികളും സംഘടനകളും ചേര്‍ന്ന് നടത്തിയ തുടര്‍ച്ചയായ അന്വേഷണങ്ങളുടെ ഫലമാണിതെന്നും അവ ഇന്ന് അവഗണിക്കാനാവാത്ത വിധം പ്രസക്തമായി മാറിയിരിക്കയാണെന്നും ബൈഡന്‍ പ്രസ്താവിച്ചു. ഈ അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടവര്‍ പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റുകളോ ചാരന്മാരോ സയന്റിസ്റ്റുകളോ ഒന്നുമല്ല. അവര്‍ മറ്റുപല തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന, എന്നാല്‍ ബിഗ് ഡാറ്റയില്‍ തങ്ങളുടേതായ പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള തികച്ചും അമേച്വറായ അന്വേഷകരാണ്.
ഇത്തരത്തിലുള്ള ഒരു ഡസനിലധികം അന്വേഷകര്‍ തങ്ങളുടെ വ്യക്തിപരമായ കൗതുകങ്ങളുടെ പുറത്ത് നടത്തിയ സ്വകാര്യ അന്വേഷണങ്ങളിലാണ് വിലപ്പെട്ട പല വിവരങ്ങളും പുറത്തുവന്നിട്ടുള്ളതെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നു. ഈ വൈറസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ചൈന തുടരുന്ന ദുരൂഹമായ രഹസ്യ സ്വഭാവവും, ഇത് സംബന്ധിച്ച് ചൈനീസ് വൈറോളജി വിദഗ്ധരില്‍ നിന്നുണ്ടായ പത്രക്കുറിപ്പുകളില്‍ കാണാനാകുന്ന വ്യാപകമായ വസ്തുതാവിരുദ്ധതയും എല്ലാം സൂചിപ്പിക്കുന്നത്, ചൈനയ്ക്ക് എന്തൊക്കെയോ മറച്ചു വെക്കാനുണ്ട് എന്നുതന്നെയാണ്.
കൊവിഡ് ചൈനീസ് ലാബില്‍ നിന്ന് പുറത്തുവന്നതാണെന്ന തന്റെ എക്കാലത്തെയും വാദം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരിക്കുന്നു. ചൈന 10 ലക്ഷം കോടി ഡോളര്‍ നഷ്ടപരിഹാരമായി ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കണമെന്നും ട്രംപിന്റെ ആവശ്യം. 2019 ഡിസംബര്‍ 8 ന് ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുന്‍പ് തന്നെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകര്‍ കോവിഡ് 19 രോഗബാധയുടെയും കാലാവസ്ഥ അനുസരിച്ച് വരുന്ന രോഗങ്ങളുടെയും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
2016 ല്‍ ഇതേ ഗവേഷകര്‍ കോവിഡ് 19 വൈറസിനോട് സാമ്യം ഉള്ള ബാറ്റ് കൊറോണ വൈറസില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 2012 ല്‍ ആറ് ഖനിത്തൊഴിലാളികള്‍ മരിച്ച യുനാനിലെ ഒരു ഖനിയില്‍ നിന്നെടുത്ത വവ്വാലുകളുടെ അവശിഷ്ടത്തില്‍ നിന്നാണ് ഇത് എടുത്തത്.
276 വവ്വാലുകളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുകയും അതില്‍ അവര്‍ കൊറോണ വൈറസ് വകഭേദം കണ്ടെത്തുകയും ചെയ്തിരുന്നു.
ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കുവേണ്ടി മൃഗങ്ങളിലുള്ള പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ രഹസ്യമായ സൈനിക ഗവേഷണം ഇതേ സ്ഥാപനം മുന്‍പു നടത്തിയിരുന്നു.
വുഹാനിലെ ഹ്വാനന്‍ സമുദ്രോത്പന്നച്ചന്തയിലാണ് വൈറസ് ആദ്യം പോട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്. ഇവിടെനിന്ന് 21 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഗവേഷണം നടത്തിയ ലബോറട്ടറിയിലേക്ക്. 2019 ഡിസംബര്‍ 30നാണ് അഞ്ജാത കാരണത്താലുള്ള ന്യൂമോണിയ വുഹാനില്‍ പടരുന്നുവെന്ന വിവരം ചൈന പുറത്തുവിട്ടത്.
ഈ ന്യുമോണിയ്ക്ക് ലോകാരോഗ്യസംഘടന പിന്നീട് കോവിഡ്19 എന്ന് പേരിടുകയായിരുന്നു. ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറുമായ ഡോ. ആന്റണി ഫൗച്ചിയും പുനരന്വേഷണത്തിന് ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലാബില്‍നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തം അതുവരെ അംഗീകരിക്കാതിരുന്നയാളാണ് ഫൗച്ചി അതേസമയം ഒരുവിധ അന്വേഷണത്തോടും സഹകരിക്കാന്‍ ചൈന തയ്യാറല്ലെന്നാണ് ചൈനയുടെ നിലപാട്.
കോവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കാനുള്ള ലോകനേതാക്കളുടെ ശ്രമമാണിതെന്നാണ് യൂറോപ്യന്‍ യൂണിയനും ജി 20 രാജ്യങ്ങളും മേയില്‍ നടത്തിയ ആഗോള ആരോഗ്യ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞത്.വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൈനയിലെ അന്വേഷണം പൂര്‍ത്തിയായെന്നും മറ്റു രാജ്യങ്ങളിലാണ് ഇനി അന്വേഷിക്കേണ്ടതെന്നുമാണ് ചൈനയുടെ നിലപാട്.
https://www.facebook.com/Malayalivartha