ഡോൺബാസിലേക്ക് കുതിച്ച് റഷ്യൻ പട...കടുപ്പിച്ച് അമേരിക്ക! പുടിന്റെ പൂന്ത് വിളയാട്ടം യുക്രൈൻ കൊണ്ടേ പോകൂ..
യുക്രെയ്നിലെ മരിയുപോൾ തുറമുഖ നഗരം കീഴടക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. കിഴക്കൻ യുക്രെയ്നിലെ ഡോൺബാസാണ് അടുത്ത ലക്ഷ്യമെന്നും പറഞ്ഞു. എന്നാൽ, മരിയുപോൾ നഗരത്തിലെ അസോവ്സ്റ്റാൾ ഉരുക്കുവ്യവസായശാലയിൽ രണ്ടായിരത്തോളം യുക്രെയ്ൻ ഭടന്മാരുണ്ടെന്നും അവരെ നേരിടാൻ റഷ്യ മടിക്കുന്നത് കനത്ത തിരിച്ചടി ഭയന്നാണെന്നും യുക്രെയ്ൻ പ്രതികരിച്ചു. 11 ചതുരശ്ര കിലോമീറ്റർ വരുന്ന ഉരുക്കുവ്യവസായശാല ഉപരോധിച്ചിരിക്കുന്നതിനാൽ ബങ്കറുകളിലും തുരങ്കങ്ങളിലും കഴിയുന്ന യുക്രെയ്ൻ പോരാളികൾ വൈകാതെ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് റഷ്യ.
റഷ്യയുമായി ബന്ധമുള്ള കപ്പലുകൾക്ക് തുറമുഖങ്ങളിൽ വിലക്ക് ഉൾപ്പെടെ ഉപരോധം കടുപ്പിക്കാൻ യുഎസ് തീരുമാനിച്ചു. ബ്രിട്ടനും റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിരോധന പട്ടിക വിപുലപ്പെടുത്തി. യുക്രെയ്നിന് അടിയന്തര സഹായമായി 50 കോടി ഡോളർ കൂടി നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. 80 കോടി ഡോളറിന്റെ സൈനിക സഹായവും നൽകും. കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകാൻ ഡെന്മാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളും തീരുമാനിച്ചു. മരിയുപോളിലെ 4 ലക്ഷത്തോളം ജനങ്ങളിൽ ഒട്ടേറെപ്പേർ നഗരം വിട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമല്ലെങ്കിലും ആയിരക്കണക്കിനാണ്.
അതേസമയം റഷ്യയ്ക്ക് പിന്തുണ നൽകുന്ന പക്ഷം ചൈനയ്ക്ക് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുതിർന്ന യുഎസ് നയതന്ത്രജ്ഞൻ താക്കീത് ചെയ്‌തു. പ്രതിരോധ ആയുധങ്ങൾക്ക് റഷ്യയെ സമീപിക്കുന്ന ഇന്ത്യയെ ഇനി സഹായിക്കുമെന്നും റഷ്യയെ ഇന്ത്യ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ യുദ്ധ-പ്രചരണത്തെ സഹായിക്കുന്ന വിധമാണ് ചൈന പ്രവർത്തിച്ചത് എന്നാരോപിച്ച യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് വെൻഡി ഷേർമാൻ റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയ യുഎസ് നടപടി ഒരു ഉദാഹരണമായി കാണാമെന്നും ചൈനീസ് ഭരണകൂടത്തോട് വ്യക്തമാക്കി.
റഷ്യയിലെ ആയുധവിപണി നിർജീവമാണ്. അവരുടെ ഉൽപ്പന്നങ്ങൾ ലോകമൊന്നാകെ ഉപരോധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയെ സഹായിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണ്'- ഷേർമാൻ വ്യക്തമാക്കി. റഷ്യയുമായി തന്ത്രപ്രധാന മേഖലകളിൽ സഹകരണം തുടരുമെന്ന് ചൈന കഴിഞ്ഞയാഴ്‌ച വ്യക്തമാക്കിയിരുന്നു. അതേസമയം യുഎസ് ഉപരോധം ഇതിനകം തങ്ങളെ ബാധിച്ചു കഴിഞ്ഞതായാണ് ചൈനീസ് കമ്പനികളുടെ അവകാശവാദം.
'എത്രയും വേഗം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കണമെന്നും ഇരു രാജ്യങ്ങളും സമാധാനപാതയിൽ മടങ്ങിയെത്തണമെന്നുമാണ് ഇന്ത്യ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുമായി അതിർത്തി ശക്തിപ്പെടുത്താൻ റഷ്യൻ ആയുധങ്ങൾ അനിവാര്യമെന്നും ഇതിനു ബദലായ മാർഗങ്ങൾ വളരെ ചിലവേറിയതാണെന്നും കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha