പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ സ്‌പെഷ്യൽ ഫ്രണ്ട്! മോദിയെ വാനോളം പുകഴ്ത്തി ബോറിസ് ജോൺസൺ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറ്റ ചങ്ങാതിയെന്ന് വിളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ തനിക്ക് നൽകിയ വമ്പൻ സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. ഇന്ത്യക്കാർ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനേയും മെഗാസ്റ്റാർ അമിതാഭ് ബച്ചനേയും പോലെ പരിഗണിച്ചുവെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
‘എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര, എന്റെ സ്‌പെഷ്യൽ ഫ്രണ്ട്… നിങ്ങളിവിടെ എനിക്ക് അതിശയകരമായ സ്വീകരണമാണ് നൽകിയത്. ഇന്ത്യയിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഞാനിവിടെ ചെലവഴിച്ചത്. അങ്ങനെ ഞാൻ ഗുജറാത്ത് സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. എനിക്ക് സച്ചിൻ ടെണ്ടുൽക്കറേയും അമിതാഭ് ബച്ചനേയും പോലെ തോന്നി. എല്ലായിടത്തും എന്റെ ചിത്രങ്ങൾ കാണപ്പെട്ടു. എനിക്കിത് വിചിത്ര അനുഭവമായിരുന്നു’ ബോറിസ് ജോൺസൺ പറഞ്ഞു.
ഈ വർഷം ദീപാവലിയോടെ ഇന്ത്യയും യു.കെയും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കാനുള്ള പാതയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് ഏറ്റവും മികച്ച അവസ്ഥയിലുള്ളത്. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഇന്ത്യ-യു.കെ ബന്ധം പ്രതീക്ഷ നൽകുന്നതാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ബോറിസ് ജോൺസൺ ഇന്ത്യയിലെത്തിയത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യാ സന്ദർശന വേളയിലാണുള്ളത്. കഴിഞ്ഞ ദിവസം ബോറിസ് ജോൺസന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്തിലെ കോളനികൾ അധികൃതർ വെള്ളത്തുണി ഉപയോഗിച്ച് മറച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മാത്രമല്ല, തലസ്ഥാനമായ ഡൽഹിയിൽ മുസ്‍ലിം കടകളും വീടുകളും അധികൃതർ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ വാർത്തകളും കഴിഞ്ഞ ദിവസം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കേന്ദ്ര സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ സുപ്രീംകോടതി ഇടപെടുകയും പൊളിക്കൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ ബുൾഡോസർ, ജെ.സി.ബി എന്നിവ ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി ബി.ജെ.പി സർക്കാറുകൾ പ്രയോഗിക്കുന്നതിനെതിരെയുള്ള ചർച്ചകളും രാജ്യത്ത് സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ജെ.സി.ബിയിലും ബുൾഡോസറിലും ഇന്ത്യാ സന്ദർശനത്തിനിടെ ബോറിസ് ജോൺസൻ ചാടിക്കയറുന്നത്. മാറിയ സാഹചര്യത്തിൽ ഈ ചിത്രങ്ങൾ എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഹിന്ദുത്വ ഭരണകൂടത്തിനുള്ള പിന്തുണയാണ് ഇതെന്ന് ഒരു കൂട്ടർ ആരോപിച്ചപ്പോൾ ഹിന്ദുത്വ സംഘടനകൾ ഈ ചിത്രങ്ങൾ ഏറ്റെടുത്തു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.തനിക്ക് ലഭിച്ച സ്വീകരണത്തിന് ബോറിസ് നന്ദി പറയുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് ഏറ്റവും മികച്ച അവസ്ഥയിലുള്ളതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.രാഷ്ട്രപിതാവ് മഹാത്മഗാന്ധി അന്ത്യവിശ്രമംകൊള്ളുന്ന രാജ്ഘട്ടിലെത്തി ആദരമര്‍പ്പിക്കുകയും ചെയ്തു. ബോറിസ് ജോണ്‍സനും മോദിയും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രതിരോധം, നയതന്ത്രം, സാമ്പത്തികം, ഇന്‍ഡോ പസഫിക് മേഖലയിലെ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരുരാഷ്ട്രത്തലവന്‍മാരും ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha