കാബൂളിൽ വെന്തു വെണ്ണീറായത് 110 പേർ... 13 യുഎസ് സൈനികരും... കലിപൂണ്ട് ബൈഡനും... ഇനി എന്തും സംഭവിക്കാം

അഫ്ഗാനിസ്ഥാൻറെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിലുണ്ടായ രണ്ട് ചാവേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 13 യു എസ് സൈനികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 143 പേരിൽ 18 യു എസ് സൈനികരും ഉൾപ്പെടുന്നു.
ഈ സംഭവത്തോടെ യുഎസ് പ്രസിഡൻറ് ജോ ബൈഡനെതിരെ അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗങ്ങൾ പോലും വിമർശനങ്ങൾ ഉയർത്തി. വെള്ളിയാഴ്ച ലോകത്തോട് നടത്തിയ അഭിസംബോധനയിൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള ഒഴിപ്പിക്കൽ വെള്ളിയാഴ്ച പുനരാരംഭിച്ചു. ബോംബ് സ്ഫോടനത്തോടെ താലിബാനിൽ നിന്നും രക്ഷപ്പെടാനുള്ള അഫ്ഗാൻകാരുടെ തിക്കും തിരക്കും ഒഴിവാകുമെന്ന് കരുതിയത് വെറുതെയായി.
വെള്ളിയാഴ്ച വീണ്ടും ആയിരക്കണക്കിനാളുകൾ എങ്ങിനെയെങ്കിലും അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ വീണ്ടും കാബൂൾ വിമാനത്താവളത്തിൽ എത്തിയത്.
അഫ്‍ഗാൻ രക്ഷാദൗത്യം അവസാന നിമിഷം വരെയെന്ന് അമേരിക്ക. ഇതുവരെ 1,11,000 പേരെ അഫ്‍ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് അമേരിക്കയുടെ കണക്കുകൾ.
5400 ഓളം അമേരിക്കൻ പൌരന്മാരെയാണ് ഇനി ഒഴിപ്പിക്കാനുള്ളത്. അതേസമയം കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 13 അമേരിക്കൻ സൈനികരുമുണ്ട്.
പത്ത് വർഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിൽ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണിത്. സൈനികരുടെ മരണത്തിൽ കണ്ഠമിടറി മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കും.
ഇത് അമേരിക്ക മറക്കില്ലെന്നാണ്. എന്നാൽ കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം നടത്തിയ ഖൊറാസാൻ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർക്ക് എന്ത് തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് പക്ഷെ ബൈഡൻ വ്യക്തമാക്കിയില്ല.
ഇതിനിടെ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ടെന്നാണ് അറിയുന്നത്. എന്നാൽ സ്ഫോടനം ആസൂത്രണം ചെയ്ത ഐഎസ് ഐഎസ് ഖൊറാസൻറെ യൂണിറ്റിൽ താലിബാനും പങ്കുള്ളതായി അഫ്ഗാൻ മുൻ വൈസ് പ്രസിഡൻറ് അംറുള്ള സാലേ ആരോപിച്ചു.
ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന സ്‌ഫോടനത്തിൽ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പറയുന്നു. ഇതിന് പിന്നാലെ വെടിവെപ്പും നടന്നു.
വിമാനത്താവളത്തിനരികിലുള്ള ഒരു കനാലിന് ചുറ്റും ഡസൻ കണക്കിന് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് അഫ്ഗാൻ മാധ്യമപ്രവർത്തകർ ചിത്രീകരിച്ച വിഡിയോയിൽ കാണാം. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപെട്ടിട്ടുണ്ട്.
കാബൂൾ വിമാനത്താവളത്തിന് സമീപം ചാവേർ ബോംബാക്രമണം നടന്നേക്കുമെന്ന് യുഎസും ബ്രിട്ടനും നാറ്റോയും പെൻറഗണും മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, അഫ്ഗാൻ സംഭവത്തെ സുരക്ഷാ കൗൺസിൽ യോഗത്തിൽ അപലപിച്ച് ഇന്ത്യ. ഈ മാസം അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ഇന്ത്യയ്‌ക്കായി സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് താലിബാനെതിരെ ശക്തമായി പ്രതികരിച്ചത്.
‘ഇന്ന് സുരക്ഷാ സമിതിയോഗത്തിൽ അഫ്ഗാനിലെ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ചു. കാബൂളിൽ നടന്നത് അത്യന്തം നീചമായ സംഭവമാണ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.
ഇന്നത്തെ സംഭവം ലോകരാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ട ഒന്നാണ്. എല്ലാവരും ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുകയും ഭീകരതയ്‌ക്ക് താങ്ങും തണലും നൽകുന്നവരെ കണ്ടെത്തുകയും വേണം.’ തിരുമൂർത്തി പറഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ സുരക്ഷാ സമിതി ഇന്ന് വിശദമായ ചർച്ചകളാണ് നടത്തിയത്. ദുർബലമായ രാജ്യങ്ങളുടെ ശാക്തീകരണത്തിന് എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇന്ത്യ അദ്ധ്യക്ഷനെന്ന നിലയിൽ ആവശ്യപ്പെട്ടു. എത്യോപ്യയിലെ ടിഗ്രിസിലെ കൂട്ടക്കൊലയേയും യോഗം അപലപിച്ചു.
https://www.facebook.com/Malayalivartha























