നിമിഷ പ്രിയയുടെ മോചനത്തിന് 50 മില്യണ്‍ റിയാല്‍, യമൻ പൗരന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് വൻ തുക, യമനിലേക്ക് പോകാന്‍ അനുമതി കാത്ത് നിമിഷയുടെ കുഞ്ഞും...അമ്മയും, തലാലിന്റെ കുടുംബവും യെമന്‍ ജനതയും തന്റെ മകളോട് ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷയുടെ അമ്മ...
യമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നല്‍കി മാപ്പ് അപേക്ഷിച്ച് മോചനത്തിനുള്ള അവസരം ഉപയോഗിക്കാനാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായാണ് റിപ്പോര്‍ട്ട്. ഇതിനായി കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നിമിഷയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് നിലവില്‍ നടപടികള്‍ പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ച നടത്താനായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ അടുത്ത തീരുമാനം.
ഇതിനായി നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യെമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്. നിമിഷപ്രിയയുടെ മോചനം തേടി അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളും മരിച്ച യെമന്‍ പൗരനായ തലാലിന്റെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. മാത്രമല്ല നിമിഷയെ കാണാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.
ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാലുപേരും യെമനിലേക്ക് പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നിമിഷയുടെ രക്ഷപ്പെടുലുമായി ബന്ധപ്പെട്ട് അവസാന ഘട്ട പരിശ്രമം എന്ന നിലയിലാണ് സംഘം യമനിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിദേശകാര്യ മന്ത്രാലയ യമനിലേക്ക് പോകാനുള്ള അനുമതി നല്‍കുകയാണെങ്കില്‍ ജയിലില്‍ പോയി നിമിഷ പ്രിയയെ കാണാനുള്ള അവസരത്തിനായും അവര്‍ ശ്രമിക്കും.
തന്റെ മകള്‍ മനപൂര്‍വ്വമല്ല കൊലപാതകം ചെയ്തതെന്നും അബദ്ധം സംഭവിച്ചതാണെന്നും നിമിഷപ്രിയയുടെ അമ്മ ചൂണ്ടിക്കാട്ടി. മാത്രമല്ല മരിച്ച തലാലിന്റെ കുടുംബവും യെമന്‍ ജനതയും തന്റെ മകളോട് ക്ഷമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമ്മ പറയുന്നുണ്ട്.അതേസമയം പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ അപ്പീല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി, ജസ്റ്റിസ് നവീന്‍ ചൗള എന്നിവരുടെ ബെഞ്ച് തള്ളുകയാണ് ചെയ്തത്. 'ആവശ്യമായ ഇടപെടലുകളെല്ലാം സിംഗിള്‍ ബെഞ്ച് നടത്തിയതാണ്. നഷ്ടപരിഹാരത്തുക സംബന്ധിച്ച ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ സംഘത്തിനു യാത്രാനുമതി നല്‍കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്താണു ചെയ്യേണ്ടത്?' എന്നാണ് കോടതി ചോദിച്ചത്.
https://www.facebook.com/Malayalivartha