എല്ലാവരും ജയിച്ചു... ഓഗസ്റ്റ് 31ന് മുമ്പ് രാജ്യം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുളള തന്ത്രപ്പാടില്‍ ജനങ്ങള്‍; കാബൂള്‍ എയര്‍പോര്‍ട്ടിന് പുറത്ത് സംഭവിക്കുന്നത് ദയനീയ കാഴ്ച; കുപ്പിവെളളത്തിന് 3000 രൂപ വരെ, ഒരു പ്ലേറ്റ് ആഹാരത്തിന് 100 ഡോളര്‍

ഒരു തുള്ളി വെള്ളത്തിനായി ഒരു പാത്രം ആഹാരത്തിനായി അഫ്ഗാനില്‍ കുടുങ്ങിയ പല രാജ്യങ്ങളിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.
അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കുന്ന ഓഗസ്റ്റ് 31ന് മുമ്പ് രാജ്യം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുളള തന്ത്രപ്പാടിലാണ് ഒരുകൂട്ടം ജനങ്ങള്‍. കാബൂള്‍ എയര്‍പോര്‍ട്ടിന് പുറത്ത് കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്‌ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടുവെങ്കിലും അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ ആയിരക്കണക്കിനു പേര്‍ ഇപ്പോഴും അവിടെയുണ്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, കാബൂള്‍ വിമാനത്താവള പരിസരത്ത് ഭക്ഷണവും വെള്ളവും പോലുള്ള അവശ്യവസ്തുക്കളുടെ വില ദിനംപ്രതി കുതിച്ചുയരുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ടിന് പുറത്ത് ഒരുകുപ്പിവെളളം 40 ഡോളറും ഒരു പ്ലേറ്റ് റൈസിന് 100 ഡോളറുമാണ് വിലയെന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന അഫ്ഗാന്‍ പൗരന്‍ വ്യക്തമാക്കി.
കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണവും വെള്ളവും അമിത വിലയ്ക്ക് വില്‍ക്കുന്നുവെന്ന് പറഞ്ഞ ഫസല്‍ഉര്‍റഹ്മാന്റെ വീഡിയോ റോയിട്ടേഴ്‌സ് പങ്കുവെച്ചു. ഒരു കുപ്പി വെള്ളം 40 ഡോളറിനും ഒരു പ്ലേറ്റ് റൈസ് 100 ഡോളറിനും വില്‍ക്കുന്നു. അത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും വീഡിയോയില്‍ പറയുന്നു.
യുദ്ധങ്ങളും അടിക്കടിയുള്ള ഭീകരാക്രമണങ്ങളില്‍ നിന്നും മോചനമില്ലാത്ത അഫ്ഗാന്‍ ജനത ലോക മനസാക്ഷിക്ക് മുന്നില്‍ നോവായി തുടരുന്നു. താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ മാസങ്ങളായി തുടരുന്ന രക്ത രൂഷിതമായ യുദ്ധത്തിന്റെ മുറുവുണങ്ങും മുന്‍പേയാണ് രാജ്യത്തെ നടുക്കി 110 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്‌ഫോടനം കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ വ്യാഴാഴ്ച നടന്നത്. ഇതോടെ സമാധാനവും ശാന്തിയും നിറഞ്ഞ ഒരു ജീവിത സാഹചര്യം ഇനിയും ഏറെ അകലെയാണെന്ന തിരിച്ചറിവില്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാനുള്ള അവസാന വഴിയും തേടുകയാണ് അഫ്ഗാന്‍ പൗരന്മാര്‍.
വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് യു.എസും ബ്രിട്ടനും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കിയിട്ടും വിമാനത്താവളത്തിന് മുന്നില്‍ നേരിയ പ്രതീക്ഷയുമായി കാത്തു നിന്ന നിരവധി പേരുടെ ജീവനാണ് ഇരട്ട സ്‌ഫോടനത്തില്‍ പൊലിഞ്ഞത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് കെ ( ഐസിസ് ഖൊരാസന്‍ ) ഏറ്റെടുത്തു. എന്നാല്‍ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്ത താലിബാന്‍ തീവ്രവാദികള്‍ക്കാണ് ഈ ആക്രമണം കനത്ത തിരിച്ചടിയായത്. ആക്രമണത്തില്‍ 28 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെടുകയും ഒട്ടവനധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതിനിടെ, ഒരു രാജ്യത്തിനെതിരെയും ഭീകര പ്രവര്‍ത്തനം നടത്താന്‍ അഫ്ഗാന്റെ മണ്ണ് ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് വീമ്പ് പറഞ്ഞ താലിബാന് അത് എത്രത്തോളം തടയാന്‍ കഴിയുമെന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ സംശയം പ്രകടിപ്പിച്ച് കഴിഞ്ഞു.
2014ല്‍ ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരസംഘടന സ്ഥാപിതമായപ്പോള്‍ അഫ്ഗാനില്‍ രൂപംകൊണ്ട ഉപവിഭാഗമാണ് ഐസിസ് ഖൊരാസന്‍ ഐ.എസ്. നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് സഖ്യം പ്രഖ്യാപിച്ച് പാക് താലിബാനില്‍നിന്ന് കൊഴിഞ്ഞുപോയ ഭീകരര്‍ രൂപംനല്‍കിയതാണിത്. പാകിസ്ഥാനിലും വേരുകളുള്ള സംഘടനയ്ക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകരുണ്ട്. മതനിഷേധികള്‍ എന്നാരോപിച്ച് ഷിയ വിഭാഗക്കാര്‍ക്കെതിരെയാണ് ഇവര്‍ പ്രധാനമായും ആക്രമണം അഴിച്ച് വിടുന്നത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയപ്പോള്‍ മറ്റ് ഭീകര സംഘടനകളെ പോലെ അവരെ അഭിനന്ദിക്കാന്‍ ഐസിസ് തയ്യാറായില്ലെന്നു മാത്രമല്ല ഐസിസ് ഖൊരാസനും താലിബാനും തമ്മില്‍ ശത്രുതയിലുമാണ്. വിശ്വാസത്തെ ത്യജിച്ചവരാണ് ഐസിസ് ഖൊരാസനെന്ന് താലിബാനും ജിഹാദിന്റെ ഉദ്ദേശ്യത്തെ ഉപേക്ഷിച്ചവരാണെന്ന് താലിബാനെന്ന് ഐസിസും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha























