കാബൂൾ അല്ല പാഞ്ച്ഷീർ 9000 സൈനികരും ഗോത്ര നേതാക്കളും! 'കടക്ക് പുറത്ത്' ഭയന്നോടി താലിബാൻ

അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത് സന്തോഷിക്കുന്ന താലിബാന് തുടരെ തുടരെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.പാഞ്ച്ഷീർ കൂടി പിടിച്ചടക്കാനുള്ള അതിമോഹം അസ്ഥാനത്തായി.പാഞ്ച്ഷീർ പിടിക്കാൻ നൂറുകണക്കിന് ഭീകരരെ അയച്ച താലിബാനെ നേരിടാൻ തയ്യാറായി നിൽക്കുന്നത് 9000 സൈനികരും ഗോത്ര നേതാക്കളും. താലിബാൻ വിരുദ്ധ കോട്ടയായി അറിയപ്പെടുന്ന ഇടമാണ് പാഞ്ച്ഷീർ. 90 കളിൽ താലിബാൻ അഫ്‌ഗാനിസ്ഥാൻ ഭരിച്ചപ്പോഴും പാഞ്ച്ഷീർ ഇവർക്ക് കിട്ടാക്കനി ആയിരുന്നു. കാബൂൾ അടക്കമുള്ള സ്ഥലം കീഴടക്കി തങ്ങളുടെ നിയമങ്ങൾ നടപ്പിലാക്കുന്ന താലിബാന് പാഞ്ച്ഷീർ ഒരു വെല്ലുവിളിയായി തന്നെ ഇപ്പോഴും നിലനിൽക്കുന്നു. പാഞ്ച്ഷിറിൽ ചില മുൻ ഗവൺമെന്റ് സൈനികർ ഒത്തുചേർന്നതോടെ താലിബാനെതിരെ പ്രതിരോധത്തിനായുള്ള ചില നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് തങ്ങൾക്ക് ആപത്താണെന്ന് തിരിച്ചറിഞ്ഞാണ് താലിബാൻ നൂറുകണക്കിന് ഭീകരരെ സ്ഥലത്തേക്ക് അയച്ചത്.
‘പാഞ്ച്ഷീറിനെ സമാധാനപരമായി കൈമാറാൻ പ്രാദേശിക ഭരണാധികാരികൾ വിസമ്മതിച്ചതിനെ തുടർന്ന് അതിനെ നിയന്ത്രിക്കാൻ ഇസ്ലാമിക് എമിറേറ്റിലെ നൂറുകണക്കിന് മുജാഹിദുകൾ പുറപ്പെട്ടു’ എന്ന് താലിബാൻ ട്വിറ്ററിൽ പറഞ്ഞു. എന്നാൽ, താലിബാനെ നേരിടാൻ പാഞ്ച്ഷീറിൽ മുൻ അഫ്ഗാൻ സർക്കാരിന്റെ സൈന്യം തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. അന്തരിച്ച മുജാഹിദ്ദീൻ കമാൻഡർ അഹ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള മുൻ അഫ്ഗാൻ സർക്കാർ സൈന്യം പ്രതിരോധത്തിന് റെഡിയാണ്.
മസൂദിന്റെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന് 9000 അംഗങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നൂറുകണക്കിന് ആളുകളെ നേരിടാൻ സൈന്യത്തിന് കഴിയുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇവിടെയുള്ളവർ അഫ്ഗാൻ ദേശീയ പതാക ഉയർത്തിക്കൊണ്ട് വിവിധ നഗരങ്ങളിൽ താലിബാനെതിരെ പ്രതിഷേധം നടത്തി. പഞ്ച്ഷിർ താഴ്വരയിൽ വടക്കൻ സഖ്യത്തിന്റെ പതാക ഉയർത്തി. മുന്നിൽ സൈന്യം നിലയുറപ്പിച്ചതോടെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രാദേശിക ഗോത്ര നേതാക്കളും ജനങ്ങളും സ്ഥലത്തുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തലസ്ഥാനമായ കാബൂളിൽ മിന്നലാക്രമണത്തെ തുടർന്ന് താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ആയിരക്കണക്കിന് ആളുകൾ പാഞ്ച്ഷീറിലേക്ക് കടന്നതായി താലിബാൻ വിരുദ്ധ സേനയുടെ വക്താവ് പറഞ്ഞു. ഇവരെ കീഴടക്കുകയാണ് താലിബാന്റെ ലക്‌ഷ്യം. എന്നാൽ പോരാളികളുടെയും ആയുധങ്ങളുടെയും കുറവ് കണക്കിലെടുക്കുമ്പോൾ, മസൂദിന്റെ ഈ പ്രതിരോധം എത്രകാലം നിലനിൽക്കും എന്നത് ഇവർക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായത്തെ ആശ്രയിച്ചിരിക്കും.
https://www.facebook.com/Malayalivartha























