ഇന്ത്യയുടെ ഓപ്പറേഷൻ ദേവി ശക്തി.... കാബൂളിൽ ഇരച്ചെത്തിയ കരുത്ത്! വിമാനവേധ മിസൈലും റാഞ്ചലും....

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ, 2001ലാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് അധിനിവേശം നടത്തുന്നത്. അൽ ഖായിദ നേതാവ് ബിൻ ലാദനെ കൈമാറാൻ താലിബാൻ തയാറാകാത്തതിനെ തുടർന്നായിരുന്നു അമേരിക്കൻ കടന്നുകയറ്റം. താലിബാനില്ലാത്ത ‘മോഡേൺ’ അഗ്ഫാനിസ്ഥാൻ രാഷ്ട്ര നിർമാണം എന്ന ലക്ഷ്യത്തോടെയായിരുന്നു അമേരിക്കയുടെ പ്രവർത്തനങ്ങൾ.
എന്നാലിപ്പോൾ അമേരിക്ക അഫ്ഗാനെ കൈവിട്ടതോടെ കാര്യങ്ങൾ ആകെ തലകീഴായി മറിഞ്ഞു. ഇതോടെ സമാധാന അന്തരീക്ഷം എന്നത് സ്വപ്നം മാത്രമായി മാറിയിരിക്കുകയാണ്.
ഇതോടെ തങ്ങളുടെ രാജ്യത്തെ പൗരൻമാരെ രക്ഷിക്കുന്നതിനായി അമേരിക്കയും ബ്രിട്ടനും ഇന്ത്യയുമടക്കം എല്ലാ രാജ്യങ്ങളും രക്ഷാദൗത്യം നടത്തിയിരുന്നു. എന്നാൽ ഇവയിലെല്ലാം മികച്ച് നിന്നതും അതുകൂടാതെ താലിബാന്റെ മൂക്കിന് തുമ്പത്ത് നിന്ന് പോലും നൂറുകണക്കിന് ആളുകളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ പറന്നുയർന്നിരുന്നു.
ലോകരാജ്യങ്ങളുടെ കൈയ്യടി നേടിയ പ്രവർത്തി തന്നൊണ് രാജ്യം അഫ്ഗാനിൽ നടത്തിയത്. ഇത്തരത്തിൽ അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തി എന്ന പേരാണ് ഇന്ത്യ ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതുവരെ 800 ആളുകളെയാണ് അഫ്ഗാനിൽ നിന്ന് തിരിച്ചെത്തിച്ചത്.
കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നിഷ്‌കളങ്കരായ ജനങ്ങളെ പൈശാചിക ശക്തികളിൽ നിന്ന് 'ദുർഗ ദേവി' സംരക്ഷിക്കുന്ന പോലെ നിരപരാധികളെ യുദ്ധസമാനമായ സാഹചര്യത്തിൽ നിന്ന് രക്ഷിച്ചുകൊണ്ടു വരുന്നതിനാലാണ് ഈ പേര് നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ ദുർഗാ ദേവിയുടെ വലിയ ഭക്തനും നവരാത്രി വ്രതം തീഷ്ണതയോടെ പാലിക്കുന്നയാളുമാണ്. യുദ്ധസാഹചര്യം നിലനിൽക്കുന്ന അഫ്ഗാനിൽ നിന്നും നിരപരാധികളെ രക്ഷിച്ചുകൊണ്ടുവരുന്ന വ്യോമസേന, എയർ ഇന്ത്യ, വിദേശകാര്യ മന്ത്രാലയം ടീം അംഗങ്ങൾക്ക് തന്റെ അഭിവാദ്യമെന്നും ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.
ഇന്ന് 78 പേരെ കൂടി ഇന്ത്യ അഫ്ഗാനിസ്താനിൽ നിന്ന് നാട്ടിൽ എത്തിച്ചു. അഫ്ഗാനിൽ നിന്ന് താജികിസ്താനിൽ എത്തിച്ച 78 പേരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ന് നാട്ടിലെത്തിച്ചത്.
78 പേരടങ്ങുന്ന സംഘത്തിൽ 25 ഇന്ത്യക്കാരും അഫ്ഗാനിലെ സിഖ് വംശജരും ഉൾപ്പെടുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുള്ളത്. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി, സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ തിരിച്ചെത്തിയവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതിന് തൊട്ടടുത്ത ദിവസം മുതൽ പൗരൻമാരെ നാട്ടിലെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യം ആരംഭിച്ചിരുന്നു.
അഫ്ഗാനിൽ നിന്ന് രക്ഷാപ്രവർത്തനം മനുഷിക പരിഗണനകൾ മാത്രം നോക്കിയായിരിക്കണമെന്നും മറ്റൊന്നും ബാധകമാക്കരുതെന്നും മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വന്തം പൗരന്മാർക്കൊപ്പം അഫ്ഗാനിലെ ഹിന്ദു, സിഖ് ന്യുനപക്ഷങ്ങളെ മാത്രമല്ല, ഇന്ത്യയിൽ എത്താൻ ആഗ്രഹിച്ച അഫ്ഗാൻ പൗരന്മാരേയും രക്ഷപ്പെടുത്തണമെന്ന നിർദേശവും അദ്ദേഹം നൽകിയിരുന്നു.
അതിനിടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ആറ് വിദേശ രാജ്യങ്ങൾ അവരുടെ സ്ഥാപനങ്ങൾക്ക് വേണ്ടി അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കമെന്ന് വ്യക്തമാക്കി.
അമേരിക്ക, ഖത്തർ എന്നിവയ്ക്ക് പുറമെ യു.എ.ഇ., ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് പിന്തുണ അറിയിച്ചത്.
ആറു രാജ്യങ്ങളും അവർക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളങ്ങളിൽ നിന്ന് അതത് രാജ്യങ്ങളിലേക്ക് കൊണ്ടു പോകും. പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ഇന്ത്യയിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുളളത്.
ആഗസ്റ്റ് 15ന് കാബൂൾ താലിബാൻ പിടിച്ചെടുത്തതോടെ ഇസ്ലാമിക് തീവ്രവാദ സംഘടനയുടെ ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ നൂറുകണക്കിന് അഫ്ഗാനികൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓടി. കാബൂളിൽ നിന്ന് പുറപ്പെടുന്ന ഒരു വിമാനത്തിന്റെ ചക്രങ്ങളിൽ സ്വയം കൈകൾ കയറുകൊണ്ട് ബന്ധിച്ച് പോലും ചിലർ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു.
ഇങ്ങനെ രക്ഷപ്പെടാൻ ശ്രമിച്ചവർ ദാരുണമായി വിമാനത്തിൽ നിന്ന് വീണ് മരിക്കുകയും ചെയ്തു. എന്നാൽ രക്ഷപ്പെടാനായി എയർപോർട്ടിലൂടെ ഓടുന്ന നിരവധിയാളുകളുടെ വീഡിയോകൾ സൂമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇതിൽ വളരെ ഭംഗിയായി നടപ്പിലാക്കിയത് ഇന്ത്യയുടെ രക്ഷാദൗത്യം തന്നെയായിരുന്നു.
അതേസമയം,അഫ്ഗാനിസ്താനിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈൻ വിമാനം തട്ടിക്കൊണ്ടുപോയി. യുക്രൈൻ വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച യുക്രൈൻ പൗരന്മാരെ ഒഴിപ്പിക്കാനായി കാബൂളിലെത്തിയ വിമാനമാണു തട്ടിയെടുത്തതെന്നു മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച തങ്ങളുടെ വിമാനം ചിലർ തട്ടിയെടുത്തുവെന്ന് യുക്രൈൻ ഉപവിദേശകാര്യമന്ത്രി യെവ്ഗ്‌നെ യെനിൻ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയുുടെ റിപ്പോർട്ട് പുറത്ത് വന്നു. ചൊവ്വാഴ്ചയോടെ വിമാനം അജ്ഞാതരായ യാത്രക്കാരുമായി വിമാനം ഇറാനിലേക്കു പറന്നുവെന്നും മന്ത്രി പറഞ്ഞു.
തങ്ങളുടെ പൗരന്മാർക്കു വിമാനത്താവളത്തിലേക്കു കടക്കാൻ കഴിയാത്തതിനാൽ ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി അറിയിച്ചു. വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. സംഭവത്തിൽ നയതന്ത്ര ഇടപെടൽ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, യുക്രെയ്ൻ വിമാനം റാഞ്ചിയെന്ന വാർത്ത ഇറാൻ നിഷേധിച്ചിട്ടുണ്ട്. കാബൂളിൽ നിന്നു പറന്നുയർന്ന വിമാനം ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷം യുക്രെയ്ൻ തലസ്ഥാനമായ കെയ്‌വിലേക്കു പോയെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വക്താവ് മുഹമ്മദ് ഹസൻ ഷിബാക്‌സ് പറഞ്ഞു. വിമാനം പോയതിന്റെ വിവരങ്ങൾ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രാത്രി തന്നെ വിമാനം കെയ്‌വിൽ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇതിനൊപ്പം അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിട്ടുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ നൂറ് കണക്കിന് മിസൈലുകളുടെ ശേഖരം കൈവശപ്പെടുത്തിയെന്ന ആശങ്കയാണ് പ്രതിരോധ വിദഗ്ധർ പങ്കുവെച്ചത്.
തോളിൽ വെച്ചുകൊണ്ട് തൊടുക്കാവുന്ന വിമാനവേധ മിസൈലുകളും ഇക്കൂട്ടത്തിലുണ്ടെന്ന് കരുതപ്പെടുന്നു. എത്രയെണ്ണമാണ് താലിബാൻ സ്വന്തമാക്കിയതെന്നോ അവ എവിടെ നിർമിച്ചതാണെന്നോ എത്ര പഴക്കമുണ്ടെന്നോ വ്യക്തമല്ല.
കൂട്ടത്തിൽ എളുപ്പത്തിൽ കൊണ്ടു നടക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനമായ മാൻപാഡ്‌സ് (MANPADS) അഥവാ മാൻ പോർട്ടബിൾ എയർ ഡിഫെൻസ് സിസ്റ്റംസും താലിബാന്റെ ശേഖരത്തിലേക്കെത്തിയെന്നും ആശങ്കയുണ്ട്.
വിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങൾ അമേരിക്ക കാബൂളിന് നൽകാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധർ പറയുന്നത്. 2001ൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽ എത്തുമ്പോഴുണ്ടായിരുന്ന താലിബാന്റെയോ അവരുടെ മുൻഗാമികളുടേയോ കൈവശമുള്ള ആയുധങ്ങളാണിവ എന്നാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha























