രണ്ടാം ദിവസവും റഷ്യയുടെ ഉഗ്ര സ്ഫോടനങ്ങൾ, കീവിൽ മിസൈലുകൾ പാഞ്ഞെത്തി,നിസഹായരായി ഉക്രയിൻ;നോക്കുകുത്തികളായി അമേരിക്കയും യൂറോപ്പും;ജീവന് വേണ്ടി ഒരു ജനത..

വീണ്ടും കീവിൽ വൻ സ്ഫോടന ശബ്‌ദം കേട്ടതായി സി എൻ എൻ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.ഇതോടെ രണ്ടാം ദിവസ അക്രമങ്ങൾ റഷ്യ ആരംഭിച്ചിരിക്കുകയാണ് എന്ന് വേണം കരുതാൻ..ഉക്രൈനിൽ ഒരു ഉഗ്ര സ്ഫോടന ശബ്‌ദം കേട്ടതായാണ് റിപ്പോർട്ടുകൾ..അതൊരു മിസൈൽ ശബ്‌ദമാണെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്.നിരവധിയാളുകളാണ് സ്ഫോടന ശബ്‌ദം കേട്ടതായി സ്ഥിരീകരിച്ചുകൊണ്ട് ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ലോക മാധ്യമങ്ങളും അത് തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്.
സൈനികനീക്കം ആരംഭിച്ചതു മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രെയ്‌ന്‍. യുക്രെയ്‌നിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 14 പേരുമായി വന്ന യുക്രെയ്‌ൻ സൈനിക വിമാനം തലസ്ഥാനമായ കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണു. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടം നടക്കുന്നുണ്ട്.
ചെര്‍ണോബില്‍ ആണവനിലയം ഉൾപ്പെടുന്ന മേഖല റഷ്യൻ നിയന്ത്രണത്തിലായി. യുക്രെയ്‌നിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. റഷ്യൻ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു. യുദ്ധസാഹചര്യത്തിൽ ജനങ്ങൾ ബങ്കറുകളിലേക്കു മാറുകയാണ്. തലസ്ഥാന നഗരിയായ കീവില്‍ നിന്നാണ് കൂടുതല്‍ പലായനം. നിപ്രോ, കാർക്കീവ്, അടക്കം വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറി സുരക്ഷിതത്വം തേടി തുടങ്ങി. നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ച് കൂട്ടാനായി സൂപ്പർമാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ്. പണം പിന്‍വലിക്കാൻ എടിഎമ്മുകളിലും നീണ്ടനിര കാണാം. സൈനിക നീക്കത്തിന്റെ ആദ്യദിനം വിജയകരമാണെന്നു റഷ്യൻ സൈന്യം അറിയിച്ചു.
റഷ്യയുടെ സൈനിക നടപടിക്കു പിന്നാലെ നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ പദ്ധതികൾ സജീവമാക്കി. റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജി7 സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, റഷ്യയുടെ സുരക്ഷാ പ്രശ്‌നങ്ങളിൽ ‘ന്യായമായ ആശങ്കകൾ’ മനസ്സിലാക്കുന്നതായി ചൈന റഷ്യൻ വിദേശകാര്യ മന്ത്രിയോട് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകം യുക്രെയ്നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ വ്യോമത്താവളങ്ങളിൽ ഏർപ്പെടുത്തിയ ആക്രമണ–പ്രതിരോധ സംവിധാനങ്ങളെല്ലാം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. യുദ്ധം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രതിരോധത്തിന് യുക്രെയ്ൻ സൈന്യം മുതിരരുതെന്നും ആയുധം വച്ച് കീഴടങ്ങണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha





















