പൗരന്മാരെ കയ്യൊഴിഞ്ഞു ബ്രിട്ടന്‍! രക്ഷപ്പെടാനുള്ള അവസാന വഴിയും അടയുന്നു; അമേരിക്കയും കൈയ്യൊഴിയുമോ? രണ്ടു ദിവസം കൂടി കഴിഞ്ഞാൽ രക്ഷാപ്രവര്‍ത്തനം അവസാനിച്ചേക്കാം: അമേരിക്കന്‍ പൗരന്മാരോട് വിമാനത്താവളത്തില്‍ എത്തരുതെന്ന് മുന്നറിയിപ്പ്, വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത

അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടുവാനുള്ള അവസാന നീക്കവും പാളികൊണ്ടിരിക്കുകയാണോ... ഇക്കാര്യം നേരെത്തെ അഫ്ഗാൻ നിരീക്ഷകർ പ്രവചിച്ചിരുന്നതുമാണ്. അമേരിക്കയുടെ പൂര്‍ണ്ണമായിട്ടുള്ള പിന്മാറ്റത്തിന്റെ തീയതി ഇനിയും നീട്ടിയില്ലെങ്കില്‍ അത് പാളുകതന്നെ ചെയ്യുമെന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് ഇപ്പോൾ പറയുന്നത്.
അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും പൂൂര്‍ണ്ണമായി പിന്‍വലിക്കുന്നത് വൈകിപ്പിച്ചില്ലെങ്കില്‍ അവിടെ കുടുങ്ങിക്കിടക്കുന്ന വിദേശികള്‍ അവരവരുടെ ജന്മനാടുകളില്‍ തിരിച്ചെത്താന്‍ മറ്റു വഴികള്‍ തേടേണ്ടി വരുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞത്.
ഇന്നലെ മെയിലില്‍ എഴുതിയ വികാരഭരിതമായ ഒരു ലേഖനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമയം അതിവേഗം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാരെ രക്ഷിക്കുവാനുള്ള നടപടികള്‍ അവസാനിപ്പിക്കേണ്ട സമയം അതിവേഗം അടുത്തുവരികയാണെന്നും അദ്ദേഹം പറയുന്നു.
ഒരു രാജ്യത്തിനും തങ്ങളുടെ പൗരന്മാരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനാവില്ലെന്നു സമ്മതിച്ച അദ്ദേഹം, അഫ്ഗാന്റെ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥിക്യാമ്പുകൾ സജ്ജീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട് എത്തുന്നവര്‍ക്ക് അവിടങ്ങളില്‍ അഭയം നല്കാൻ കഴിയും. എന്നാൽ, പിന്നീട് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇവിടെനിന്നും ബ്രിട്ടനിലേക്ക് പറക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പാക്കിസ്ഥാനിലും ടര്‍ക്കിയിലുമാണ് ആരംഭത്തില്‍ ഇത്തരത്തിലുള്ള ക്യാമ്പുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, അതിനു മുന്‍പായി അമേരിക്കക്കാര്‍ വിട്ടുപോയ്ക്കഴിഞ്ഞാലും ബ്രിട്ടന്റെ സാന്നിദ്ധ്യം താലിബന്‍ അനുവദിക്കുമോ എന്നറിയുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
അതേസമയം, നേരത്തേ തീരുമാനിച്ച ഓഗസ്റ്റ് 31 ന് ശേഷവും അമേരിക്ക അഫ്ഗാനില്‍ തുടരണമെന്ന അഭ്യര്‍ത്ഥനയും ബ്രിട്ടന്‍ മുന്നോട്ടു വെച്ചിരിക്കുകയാണ്. കൂടുതല്‍ നാള്‍ അമേരിക്ക അവിടെ തുടരുകയാണെങ്കില്‍ ആവശ്യമായ എല്ലാ സഹായങ്ങളും ബ്രിട്ടന്‍ ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. വെറും 900 അംഗസംഖ്യ മാത്രമുള്ള ബ്രിട്ടീഷ് പട്ടാളത്തിന് അമേരിക്കന്‍ സൈന്യത്തിന്റെ സഹായമില്ലാതെ കാബൂളില്‍ തുടരാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ 