ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ മൃഗങ്ങളെപ്പോലെ, ഇറക്കം കുറഞ്ഞതും ഇറുക്കിയ വസ്ത്രങ്ങൾ ധരിക്കുന്നവര്‍ക്ക് നേരെ നിയമ നടപടി, തെരുവുകളില്‍ പോസ്റ്ററുകൾ പതിപ്പിച്ച് താലിബാന്‍...!

സ്ത്രീകളുടെ സ്വതന്ത്ര്യത്തിന്മേലുള്ള താലിബാന്‍റെ കടന്നു കയറ്റം തുടരുകയാണ്. സ്ത്രീകൾ വീടിനുള്ളിൽ ഇരിക്കണമെന്നും പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവർ നിർബന്ധമായും ശരീരം മുഴുവൻ മൂടണമെന്നും മുഖം മറയ്ക്കണമെന്നും താലിബാൻ ഭരണമേറ്റെടുത്തതിന് പിന്നാലെ ഉത്തരവിറക്കിയിരുന്നു. ഇപ്പോഴിതാ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകള്‍ കാഴ്ചയില്‍ മൃഗങ്ങളെപ്പോലെയാവാന്‍ ശ്രമിക്കുന്നുവെന്ന് താലിബാന്‍ പരാമർശം.
കാണ്ഡഹാറില്‍ തെരുവുകളില്‍ പതിച്ച പോസ്റ്ററുകളിലാണ് താലിബാന്‍ പരാമര്‍ശം. നഗരത്തിലെ കടകളിലും തെരുവുകളിലടക്കം താലിബാന്റെ പൊലീസ് സേന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇറക്കം കുറഞ്ഞതും ഇറുക്കമുള്ളതും സുതാര്യവുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിയമ വിരുദ്ധമാണെന്നും അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് നേരെ നിയമ നടപടിയെടുക്കുമെന്നും പോസ്റ്ററില്‍ പറയുന്നു.
ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്പെന്‍ഡുചെയ്യും. ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും.പോസ്റ്ററിൽ പറയുന്നു.ഇതിനെ കുറിച്ച് താലിബാന്‍ വക്താവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യം അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
'ഞങ്ങള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്, മുഖം മറയ്ക്കാത്ത സ്ത്രീകളെ പൊതുസ്ഥലത്ത് കണ്ടാല്‍ ഞങ്ങള്‍ അവരുടെ കുടുംബങ്ങളെ അറിയിക്കുകയും ഉത്തരവനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുമെന്ന്' കാണ്ഡഹാറിലെ മന്ത്രാലയ മേധാവി അബ്ദുള്‍ റഹ്മാന്‍ തയേബി എഎഫ്പിയോട് പറഞ്ഞു.
അതികഠിനമായ നിയമങ്ങളാണ് താലിബാൻ രാജ്യത്ത് നടപ്പിലാക്കുന്നത്. പ്രത്യേകിച്ച് സ്‌ത്രീകൾക്കെതിരെയുള്ള നിയമ നടപടിയാണ് താലിബാൻ സ്വീകരിക്കുന്നത്. എന്നാൽ, കടുത്ത നിയന്ത്രങ്ങള്‍ക്കെതിരെ തെരുവിലറങ്ങിയ സ്ത്രീകളെ അതിക്രൂരമായാണ് താലിബാന്‍ നേരിട്ടത്.
https://www.facebook.com/Malayalivartha



























