അഫ്ഗാനിലെ 1300 കോടി തിരിച്ചു പിടിക്കാൻ ഇന്ത്യ.... കട്ടയ്ക്ക് റഷ്യയും കളികൾ വേറെ! ബറാദറും സിഐഎയും ഒന്നിച്ച്....

അഫ്ഗാനിസ്ഥാനിൽ പുതിയൊരു ഭരണവും രാഷ്ട്രീയ കാലാവസ്ഥയും ഉരുത്തിരിയുമ്പോൾ രണ്ടിനോടുമുള്ള പ്രായോഗികപ്രതികരണം വലിയൊരു നയതന്ത്ര വെല്ലുവിളിയാണ് നിലവിൽ ഉയർത്തുന്നത്. അഫ്ഗാനെ സംബന്ധിച്ചടുത്തോളം ഇന്ത്യ അഫ്ഗാന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. ഈയൊരവസരത്തിൽ എന്ത് തീരുമാനമെടുത്താലും അത് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിലാകണം എന്ന നിർബന്ധമുണ്ട്.
കാബൂളിൽ അഫ്ഗാനിസ്ഥാൻ പാർലമെന്റ് മന്ദിരത്തിനകത്തു തോക്കേന്തിയ താലിബാൻകാർ ചുറ്റിനടക്കുന്ന കാഴ്ചയാണ് നിലവിൽ നമുക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത്. അഫ്ഗാനിസ്ഥാൻ പാർലമെന്റ് മന്ദിരം നിർമിച്ചു നൽകിയത് ഇന്ത്യയാണ്. അഞ്ചു വർഷം മുൻപു പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും ചേർന്നായിരുന്നു അതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യയുടെ ഈ സമ്മാനത്തിന് അനുമതി നൽകിയത് 2005ൽ മൻമോഹൻ സിങ് സർക്കാരും.
അഫ്ഗാനിലെ വിശേഷപ്പെട്ട സമൻഗാൻ മാർബിൾ ഉപയോഗിച്ചുള്ള നിർമിതിയാണു യഥാർഥത്തിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിച്ചത്. സുരക്ഷാപ്രശ്നങ്ങൾ മൂലം പിന്നീട് അതു വേണ്ടെന്നു വച്ചു. ആധുനിക കെട്ടിടനിർമാണ സാമഗ്രികൾ ഉപയോഗിച്ചാണ് ഏകദേശം 1300 കോടി രൂപയുടെ സമുച്ചയം തീർത്തത്.
അണക്കെട്ടുകൾ, റോഡുകൾ, വൈദ്യുതനിലയങ്ങൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് അഫ്ഗാനിലെ ഇന്ത്യയുടെ നിക്ഷേപങ്ങളെക്കാൾ പാർലമെന്റ് മന്ദിരം പൊതുശ്രദ്ധ ആകർഷിച്ചു. ഇപ്പോൾ അഫ്ഗാനിൽ താലിബാന്റെ സ്വേഛ്ഛാധികാരമോ മറ്റൊരു ആഭ്യന്തരയുദ്ധഭീഷണിയോ ഉയരുന്നു. ഇവ രണ്ടിലും പാർലമെന്റ് അപ്രസക്തമാകുന്നു. അഫ്ഗാൻ ജനാധിപത്യത്തിൽ വിശ്വാസമർപ്പിച്ച് ഇന്ത്യ നടത്തിയ നിക്ഷേപങ്ങൾ വെറുതെയായിപ്പോയോ എന്ന ചോദ്യങ്ങൾ വരെ ഉയരുന്നു.
എന്നാൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷവും ഇന്ത്യയുടെ സംഭാവനകളും സേവനങ്ങളും തുടർന്നും വേണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്ഗാനിലെ പ്രതിസന്ധി നീങ്ങിക്കഴിയുമ്പോൾ ഇരുരാജ്യങ്ങൾക്കിടയിൽ നല്ല ബന്ധവും വിശ്വാസവും ഉണ്ടാകുകയും ചെയ്യും എന്ന ആത്മവിശ്വാസം തന്നെയാണ് നിലവിൽ പ്രതിഫലിക്കുന്നതും.
ഇത്തരം ആശങ്കകൾ നിൽക്കുമ്പോഴാണ് മറ്റൊരു നിർണായക നീക്കവുമായി ഇന്ത്യ മുന്നിട്ട് പോകുന്നത്. താലിബാൻ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും റഷ്യയും ചേർന്ന് ചർച്ച ചെയ്തു എന്നുള്ള വിവരവും നമുക്ക് ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി 45 മിനിറ്റ് സമയം ടെലിഫോണിൽ ചർച്ച നടത്തിയതായി ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൗരന്മാരെ കാബൂളിൽ നിന്നും പുറത്തെത്തിക്കുന്നതിൽ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങൾ വിശദീകരിച്ചു. ഒപ്പം അഫ്ഗാനിലെ വിവിധ പ്രവിശ്യകൾ അതിർത്തിയിലുണ്ടാക്കുന്ന സുരക്ഷാ ഭീഷണികളും ഇരുനേതാക്കളും ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ട്.
