ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കൻ രൂപ..ഒരു ഇന്ത്യൻ രൂപ ശ്രീലങ്കയിൽ നാല് രൂപ!മൂല്യമിടിഞ്ഞ് ലങ്കൻ കറൻസി

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വലയുന്നതിനിടെ 12 മണിക്കൂർ പവർക്കട്ടു കൂടി ഏർപ്പെടുത്തിയതോടെയാണ് ശ്രീലങ്കയിൽ ജനം തെരുവിലിറങ്ങിയത്. ഡീസൽക്ഷാമം കടുത്തതോടെയാണ് പവർക്കട്ട് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. മണ്ണെണ്ണ, പാചക വാതകം, മരുന്ന് എന്നിവയ്ക്കും കടുത്ത ക്ഷാമം അനുവപ്പെടുന്നുണ്ട്. ഇക്കൊല്ലം മാത്രം 690 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടയ്ക്കേണ്ട ശ്രീലങ്കയുടെ പക്കൽ നിലവിൽ 200 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമാണ് അവശേഷിക്കുന്നത്.
പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്കുമാത്രം പ്രതിവർഷം ശരാശരി 200 കോടി ഡോളറാണ് ശ്രീലങ്കയ്ക്കു വേണ്ടത്. നിത്യച്ചെലവുകൾക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഭരണകൂടം. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ സഹായമാണ് ഇപ്പോൾ ശ്രീലങ്കയുടെ പ്രതീക്ഷ. എങ്ങനെയും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ശ്രീലങ്ക ഐ എം എഫിൽ നിന്ന് വായ്പ നേടാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
സാമ്പത്തികപ്രതിസന്ധിയിൽ ആടിയുലയുന്ന ശ്രീലങ്കയിൽ രാജി ആവശ്യം തള്ളി പ്രധാനമന്ത്രി മഹിന്ദ രജപക്സെ. 42 എംപിമാർ ഭരണ മുന്നണി വിട്ടതോടെ രജപക്സെ സഹോദരന്മാർ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ രാജി ആവശ്യം സർക്കാർ തള്ളി. കനത്ത പ്രതിഷേധം കാരണം പാർലമെന്റ് ഇന്നും പിരിഞ്ഞു.
ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കൻ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവിൽ രാജ്യത്തെ കറൻസി. അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയിൽ ആയിരങ്ങളുടെ ജീവൻ അപകടത്തിലായി. പ്രമേഹം,ഹൃദ്രോഗം എന്നിവയുടെ മരുന്നുകൾ പോലും ശ്രീലങ്കയിൽ ഇപ്പോൾ കിട്ടാനില്ല. ധനമന്ത്രിയും കേന്ദ്രബാങ്ക് ഗവർണറും അധികാരമൊഴിഞ്ഞതോടെ സാമ്പത്തിക മേഖലയിൽ നാഥൻ ഇല്ലാത്ത അവസ്ഥയാണ്. ഇന്നും പ്രധാന നഗരങ്ങളിലെല്ലാം എല്ലാം ജനകീയ പ്രതിഷേധം ശക്തമായിരുന്നു.
അതേ സമയം അറബ് വസന്തംപോലെയാണ് ഈ പ്രക്ഷോഭമെന്ന് മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയാണ് ആദ്യം വിശേഷിപ്പിച്ചത്. ‘ഞങ്ങളുടെ ഭാവിക്കുവേണ്ടി പൊരുതുന്ന നിങ്ങൾക്ക് നന്ദി’ എന്നെഴുതിയ പ്ലക്കാർഡുകളുമായി കൊളംബോ നഗരത്തിൽ അണിനിരന്ന കുട്ടികൾ ആകർഷകമായ കാഴ്ചയായിരുന്നു.
പ്രക്ഷോഭത്തെ വംശീയമായും വർഗീയമായും ഭിന്നിപ്പിക്കാനുള്ള രജപക്സെമാരുടെ ശ്രമങ്ങൾക്ക് ജനകീയ ഐക്യംകൊണ്ടാണ് പ്രക്ഷോഭകർ തിരിച്ചടി നൽകിയത്. പ്രക്ഷോഭകർ തീവ്രവാദികളാണെന്ന് ഗോതബായ പറഞ്ഞെങ്കിലും ബുദ്ധ, ഇസ്ലാം, ഹിന്ദു മതവിശ്വാസികൾ ഒരുമിച്ച് അണിനിരന്നതോടെ ആ വാദം പൊളിഞ്ഞു.
https://www.facebook.com/Malayalivartha























