രണ്ട് വർഷം മുൻപ് അഫ്ഗാന്‍ ഐടി മന്ത്രി... ഇപ്പോള്‍ ജര്‍മനിയില്‍ പിസ്സ ഡെലിവറി ബോയ്.... ദിവസം തള്ളി നീക്കുന്നത് തുശ്ചമായ വരുമാനത്തിൽ

ഒരാൾ പിസ്സ ഡെലിവറി ബോയി ആയി ജോലി നോക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല. ഏതു ജോലി ചെയ്യുന്നതിലും അതിന്റേതായ മഹിമയുണ്ടെന്നത് പറഞ്ഞറിയിക്കേണ്ടതല്ല. എന്നാൽ ജര്‍മനിയില്‍ പിസ്സ ഡെലിവവറി ബോയിയായി ജീവിതം മുന്നോട്ട് നയിക്കുന്നത് ഒരു മുൻ മന്ത്രി ആണെന്ന് അറിയുമ്പോഴോ? ഇതിലാണ് ശരിക്കും ഞെട്ടൽ ഉണ്ടാക്കുന്നത്.
ഇത്തരത്തിൽ പിസ്സ ഡെലിവറി നടത്തി ഉപജീവനം നടത്തുകയാണ് അഫ്ഗാനിസ്ഥാനിലെ ഒരു മുന്‍ മന്ത്രി. സയ്യിദ് അഹ്‌മദ് ഷാ സാദത്താണ് ഇത്തരത്തിൽ ഡെലിവറി ബോയിയായുള്ള ജീവിതം നയിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. കഴിഞ്ഞ ഡിസംബറിലാണ് അഫ്ഗാനിസ്ഥാന്‍ വിട്ട സാദത്ത് ജര്‍മനിയിലേക്ക് കുടിയേറിയത്.
ഇപ്പോള്‍ ജര്‍മനിയിലാണ്. സാധാരണ തൊഴിലാളിയായിട്ടാണ് അദ്ദേഹം ജീവിതം നയിക്കുന്നത്. ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ പിസ്സ ഡെലിവറി ബോയി ആണ്. താലിബാന്‍ കീഴടക്കിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജര്‍മന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്താന്‍ മുന്‍ മന്ത്രി സൈദ് അഹ്മദ് ഷാ സാദത്ത് പിസ്സയും മറ്റു ഭക്ഷണങ്ങളും വിതരണം ചെയ്ത് ഉപജീവനം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ജര്‍മനിയില്‍ എത്തി കുറച്ച് കാലം മികച്ച രീതിയില്‍ ജീവിച്ചു. എന്നാല്‍ പണം തീര്‍ന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. ഇന്ന് അദ്ദേഹം പിസ്സ ബോയി ആണ്. 2018ലാണ് അഷ്‌റഫ് ഗനി സര്‍ക്കാറില്‍ ഇദ്ദേഹം മന്ത്രിയായത്. ഗനിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2020ല്‍ സാദത്ത് രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ വിട്ട് ജര്‍മ്മനിയില്‍ കുടിയേറി. അഫ്ഗാനില്‍ ഐടി വകുപ്പ് മന്ത്രിയായിരുന്നു സാദത്ത്.
ജര്‍മ്മനിയില്‍ എത്തിയ ശേഷം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് പിസ വീട്ടിലെത്തിക്കുന്ന ജോലി എടുത്തത്. ജര്‍മന്‍ നഗരത്തിലെ വീടുകളിലേക്ക് സൈക്കിളിലാണ് അദ്ദേഹം ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത്. ലണ്ടണിലെ ഒരു ടെലികോം കമ്പനിയുടെ സി.ഇ.ഒ ആയിട്ടും സാദത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് അഫ്ഗാനിസ്ഥാനില്‍ എത്തുകയായിരുന്നു.
ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണക് എഞ്ചിനീയറിങിലും കമ്മ്യൂണിക്കേഷനിലുമായി രണ്ട് മാസ്റ്റര്‍ ബിരുദങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് സാദത്ത്. 13 രാജ്യങ്ങളിലായി 20-ലധികം ആശയവിനിമയ സംബന്ധമായ മേഖലകളില്‍ സാദത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ മേഖലയില്‍ 23 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
ജര്‍മനിയില്‍ താന്‍ വളരെ ലളിതമായാണ് ജീവിക്കുന്നത് എന്നും ജര്‍മനി സുരക്ഷിതമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരണത്തിനൊന്നും സാദത്ത് തയ്യാറായില്ല. പക്ഷെ താലിബാന് മുന്നില്‍ അഷറഫ് ഗനി സര്‍ക്കാര്‍ ഇത്ര നിലം പതിക്കുമെന്ന് കരുതിയില്ലെന്നാണ് സാദത്ത് ഇപ്പോഴും വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha























