ലോകത്തെ ഭീതിയിലാഴ്ത്തിയ കാബൂൾ ഇരട്ടസ്‌ഫോടനം; ലക്ഷ്യമിട്ടത് അമേരിക്കയുമായി സഹകരിക്കുന്നവരെയും വിവര്‍ത്തകരെയും! 13 യു.എസ് സൈനികരുൾപ്പെടെ മരണം 110 ആയി: ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടാനൊരുങ്ങി ബൈഡൻ

ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ രാത്രി ആയിരുന്നു കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 13 യു.എസ് സൈനികരും ഇതിൽ ഉൾപ്പെടും.
28 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടന്ന ആരോഗ്യ അധികൃതരുടെ റിപ്പോർട്ടിനെ താലിബാൻ തള്ളിയിരിക്കുകയാണ്. തങ്ങളുടെ ഭാഗത്തുള്ള ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്ന് താലിബാന്‍ വക്താവ് പറഞ്ഞത്. എന്നാൽ, വിമാനത്താവളത്തിലെ ഒഴിപ്പിക്കല്‍ ദൗത്യം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസിന്റെ അഫ്ഗാനിലെ പ്രാദേശിക ഘടകമായ ഐ.എസ് ഖൊറാസന്‍ ഏറ്റെടുത്തു. ചാവേറാക്രമണമാണ് നടത്തിയതെന്ന് ഐ.എസ് ഖൊറാസന്‍ വ്യക്തമാക്കി.
അമേരിക്കന്‍ സൈന്യവുമായി സഹകരിക്കുന്നവരെയും വിവര്‍ത്തകരെയുമാണ് ലക്ഷ്യമിട്ടതെന്നും സംഘം അറിയിച്ചു. അതേസമയം, ആക്രമണത്തിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചിരിക്കുകയാണ്.
യു.എസ് സേനയുടെ നിയന്ത്രണത്തിലുള്ള മേഖല ലക്ഷ്യമിട്ടായിരുന്നു വ്യാഴാഴ്ച ഭീകരാക്രമണം. ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ തിരക്കിനിടയില്‍ ഭീകരാക്രമണമുണ്ടാവുമെന്നും ആളുകള്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നും ബ്രിട്ടന്റെയും യു.എസിന്റെയും മുന്നറിയിപ്പു വന്ന് മണിക്കൂറുകള്‍ക്കകമാണ്, ചാവേര്‍ ആക്രമണം സംഭവിച്ചത്.
ആഗസ്റ്റ് 31നകം ഒഴിപ്പിക്കല്‍ ദൗത്യം പൂര്‍ത്തിയാക്കി വിദേശരാജ്യങ്ങള്‍ അഫ്ഗാന്‍ വിടണമെന്ന് താലിബാന്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ അഭൂതപൂര്‍വമായ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























