ഇരട്ടത്താപ്പ് പുറത്തായി... അമേരിക്കയ്ക്ക് ആ താക്കീത്! നാടു വിടരുതെന്ന് താലിബാന്റെ അഭ്യർത്ഥനയും...

താലിബാന്റെ ഇരട്ടത്താപ്പ് എന്താണെന്ന് ചോദിക്കുന്നവർക്ക് ഒരു വ്യക്തമായ മറുപടി ലഭിക്കുന്ന രണ്ട് വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരേസമയം, സമാധാനവും അതുപോലെ ഭീഷണിയും അക്രമവും പിന്നെ കുരുട്ടു ബുദ്ധിയും പ്രയോഗിക്കുകയാണ് താലിബാൻ. ഇപ്പോൾ അതിന് ഉദാഹരണം കാണിക്കാൻ തക്ക വിധത്തിലുള്ള സംഭവങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
ആദ്യമായി പറയുകയാണെങ്കിൽ, പാഞ്ച്ശിറിലെ പ്രശ്‌നങ്ങള്‍ സമാധാനപൂര്‍ണമായി പരിഹരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാന്‍. ഓഗസ്റ്റ് 31-ഓടെ അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്നും താലിബാന്‍ ആവര്‍ത്തിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാഞ്ച്ശിറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിലെ യുദ്ധം അവസാനിച്ചതായി ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വെടിയുണ്ടപോലും ഉതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അല്‍പം ആശങ്കയുള്ളവരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഒരു ശതമാനം ആളുകള്‍ വിശ്വസിക്കുന്നത് പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നാണ്- മുജാഹിദ് പറഞ്ഞു.
അതേസമയം മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനവും താലിബാന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയിട്ടുണ്ട്. ഇത് തന്നെയാണ് ഇപ്പോൾ ഏറെ ആശ്ചര്യകരമായി നിലനിൽക്കുന്നതും. അഫ്ഗാന്‍ പൗരന്മാരെ ഇനിമുതല്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവദിക്കുകയില്ലെന്ന് മുജാഹിദ് പറഞ്ഞു. അഫ്ഗാന്‍ പൗരന്മാര്‍ നാടുവിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണിതെന്നാണ് താലിബാന്‍ വാദം. വിദേശികള്‍ക്കു മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാനാകൂവെന്നും മുജാഹിദ് പറഞ്ഞു.
അഫ്ഗാനില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട മുജാഹിദ്, കാബൂള്‍ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്‌നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
താലിബാന്‍, വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പരിശോധനകള്‍ നടത്തുന്നില്ലെന്നും മുജാഹിദ് പറഞ്ഞു. യു.എസ്., നാറ്റോ സേനയുമായി അടുപ്പം പുലര്‍ത്തിയിരുന്ന, തങ്ങളുടെ എതിരാളികളെയും അവരുടെ കുടുംബാംഗങ്ങളെയും തിരഞ്ഞ് താലിബാന്‍ വീടുകള്‍തോറും കയറി പരിശോധന നടത്തുന്നുണ്ടെന്ന് യു.എന്‍. രഹസ്യരേഖയിലെ വിവരങ്ങള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുജാഹിദിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
അതോടൊപ്പം, താലിബാനും സി.ഐ.എയും തമ്മില്‍ ഏതെങ്കിലും കൂടിക്കാഴ്ച നടന്നതായി തനിക്ക് അറിവില്ലെന്നും മുജാഹിദ് പറഞ്ഞു. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി വില്യം ബേണ്‍സുമായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഘനി ബരാദര്‍ കാബൂളില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം, വെെദഗ്ദ്ധ്യമുളള അഫ്ഗാൻ പൗരൻമാർ രാജ്യം വിടുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി താലിബാൻ. അഫ്ഗാനിസ്ഥാനിൽ നിന്ന് എഞ്ചിനീയർമാരും ഡോക്ടർമാരും പോലുള്ള "അഫ്ഗാൻ വിദഗ്‍ദ്ധരെ" അമേരിക്കക്കാർ കൊണ്ടുപോകുകയാണെന്ന് താലിബാൻ വക്താവ് പറഞ്ഞു.
അമേരിക്ക ഒഴിപ്പിക്കല്‍ ഈ മാസം 31ന് പൂര്‍ത്തിയാക്കണം. ഇതിനായി കൂടുതൽ സാവകാശം നല്‍കില്ലെന്നും അവസാന തീയതി നീട്ടുന്ന ഒരു തരത്തിലുളള നടപടിയും അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.
വെെദഗ്ദ്ധ്യമുളളവരെ കൊണ്ടുപോകുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഞങ്ങൾ അവരോട് ആവശ്യപ്പെടുന്നതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് കാബൂളിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ രാജ്യത്തിന് അവരുടെ വൈദഗ്ദ്ധ്യം ആവശ്യമാണ്. അവരെ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും സബിഹുല്ല കൂട്ടിച്ചേർത്തു.
അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതിനായ താൻ നിശ്ചയിച്ച ഓഗസ്റ്റ് 31എന്ന അവസാന തീയതിയിൽ ഉറച്ചുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോ ബെെഡൻ പറഞ്ഞിരുന്നു. അതേസമയം, യൂറോപ്യൻ സഖ്യകക്ഷികളിൽ നിന്നും ബ്രിട്ടനിൽ നിന്നും ബെെഡൻ സമ്മർദ്ദം നേരിടുന്നുണ്ട്.
അഫ്‌ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ പൗരന്മാരെ കൂടാതെ അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളിലെ പൗരന്മാരെയും അമേരിക്കയെ സഹായിച്ച അഫ്‌ഗാൻ പൗരന്മാരെയും ഒഴിപ്പിക്കേണ്ടതായുണ്ട്. ഇവരുടെ എണ്ണം തന്നെ ആയിരങ്ങൾ വരും.
ഇവരെ ഒഴിപ്പിച്ച ശേഷം അഫ്‌ഗാനിൽ തുടരുന്ന 6000ഓളം വരുന്ന അമേരിക്കൻ സൈനികരെ മടക്കികൊണ്ടുവരാൻ പിന്നെയും ദിവസങ്ങൾ എടുക്കും. ഇതുകൊണ്ടാണ് ഓഗസ്റ്റ് 31ന് മുമ്പ് പിന്മാറ്റം പൂർത്തിയാകുമോ എന്ന് ഉറപ്പ് പറയാൻ അമേരിക്കക്ക് സാധിക്കാത്തത്.
https://www.facebook.com/Malayalivartha