‘ഉറ്റസുഹൃത്തായ പ്രസിഡന്റ് പുടിനുമായുള്ള സംഭാഷണം ഫലപ്രദമായിരുന്നു.നിലവിലെ അഫ്ഗാനിസ്ഥാനിലെ സുരക്ഷാ വിഷയങ്ങളെ സംബന്ധിച്ച നിരീക്ഷണവും റിപ്പോർട്ടുകളും പരസ്പരം പങ്കുവെച്ചു. അതിനൊപ്പം ഇരുരാജ്യങ്ങളുടേയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ട മേഖലകളെക്കുറിച്ചും സംസാരിച്ചു. കൊറോണ പ്രതിരോധത്തിൽ ഇന്ത്യയുമായി നിലവിലുള്ള സഹകരണം ശക്തമാക്കുന്നകാര്യവും ചർച്ച ചെയ്തു.’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
താജിക്കിസ്താൻ കേന്ദ്രീകരിച്ച് റഷ്യ കൂടുതൽ സൈനികരെ വിന്യസിക്കുന്ന തിരക്കിലാണ്. അഫ്ഗാനിലെ താലിബാൻ ഭീകരരെ നേരിടുന്ന വിഷയത്തിലാണ് താജിക്കിസ്താനെ റഷ്യ കൂടെക്കൂട്ടുന്നത്. ഈ വാർത്തകൾക്ക് പിന്നാലെയാണ് നരേന്ദ്രമോദിയുടെ സംഭാഷണം. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അഫ്ഗാനിൽ റഷ്യയുടെ ഇടപെടൽ വേണമെന്ന് ഒരു മാസം മുന്നേ ആവശ്യമുന്നയിച്ചിരുന്നു.
അഫ്ഗാൻ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ- റഷ്യ സഹകരണവും ചർച്ചയായി മാറിയിട്ടുണ്ട് എന്ന് വേണം കരുതാൻ. സുപ്രധാന വിഷയങ്ങളിൽ ചർച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച, ജർമ്മൻ ചാൻസിലർ ആഞ്ചല മെർക്കലുമായി നരേന്ദ്രമോദി സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങളും മേഖലയിലും ലോകത്തും അതിന്റെ പ്രത്യാഘാതങ്ങളും ചർച്ചയായിരുന്നു. ഇനി വരും ദിവസങ്ങളിൽ ഈ കൂട്ട് കെട്ട് നമുക്ക് ഉപകാരമായി പ്രതിഭലിക്കും എന്ന് തന്നെയാണ് കരുതുന്നത്.
ഇതോടൊപ്പം തന്നെ ചർച്ചയായ മറ്റൊരു കൂടിക്കാഴ്ചയും സംഭവിച്ചിട്ടുണ്ട്. അതായത് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ വില്യം ജെ ബേണ്‍സ് താലിബാന്‍ നേതാവ് അബ്ദുള്‍ ഗനി ബറാദറുമായി തിങ്കളാഴ്ച കാബൂളില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി എന്നതാണ്. ലോകരാജ്യങ്ങൾ പോലും എന്താണ് അവർ സംസാരിച്ചത് എന്നതിനെ പറ്റി ഇപ്പോൾ ഉറ്റു നോക്കുകയാണ്.
അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ അധികാരം പിടിച്ച് ഒരാഴ്ചയ്ക്കു ശേഷം ഇരുവിഭാഗവും തമ്മില്‍ നേരിട്ട് നടത്തിയ ആദ്യ ഉന്നതതല ചര്‍ച്ചയാണ് ഇതെന്ന് വേണം കരുതാൻ. 'ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരവും, ദൈര്‍ഘ്യമേറിയതും' എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ വിശേഷിപ്പിച്ച കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആളുകളുടെ ഒഴിപ്പിക്കല്‍ തുടരുന്നതിനിടെയാണ് ചാരസംഘടനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് അയയ്ക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ നിർണായക തീരുമാനം. ഇനിയിപ്പോൾ അമേരിക്കയുടെ സഹായത്തോടെ താലിബാൻ അധികാരത്തിലേറുമോ എന്നുള്ള ചോദ്യങ്ങളും പലരും ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് സിഐഎ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായത്. യുഎസ് പൗരന്‍മാരെയും അഫ്ഗാന്‍ പങ്കാളികളെയും ഒഴിപ്പിക്കാന്‍ ഓഗസ്റ്റ് 31 വരെ യുഎസ് സൈന്യത്തിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി ഉടന്‍ അവസാനിക്കാനിരിക്കെ, ഇക്കാര്യം ചര്‍ച്ച ചെയ്തിരിക്കാമെന്നും സംശയങ്ങൾ പറയുന്നുണ്ട്. എന്നിരുന്നാൽ പോലും ഇതിലെ ദുരൂഹത വർദ്ധിക്കുകയാണ്.
താലിബാന്റെ ഭരണത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ രാജ്യം വിടാന്‍ ശ്രമിക്കുന്ന പരിഭ്രാന്തരായ ജനങ്ങളുടെയും ആയിരക്കണക്കിന് യുഎസ് പൗരന്‍മാരുടെയും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും ഒഴിപ്പിക്കല്‍ നടപടികളെ സഹായിക്കാന്‍ ഓഗസ്റ്റ് 31ന് ശേഷവും യുഎസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ടാകണമെന്ന സമ്മര്‍ദ്ദം സഖ്യരാജ്യങ്ങളില്‍ നിന്ന് ബൈഡന്‍ ഭരണകൂടം നേരിടുന്നുണ്ട്. ഇനിയിപ്പോൾ എന്താകും അമേരിക്കയുടെ നിലപാട് എന്നത് വരും ദിവസങ്ങളിൽ തന്നെ നമുക്ക് കണ്ടറിയാവുന്നതാണ്.
https://www.facebook.com/Malayalivartha























