ദുരൂഹത വർധിപ്പിച്ച് താലിബാന്‍-സിഐഎ രഹസ്യ കൂടിക്കാഴ്ച.... നെഞ്ചിടിച്ച് ജനങ്ങൾ...

അഫ്ഗാനിസ്ഥാനിൽ പുതിയൊരു ഭരണവും രാഷ്ട്രീയ കാലാവസ്ഥയും ഉരുത്തിരിയുമ്പോൾ രണ്ടിനോടുമുള്ള പ്രായോഗിക പ്രതികരണം വലിയൊരു നയതന്ത്ര വെല്ലുവിളിയാണ് ഇപ്പോൾ ഉയരുന്നത്. ഇന്ത്യയുടെ അഫ്ഗാൻനയത്തെ രണ്ടു ദശകങ്ങളായെങ്കിലും യുഎസിന്റെ നിലപാട് സ്വാധീനിക്കുന്നുണ്ട്.
താലിബാനെ ഭരണത്തിൽനിന്നു പുറത്താക്കാൻ യുഎസ്–നാറ്റോ സൈനികരുമായി ചേർന്നു പോരാടിയ വടക്കൻ സഖ്യത്തിന്റെ പക്ഷത്തായിരുന്നു ഇന്ത്യ. 2001ലെ ഭരണമാറ്റത്തിനു ശേഷം അഫ്ഗാനിസ്ഥാന്റെ പുനർനിർമാണ പദ്ധതികളിലും ക്ഷേമ പദ്ധതികളിലും ഇന്ത്യ സജീവ പങ്കാളിയായിരുന്നു. ഇത്തരത്തിൽ ഇന്ത്യയുൾപ്പെടെ നെഞ്ചിടിപ്പോടെയാണ് കാര്യങ്ങളെ നോക്കി കാണുന്നത്.
ഈയവസരത്തിലാണ് താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗാനി ബറാദറുമായി യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ തലവൻ വില്ല്യം ബേണ്‍സ് തിങ്കളാഴ്ച കാബൂളില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ദി വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോൾ പുറത്തുവിട്ടത്.
പേര് വെളിപ്പെടുത്താത്ത യുഎസ് വക്താവിനെ ഉദ്ധരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സിഐഎ-താലിബാന്‍ കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അഫ്ഗാനിസ്താനില്‍ നിന്നുള്ള യുഎസ് പൗരന്മാരെ അടിയന്തരമായി ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യുഎസിന്റെ പൂര്‍ണമായ സൈനിക പിന്മാറ്റവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചനകള്‍. ഓഗസ്ത് 31നുള്ളില്‍ വിദേശസേനാപിന്മാറ്റം പൂര്‍ത്തിയാക്കണണെന്നാണ് താലിബാന്റെ അന്ത്യശാസനം.
സേനാപിന്മാറ്റം നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ സമയം ലഭിച്ചാല്‍ അതില്‍ എതിര്‍പ്പില്ലെന്നാണ് യുഎസ് നിലപാട്.
എന്നാല്‍ സേനാപിന്മാറ്റത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 'ഒഴിപ്പിക്കല്‍ പൂര്‍ത്തിയാവാന്‍ അമേരിക്കയോ ബ്രിട്ടണോ കൂടുതല്‍ സമയം ചോദിച്ചാല്‍ ഇല്ല എന്നാവും മറുപടി. അല്ലാത്തപക്ഷം അവര്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും' താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പ്രതികരിച്ചു.
എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് സിഐഎ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് പൗരന്‍മാരെയും അഫ്ഗാന്‍ പങ്കാളികളെയും ഒഴിപ്പിക്കാന്‍ ഓഗസ്റ്റ് 31 വരെ യുഎസ് സൈന്യത്തിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി ഉടന്‍ അവസാനിക്കാനിരിക്കെ, ഇക്കാര്യം ചര്‍ച്ച ചെയ്തിരിക്കാമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്റെ ഭരണത്തില്‍നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ രാജ്യംവിടാന്‍ ശ്രമിക്കുന്ന പരിഭ്രാന്തരായ ജനങ്ങളുടെയും ആയിരക്കണക്കിന് യുഎസ് പൗരന്‍മാരുടെയും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും ഒഴിപ്പിക്കല്‍ നടപടികളെ സഹായിക്കാന്‍ ഓഗസ്റ്റ് 31ന് ശേഷവും യുഎസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ടാകണമെന്ന സമ്മര്‍ദം സഖ്യരാജ്യങ്ങളില്‍നിന്ന് ബൈഡന്‍ ഭരണകൂടം നേരിടുന്നുണ്ട്.
ചൊവ്വാഴ്ച നടക്കുന്ന ജി ഏഴ് രാജ്യങ്ങളുടെ യോഗത്തിലും ഈ വിഷയം ചര്‍ച്ചയ്ക്ക് വരും. യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ പിന്‍വലിക്കാന്‍ ഓഗസ്റ്റിന് ശേഷവും അമേരിക്കയും യുകെയും സമയം നീട്ടി ചോദിച്ചാല്‍ 'പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് താലിബാന്‍ വക്താവ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
എട്ടുവര്‍ഷം പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ ബറാദര്‍ 2018-ലാണ് മോചിതനായത്. യുഎസുമായി ഖത്തറില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ പ്രധാന മധ്യസ്ഥന്‍ ഇയാളായിരുന്നു. ഈ ചര്‍ച്ചയിലാണ് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച ധാരണയിലെത്തിയത്.
താലിബാന്റെ സ്ഥാപകനായ പരമോന്നത നേതാവ് മുഹമ്മദ് ഒമറുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ബറാദര്‍ക്ക് ഭീകരസംഘടനയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന് കരുതപ്പെടുന്നു. ഈ വര്‍ഷം ഏപ്രിലിലും ബേണ്‍സ് ആരെയും അറിയിക്കാതെ അഫ്ഗാനിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha























