ഒരിക്കലും നടക്കാത്ത സ്വപ്‌നം... പക്ഷേ... കണ്ണുതള്ളി ലോകം ഇനി നമുക്കും പറക്കാം ബഹിരാകാശത്തേയ്ക്ക്
അറിവ്, ആഗ്രഹം, അഭിനിവേശം വിജയത്തിനാവശ്യമായ ഈ മൂന്നു ചേരുവകളും കൃത്യമായി സമന്വയിപ്പിച്ചു കൊണ്ട് ദീർഘവീക്ഷണത്തോടു കൂടി പദ്ധതികൾ ആസൂത്രണം ചെയ്ത്, കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇലോൺ മസ്ക്. ഒരു ദക്ഷിണാഫ്രിക്കക്കാരൻ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി വളർന്നതിന്റെ പിന്നിൽ കഠിനയാതനകളുടെയും തിരസ്കാരങ്ങളുടെയും അനുഭവം ഉണ്ട്.
ഇലോൺ മസ്കിന്റെ വളർച്ചക്കു പിന്നിൽ കൃത്യമായ ഒരു പ്ലാനിങ് ഉണ്ടായിരുന്നു. സങ്കീർണമായ സാങ്കേതിക വിദ്യകളെ കൈ പിടിയിലൊതുക്കി കാലാനുസൃതമായി ഡിസൈൻ ചെയ്ത് അതിനൂതനമായ ബിസിനസ് പ്ലാനുകൾ ആക്കി മാറ്റിയപ്പോൾ പിറവിയെടുത്തത് ലോകത്തിലെ ഒന്നാം നമ്പർ ബിസിനസുകളായിരുന്നു.എന്നാൽ അവിടം കൊണ്ടൊന്നും ഇലോൺ മസ്കിന്റെ ജൈത്രയാത്ര അവസാനിക്കുന്നില്ല.ഒരിക്കലും നടക്കില്ലെന്ന് ചരിത്രം ആവർത്തിച്ചു പറഞ്ഞ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി ലോകത്തിന് മുന്നിൽ മാസ്സ് ആകുകയാണ് മസ്ക്ക്.
സെപ്റ്റംബർ 16 ഇനി ബഹിരാകാശ ചരിത്രം ഓർക്കുക മസ്‌കിലൂടെയാണ്. മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഡ്രാഗണ്‍ ക്യൂപ്സൂളിലേറി നാലു ബഹിരാകാശ വിദഗ്ധരല്ലാത്ത സ്‌പേസ് ടൂറിസ്റ്റുകൾ ഇന്ന് അതായത് സെപ്റ്റംബർ16 ന് ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ബഹിരാകാശത്തേക്കു പറന്നുയർന്നു.ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച നിമിഷം.
സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനിയാണ് ബഹിരാകാശപര്യവേഷണത്തിൽ നാഴിക കല്ലായ നേട്ടത്തിന് പിന്നിൽ.ബഹിരാകാശ ടൂറിസം എന്ന അധികമാരും സാധ്യത കൽപ്പിക്കാതിരുന്ന മേഖലയിൽ ഒന്നാമതെത്തിയ ദൗത്യമായി ഇത് രേഖപ്പെടുത്തും. മൂന്ന് ദിവസം ഇവർ ഭൂമിയെ വലം വയ്ക്കും.ലോക ജനത കണ്ണുതള്ളുന്ന നിമിഷം.ഇനി നമ്മക്കും പറക്കാം ബഹിരാകാശത്തേയ്ക്ക്...
ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് എയ്‌റോ സ്‌പേസ് കമ്പനിയായ സ്പേസ് എക്‌സ്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് യാത്രക്കാരെ വഹിച്ച ഫാൽക്കൺ 9 റോക്കറ്റ് വഹിച്ചത്.ഇൻസ്പിരേഷൻ 4 എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിൽ 2 സ്ത്രീകളും 2 പുരുഷൻന്മാരുമടങ്ങുന്ന വിനോദസഞ്ചാര സംഘമാണ് ചരിത്രയാത്രയിൽ പങ്കാളികളായത്. യാത്രയക്കായി വിനോദസഞ്ചാരികൾ മുടക്കിയത് 200 മില്യൺ ഡോളറാണ്.ഇവരാരും ബഹിരാകാശ വിദഗ്ധരല്ല എന്നത് ചരിത്രത്തിലെ കൗതുകം!.
നാലു യാത്രികർക്കും യഥാർഥ ബഹിരാകാശ യാത്രികർക്കു ലഭിക്കുന്നതു പോലുള്ള പരിശീലനമൊന്നും കാര്യമായി ലഭിച്ചിട്ടില്ല. ആറു മാസം മുൻപാണ് യാത്രയ്ക്കുള്ള തീരുമാനംതന്നെ ആയത്. ആകെ ലഭിച്ചത് ഒരു ‘ക്രാഷ് കോഴ്‌സ്’ എന്നു പറയാവുന്ന പരിശീലനം. സ്പേസ് മാനദണ്ഡങ്ങളനുസരിച്ചു നോക്കിയാൽ യാത്രികരിൽ നാലു പേരും ‘സാധാരണക്കാർ’.
ബെസോസിനെയും ബ്രാൻസനെയും പോലെ, സ്പേസ്‌എക്സിന്റെ ആദ്യ ഔദ്യോഗിക ബഹിരാകാശ ടൂറിസം ദൗത്യത്തിൽ ഇലോൺ മസ്ക് പോകുന്നില്ല. ഇതിനായി പണം മുടക്കുന്നതും മസ്ക് അല്ല. ഷിഫ്റ്റ് ഫോർ പേയ്മെന്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജാറെദ് ഐസക്മാനാണു യാത്രക്കാരിലെ പ്രധാനി. ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്കായുള്ള തന്റെ കമ്പനി ജാറെദ് യുവാവായിരിക്കെ ആരംഭിച്ചു വിജയിപ്പിച്ചതാണ്. മറ്റു മൂന്ന് യാത്രക്കാർക്കായുള്ള പണം മുടക്കിയതും ഈ മുപ്പത്തിയെട്ടുകാരനാണ്.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു കുതിച്ചുയരുന്ന ദൗത്യത്തിന് ആത്മവിശ്വാസം നിറഞ്ഞ പേരാണ് ഇലോൺ മസ്ക് നൽകിയിരിക്കുന്നത്– ഹോളിവുഡ് ചിത്രം ‘ഫന്റാസ്റ്റിക് 4’ പോലെ, ഒരു ‘ഇൻസ്പിരേഷൻ4’. കൂടുതൽ പേർക്ക് ബഹിരാകാശ യാത്ര സ്വപ്നം കാണുന്നതിനുള്ള പ്രചോദനം കൂടിയാകും ‘ഇൻസ്പിരേഷൻ4’ എന്നും മസ്‌ക് വ്യക്തമാക്കുന്നു. വെർജിൻ ഗലാറ്റിക്കിന്റെ വിഎസ്എസ് യൂണിറ്റിയിലൂടെ റിച്ചഡ് ബ്രാൻസനും ബ്ലൂ ഒറിജിൻ ന്യൂ ഷെപ്പാഡിലൂടെ ജെഫ് ബെസോസും തുടക്കമിട്ട കിടമത്സരത്തിനു കൊഴുപ്പുകൂട്ടാൻ സ്പേസ്‌എക്സ് മേധാവി ഇലോൺ മസ്കുമെത്തിയിരിക്കുന്നു.
രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമടങ്ങിയ യാത്രാസംഘത്തിലെ ഏറ്റവും ശ്രദ്ധേയയായ യാത്രിക, ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച് ഹോസ്പിറ്റലിൽ ഫിസിഷ്യൻ അസിസ്റ്റന്റായ ഹെയ്‌ലി (29) അർസിനോയാണ്. കുട്ടിയായിരിക്കെ ബോൺ കാൻസർ ബാധിതയായ ഹെയ്‌ലി നീണ്ട ചികിത്സയ്ക്കു ശേഷം രോഗത്തിൽനിന്നു മുക്തി നേടുകയും കുട്ടികളുടെ ആശുപത്രിയിൽതന്നെ ജോലി ചെയ്യാൻ വരികയുമായിരുന്നു. ഹെയ്‌ലിയുടെ കാലിൽ കാൻസർ ബാധിക്കപ്പെട്ട ഒരു എല്ല് നീക്കം ചെയ്തിട്ടുണ്ട്. അതിനു പകരം ഒരു ലോഹഭാഗം ചേർത്തിട്ടുമുണ്ട്. ഇത്തരത്തിൽ പ്രോസ്തെറ്റിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യ ബഹിരാകാശ യാത്രികയായും ഇനി ഹെയ്‌ലി മാറും.
സിയാൻ പ്രോക്റ്ററാണു (51) ദൗത്യസംഘത്തിലെ രണ്ടാമത്തെ വനിത. അരിസോണയിലെ സൗത്ത് മൗണ്ടെയ്ൻ കമ്യൂണിറ്റി കോളജിൽ ജിയോസയൻസ് പ്രഫസറായ സിയാൻ ചെറുപ്പം മുതൽതന്നെ ബഹിരാകാശത്തു പോകാൻ ആഗ്രഹിച്ചിരുന്നു. സിയാന്റെ പിതാവ് നാസയിലെ ഉദ്യോഗസ്ഥനും മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിൽ സാങ്കേതിക സംഭാവനകൾ നൽകിയ ആളുമായിരുന്നു. 2009ൽ നാസയിൽ ചേരാനായി സിയാൻ അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. അന്നു പൊലിഞ്ഞ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ക്രിസ് സെംബ്രോസ്കി (42) എന്ന മുൻ യുഎസ് വ്യോമസേനാ ഓഫിസറാണ് യാത്രയിലെ നാലാമത്തെ സഞ്ചാരി.
ഹെയ്‌ലി അർകിന്യൂസ് ഡോക്ടറായി ജോലി നോക്കുന്ന സെന്റ് ജൂഡ് റിസർച് ഹോസ്പിറ്റലിലേക്കു ധനസമാഹരണം തുടങ്ങാനും 20 കോടി യുഎസ് ഡോളർ വരെ ശേഖരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ യാത്ര. ഇതിന്റെ നേർപകുതി തുകയായ 10 കോടി ജാറെദ് ഐസക്മാൻ സംഭാവന ചെയ്തു കഴിഞ്ഞു. ബാക്കി തുക യാത്രാസംഘം തിരിച്ചുവന്നു കഴിയുമ്പോൾ, അവർ കൊണ്ടുപോയ സാധനങ്ങൾ ലേലത്തിൽ വിറ്റു ശേഖരിക്കാമെന്നും കണക്കുകൂട്ടുന്നു. ഇതു കണക്കിലെടുത്ത് തൊപ്പികൾ, തൂവാലകൾ, ജാക്കറ്റുകൾ, പേനകൾ, ഗിറ്റാറുകൾ തുടങ്ങി ധാരാളം വസ്തുക്കൾ ഇൻസ്പിരേഷൻ4 ദൗത്യത്തിലെ അംഗങ്ങൾ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നുണ്ട്. തിരികെ എത്തിയതിനു ശേഷം ഇവ ലേലം ചെയ്യും.
https://www.facebook.com/Malayalivartha