എഫ്ബിഐ ഓഫിസ് ആക്രമിക്കാൻ ശ്രമം; തീവ്ര വലതുപക്ഷ വീക്ഷണങ്ങൾ ഉള്ള ട്രംപ് അനുകൂലി എന്ന് കരുതുന്നയാൾ വെടിയേറ്റു മരിച്ചു

യുഎസിലെ സിൻസിനാറ്റിയിലുള്ള എഫ്ബിഐ കെട്ടിടത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരി വെടിയേറ്റു മരിച്ചു. സുരക്ഷാ സൈനികർ രംഗത്തുവന്നതോടെ ഒഹായോയിലെ ക്ലിന്റൻ കൗണ്ടിയിലേക്ക് കാറിൽ രക്ഷപ്പെട്ടു .
തുടർന്ന് പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ ഒരു ചോളപ്പാടത്തിൽ ഒളിക്കാൻ ശ്രമിക്കുകയും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുമായിരുന്നു. മരിച്ചയാളെ പോലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് പോലീസ് ഭാഷ്യം എങ്കിലും റിക്കി ഷിഫർ എന്ന 42 കാരനാണ് കൊല്ലപ്പെട്ടതെന്ന് ‘ന്യൂയോർക്ക് ടൈംസും’ ‘സിഎൻഎന്നും’ റിപ്പോർട്ട് ചെയ്തു.
ഇയാൾക്ക് തീവ്ര വലതുപക്ഷ വീക്ഷണങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്ന് കരുതുന്നു. എഫ്ബിഐ ഓഫിസിൽ ഇയാൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനു പിന്നിലെ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ എഫ്ബിഐ തിരച്ചിൽ നടത്തിയിരുന്നു. ഇതുമായി സംഭവത്തിനു ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.
2020 ജനുവരി ആറിന് യുഎസ് പാർലമെന്റ് മന്ദിരം ആക്രമിക്കാൻ ശ്രമിച്ച തീവ്രനിലപാടുള്ള സംഘടനകളുമായി ഇയാൾക്കു ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട് . കാപ്പിറ്റോൾ ആക്രമണത്തിനു തൊട്ടുമുൻപ് 2021 ജനുവരി 5 ന് വാഷിങ്ടണിലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്ലാസയിലെ ട്രംപ് അനുകൂല പ്രകടനത്തിൽ പങ്കെടുക്കുന്ന വിഡിയോ ഇയാൾ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു.
ട്രംപിന്റെ മീഡിയ കമ്പനി തുടക്കമിട്ട ‘ട്രൂത്ത് സോഷ്യൽ’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഷിഫർ പങ്കുവച്ചതെന്നു കരുതുന്ന പോസ്റ്റ് സംബന്ധിച്ച റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. "നിങ്ങൾ എന്നിൽ നിന്ന് കേൾക്കുന്നില്ലെങ്കിൽ, ഞാൻ എഫ്ബിഐയെ ആക്രമിക്കാൻ ശ്രമിച്ചുവെന്നത് ശരിയാണ്, അതിനർത്ഥം ഒന്നുകിൽ എന്നെ ഇന്റർനെറ്റിൽ നിന്ന് പുറത്താക്കി, എഫ്ബിഐ എന്നെ പിടിച്ചു, അല്ലെങ്കിൽ അവർ സാധാരണ പോലീസുകാരെ അയച്ചു..." എന്നാണ് ആ സന്ദേശം .
https://www.facebook.com/Malayalivartha


























