യുദ്ധം അവനാനിപ്പിക്കുന്ന റഷ്യയുടെ നെഞ്ചില്‍ അടുത്ത ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് യുക്രൈന്‍; റഷ്യന്‍ പടക്കപ്പല്‍ തവിടുപൊടി; രണ്ടാം യുദ്ധത്തിന് തുടക്കമിട്ട് യുക്രൈന്‍

യുദ്ധമവസാനിപ്പിക്കുകയാണെന്ന സൂചനകള്‍ നല്‍കിയ പുടിന് സെലന്‍സ്‌കിയുടെ ബോണസ്. റഷ്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ യുക്രയ്‌നില്‍ പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റഷ്യ പിടിച്ചെടുത്ത യുക്രെയ്ന്‍ തുറമുഖമായ ബെര്‍ഡിയന്‍സ്‌കില്‍ നങ്കൂരമിട്ടിരുന്ന റഷ്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ തകര്‍ത്തതായാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍ കാണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ തുറമുഖത്ത് ഒന്നിലധികം സ്‌ഫോടനങ്ങളും വന്‍ തീപിടുത്തവും ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പ്രോജക്റ്റ് 1171 അലിഗേറ്റര്‍ ക്ലാസ് ലാന്‍ഡിങ് കപ്പലായ ഓര്‍സ്‌കിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍, ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുക്രെയ്‌നിയന്‍ സൈന്യം ടോച്ച്കയു ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു എന്നാണ് അറിയുന്നത്. വാണിജ്യ സാറ്റലൈറ്റ് ഇമേജറി പ്രൊവൈഡര്‍ മാക്‌സര്‍ ടെക്‌നോളജീസ് ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. സ്വതന്ത്ര ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സ് അനലിസ്റ്റായ @റലേൃലളെമ ഇത് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ബെര്‍ഡിയാന്‍സ്‌ക് തുറമുഖത്ത് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കഴിഞ്ഞ ആഴ്ച തന്നെ ഈ കപ്പല്‍ ബെര്‍ഡിയന്‍സ്‌കില്‍ എത്തിയിരുന്നു. ബിടിആര്‍82എ വീല്‍ഡ് കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ ഇവിടെ ഇറക്കി. തെക്കുകിഴക്കന്‍ യുക്രെയ്‌നില്‍ ആക്രമണം നടത്താന്‍ റഷ്യക്ക് ഈ തുറമുഖം ഉപയോഗപ്പെടുത്തണം. പ്രത്യേകിച്ച് പടിഞ്ഞാറന്‍ റഷ്യയ്ക്കും അധിനിവേശ ക്രിമിയയ്ക്കും ഇടയില്‍ ഒരു നിര്‍ണായക പാത സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന തുറമുഖ നഗരമായ മരിയുപോളിനെ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്.
എന്നാല്‍ ടോച്ച്കയു ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് കപ്പലിനും ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും യുക്രെയ്‌നിയന്‍ സേന കേടുപാടുകള്‍ വരുത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് ചിത്രങ്ങളില്‍ വ്യക്തമല്ല. മിസൈല്‍ കപ്പലില്‍ പതിച്ചിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ടോച്ച്കയു ആണ് വീണതെങ്കില്‍ കപ്പല്‍ പൂര്‍ണമായും തകരുമായിരുന്നു എന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം യുക്രെയ്ന്‍ സൈന്യം പിടിച്ചെടുത്ത റഷ്യന്‍ കണ്ടെയ്‌നര്‍ രഹസ്യ വിവരങ്ങളുടെ അക്ഷയഖനിയാണെന്ന് സൂചന. റഷ്യയുടെ അത്യാധുനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളിലൊന്നായ ക്രാസുക 4 മൊബൈല്‍ ഇലക്ട്രോണിക് സംവിധാനമാണിതെന്നാണ് കരുതപ്പെടുന്നത്. റഡാറുകളെ കണ്ടെത്തുന്നതിനും സിഗ്‌നലുകള്‍ സ്തംഭിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന സംവിധാനമാണിത്.
യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നാണ് ഈ കണ്ടെയ്‌നര്‍ സൈന്യം കണ്ടെത്തിയത്. രണ്ട് 8ഃ8 കമാസ് 6350 ട്രക്കുകളിലായിട്ടാണ് ഈ ഇലക്ട്രോണിക് യുദ്ധോപകരണം സ്ഥാപിക്കുക. മരച്ചില്ലകള്‍ ചുറ്റും നിറഞ്ഞ നിലയിലായിരുന്നു ഈ കണ്ടെയ്‌നറിനെ യുക്രെയ്ന്‍ സൈനികര്‍ കണ്ടെത്തിയത്. ഏതെങ്കിലും ആക്രമണത്തിന്റേയോ അപകടത്തിന്റേയോ ഒടുവിലാണോ ഈ കണ്ടെയ്‌നര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പുറമേ നിന്നുള്ള ചിത്രങ്ങള്‍ പ്രകാരം കാര്യമായ കുഴപ്പങ്ങള്‍ ഈ കണ്ടെയ്‌നറിന് സംഭവിച്ചിട്ടില്ല.
ക്രാസുക 4 പോലുള്ള തന്ത്രപ്രധാന ഇലക്ട്രോണിക് യുദ്ധോപകരണങ്ങളുടെ പകുതി ഭാഗം നഷ്ടപ്പെടുന്നത് പോലും റഷ്യക്ക് വലിയ വീഴ്ചയായിരിക്കും. റഷ്യന്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഇലക്ട്രോണിക് യുദ്ധോപകരണത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങളായിരിക്കും ഇത് യുക്രൈയ്ന്‍ സൈന്യത്തിനും മറ്റു രാജ്യങ്ങള്‍ക്കും നല്‍കുക. 2010 മുതലാണ് ക്രാസുക 4 ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങള്‍ റഷ്യ പരീക്ഷണങ്ങള്‍ക്കൊടുവില്‍ വലിയ തോതില്‍ നിര്‍മിച്ചു തുടങ്ങിയത്.
നിരീക്ഷണ റഡാറുകള്‍, വിമാനങ്ങളിലെ റഡാര്‍ ഇമേജിങ് സെന്‍സറുകള്‍, ആക്ടീവ് റഡാര്‍ സീക്കേഴ്‌സ്, മിസൈലുകളിലെ അള്‍ട്ടിമീറ്ററുകള്‍ എന്നിവയെല്ലാം ക്രാസുക 4 ഉപയോഗിച്ച് കണ്ടെത്താനാകുമെന്നാണ് നേരത്തെ റഷ്യ അവകാശപ്പെട്ടിരുന്നത്. ഏത് ദിശയിലും 150 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ പരിധിയും ക്രാസുക 4 ന് ഉണ്ട്. ശക്തമായ റേഡിയോ ഫ്രീക്വന്‍സി സിഗ്‌നലുകള്‍ പുറപ്പെടുവിച്ച് ശത്രുക്കളുടെ തന്ത്രപ്രധാന ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകര്‍ക്കാനും ക്രാസുക 4ന് സാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























