കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കൊറോണ വൈറസ് പിടിപെടുമെന്ന് അദ്ധ്യാപിക; കൊറോണ വൈറസിനെ പേടിച്ച് പൈപ്പ് തുറന്നുവിട്ടത് മാസങ്ങളോളം, സ്‌കൂളിന് ലഭിച്ചത് 20 ലക്ഷത്തിന്റെ വാട്ടർബില്ല്! സ്‌കൂൾ ഉപയോഗിച്ചത് രണ്ട് മാസം കൊണ്ട് 4,000 ടൺ അധികം വെള്ളം
കൊറോണ വ്യാപനം വലിയ മാറ്റങ്ങളാണ് നമ്മുടെ സാധാരണ ജീവിതത്തിൽ ഉണ്ടാക്കിയത്. ഒട്ടുമിക്ക രാഷ്ട്രങ്ങളും ഇളവുകൾ നൽകിയെങ്കിലും പലർക്കും അതുണ്ടാക്കിയ ഭീതി മാറിയിട്ടില്ല. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. കൊറോണ വൈറസിനെ പേടിച്ച് മാസങ്ങളോളം പൈപ്പ് തുറന്നുവിട്ട സ്‌കൂളിന് ലഭിച്ചത് 20 ലക്ഷത്തിന്റെ വാട്ടർബില്ല് എന്നത് ഏറെ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ജൂൺ അവസാനം മുതൽ സെപ്തംബർ ആദ്യം വരെയാണ് അദ്ധ്യാപിക ടാപ്പ് നിർത്താതെ തുറന്നുവിട്ടിരിക്കുന്നത്. സ്‌കൂളിലെ സ്വിമ്മിംഗ് പൂളിലെ പൈപ്പാണ് അദ്ധ്യാപിക ഇത്തരത്തിൽ തുറന്നുവിട്ടത്.
ജപ്പാനിലാണ് സംഭവം നടന്നത്. അദ്ധ്യാപിക കരുതിയത് കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കൊറോണ വൈറസ് പിടിപെടുമെന്നാണ്. ഇത്തരത്തിൽ പുതിയ വെള്ളം ഒഴിക്കുന്നത് കൊറോണയെ തടയാൻ സഹായിക്കുമെന്നും അദ്ധ്യാപിക പറഞ്ഞതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഇത് ചെയ്ത അദ്ധ്യാപികയുടെ പേര് വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതോടൊപ്പം തന്നെ 27,000 ഡോളറാണ് വാട്ടർ ബില്ലായി വന്നിരിക്കുന്നത്. ഇത് ഏകദേശം 20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് കണക്ക്. സാധാരണയായി തന്നെ ക്ലോറിൻ, ഫിൽട്ടറിംഗ് എന്നിവ വഴി പൂളിലെ വെള്ളം ശുദ്ധീകരിക്കുന്നതാണ് ഇവരുടെ രീതി. എന്നാൽ പുതിയ വെള്ളം എപ്പോഴും ഉണ്ടാകുന്നത് കൊറോണയെ തടയാൻ സാധിക്കും എന്നാണ് അദ്ധ്യാപിക ഉന്നയിച്ച വാദം.
അതേസമയം രണ്ട് മാസം കൊണ്ട് തന്നെ 4,000 ടൺ അധികം വെള്ളമാണ് സ്‌കൂൾ ഉപയോഗിച്ചതായി ലഭ്യമാകുന്ന വിവരം. സ്‌കൂളിലെ പൂൾ 11 മടങ്ങ് നിറയ്‌ക്കാൻ ഇത് മതിയാകുന്നതാണ്. ഈ ബില്ലിന്റെ പകുതി സ്‌കൂളും ബാക്കി അദ്ധ്യാപകരും സ്‌കൂളിൽ നിയോഗിച്ചിട്ടുള്ള രണ്ട് സൂപ്പർവൈസർമാരും അടയ്‌ക്കണമെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha