ഞങ്ങളെ രക്ഷിച്ചത് ഇന്ത്യന്‍ സൈന്യം മോദിയ്ക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് അഫ്ഗാന്‍ സ്ത്രീ...

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ എതിര്‍ക്കുന്നവരെയെല്ലാം നിഷ്‌ഠൂരമായാണ് നേരിടുന്നത്. ഇന്നലെ 150 അംഗ ഇന്ത്യന്‍ സംഘത്തെ പിടികൂടിയെങ്കിലും പിന്നീട് അവരെ വിട്ടയച്ചു. എന്നാല്‍ സ്വന്തം പൗരന്മാരോട് അത്ര മര്യാദയോടെയല്ല താലിബാന്റെ പെരുമാറ്റം.താലിബാന്‍ ഭീകരര്‍ തകര്‍ത്തുകളഞ്ഞ തന്റെ വീട്ടില്‍ നിന്നും തന്നെയും കുടുംബത്തെയും രക്ഷിച്ചത് ഇന്ത്യന്‍ വ്യോമസേനയുടെ കൃത്യസമയത്തുളള ഇടപെടലാണെന്ന് പറയുകയാണ് അഫ്ഗാനിലെ ഒരു വീട്ടമ്മ. സംഘര്‍ഷബാധിത സ്ഥലത്ത് നിന്നും വായുസേന ഇടപെട്ട് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ച 168 അംഗ സംഘത്തിലെ ഒരാളാണ് ഈ വീട്ടമ്മ.
വീട് തീയിട്ട താലിബാനില്‍ നിന്നും ഇന്ത്യ തന്നെയും തന്റെ മക്കളെയും പേരക്കുട്ടികളെയുംം രക്ഷിച്ചതായി വീട്ടമ്മ പറയുന്നു. ഉത്തര്‍പ്രദേശിലെ ഹിന്ദോണ്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് ഇവര്‍ ഇപ്പോഴുളളത്.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 390 പേരെ ഇന്ത്യയിലെത്തിച്ചു. മൂന്ന് വിമാനങ്ങളിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി 222 പേരെ രാവിലെ എത്തിച്ചിരുന്നു. വ്യോമസേനയുടെ സി 17 വിമാനത്തിൽ 168 പേരും ഗാസ്യാബാദ് വ്യോമതാവളത്തിലെത്തി. തിരികെ എത്തിയവരിൽ 329 പേരും ഇന്ത്യക്കാരാണ്. രണ്ട് നേപ്പാൾ പൗരൻമാരും സംഘത്തിലുണ്ട്.
ഞായറാഴ്ച്ച രാവിലെ കാബൂളിൽ കുടുങ്ങിയ 87 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചിരുന്നു. ഇവരെ കാബൂളിൽ നിന്നും തജികിസ്ഥാൻ തലസ്ഥാനമായ ദുഷാൻബേയിൽ എത്തിച്ചതിന് ശേഷം അവിടെ നിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ അതിരാവിലെ ഡൽഹിയിൽ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തത് ഒരാഴ്ച്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് രാജ്യം വിടുന്നത്. കാബൂൾ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പൗരൻമാർക്ക് അമേരിക്ക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും യുഎസ് അറിയിച്ചു. ഇന്നലെ മാത്രം 17,000 പേരെയാണ് യുഎസ് നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ നിന്ന് അഫ്ഗാന് പുറത്ത് എത്തിച്ചത്. ഇതിൽ 2,500ൽ അധികം പേർ യുഎസ് പൗരൻമാരാണ്.
അഫ്ഗാനിസ്താനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
ഇതിനിടയിൽ, താലിബാനെ അംഗീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഭീകരരുമായി ചർച്ചയ്ക്കില്ലെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് പറഞ്ഞു. അഫ്ഗാൻ വിടാൻ ശ്രമിക്കുന്നവരുടെ രക്ഷാപ്രവർത്തനത്തിന് വേണ്ടി താലിബാനുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ അവരെ അംഗീകരിച്ചതായി നിലവിലെ സാഹചര്യത്തിൽ പറയാൻ കഴിയില്ലെന്നും കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ പറഞ്ഞു.
https://www.facebook.com/Malayalivartha