6000 ത്തോളം വരുന്ന അമേരിക്കന്‍ സൈനികര്‍ അഫ്ഗാന്‍ വിടുന്നതിനു മുന്‍പായി ഒഴിപ്പിക്കല്‍ നടപറ്റികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഇന്നലെ അമേരിക്കന്‍ പൗരന്മാരോട് വിമാനത്താവളത്തില്‍ എത്തരുത് എന്നൊരു മുന്നറിയിപ്പ് നല്കിയിരുന്നു. വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയുള്ളതിനാലായിരുന്നു ഇത്. വിമാനത്താവളത്തിന്റെ അമേരിക്കന്‍ അധീനതയിലുള്ള ഭാഗം 48 മണിക്കൂര്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ബ്രിട്ടന്‍ നിയന്ത്രിക്കുന്ന ഭാഗം പ്രവര്‍ത്തന സജ്ജമാണ്. ഇതുവരെ 3821 ബ്രിട്ടീഷ് പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഇനി 3500 ന് അടുത്ത് ആളുകള്‍ കൂടി ഉണ്ടെന്നാണ് ഇന്നലെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനില്‍ നിന്നുളള അഭയാര്‍ഥി പ്രവാഹം തടയാനും ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ഗ്രീസിൽ 40 കിലോമീറ്റര്‍ വേലി തീർത്തിരിക്കുകയാണ്. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന എവ്‌റസിലാണ് സുരക്ഷാവേലി തീര്‍ത്തത്.
സുരക്ഷാവേലിക്കൊപ്പം നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഗ്രീക് സുരക്ഷാ മന്ത്രി മിക്കാലിസ് ക്രിസോകോയിഡിസ് കഴിഞ്ഞ ദിവസം അതിര്‍ത്തി പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രാജ്യത്തിന്റെയും ഗ്രീക്ക് പൗരന്മാരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നന്നും, ഞങ്ങളുടെ അതിര്‍ഥി ലംഘിക്കാനാവില്ലെന്നം അദേഹം പറഞ്ഞു.
അഫ്ഗാന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന തുര്‍ക്കിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഗ്രീസിന്റെ നടപടി. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോറ്റാകിസ്, തുര്‍ക്കി പ്രസിഡന്റ് തയിപ്പ് എര്‍ദോഗനുമായി അഭയാര്‍ഥി പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാനില്‍ നിന്നുളള അഭയാര്‍ഥി പ്രവാഹം മേഖലയ്‌ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായി എര്‍ദോഗന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ആവശ്യമായ നടപടിയെടുത്തില്ലെങ്കില്‍ വലിയ അഭയാര്‍ഥി പ്രവാഹം നേരിടേണ്ടി വരുമെന്നും എര്‍ദോഗന്‍ മുന്നറിയിപ്പ് നല്‍കി.
2015ല്‍ പശ്ചിമേഷ്യയില്‍ നിന്നുളള അഭയാര്‍ഥി പ്രവാഹത്തില്‍ കൂടുതല്‍ പ്രയാസം നേരിട്ട രാജ്യമാണ് ഗ്രീസ്. യുദ്ധവും ദാരിദ്ര്യവും മൂലം ദശലക്ഷകണക്കിന് അഭയാര്‍ഥികളാണ് പശ്ചിമേഷ്യയില്‍ നിന്ന് പാലായനം ചെയ്ത തുര്‍ക്കി വഴി യൂറോപ്പിലെത്തിയത്. അന്ന് യൂറോപ്പിലെത്തിയ 60,000ഓളം അഭയാര്‍ഥികള്‍ ഇന്നും ഗ്രീസില്‍ കഴിയുന്നു. അതിനുശേഷം ഗ്രീസ് അഭയാര്‍ഥികളുടെ കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പശ്ചിമേഷ്യയില്‍ നിന്നുളള അഭയാര്‍ഥികളുടെ അപേക്ഷ നിരസിച്ചതും ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha























