4.1 കോടിയുടെ മയക്കുമരുന്നുമായി എൺപത്തിയൊന്നുകാരി പിടിയിൽ, നാട്ടിലെ കുടുംബാംഗങ്ങള്‍ കാനഡയിലെ ബന്ധുക്കള്‍ക്ക് കൊടുക്കാനായി തന്നെ ഏൽപ്പിച്ച സമ്മാനപ്പൊതികളാണിതെന്ന് മുത്തശ്ശി, എൺപത്തിയൊന്നുകാരിയെ റിമാന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു

പോളണ്ടിലെ വാഴ്‌സോ വിമാനത്താവളത്തില്‍ 4.1 കോടി രൂപയുടെ മയക്കുമരുന്നുമായി എൺപത്തിയൊന്ന് വയസ്സുള്ള ഡാനിഷ് വനിത പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം. പതിവുള്ള കസ്റ്റംസ് പരിശോധനക്കിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്ക് മുത്തശ്ശി മന്ദംമന്ദം വന്നത്. ആര്‍ക്കും ബഹുമാനം തോന്നുന്ന വ്യക്തിത്വം. കാഴ്ചയില്‍ ഒരു പാവം. കുലീനമായ വസ്ത്രധാരണം.
എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ടതോടെ അമ്മൂമ്മയുടെ സ്വഭാവം മാറി. അവര്‍ ആകെ പരിഭ്രാന്തിയില്‍ ആയി. മുഖത്ത് ഭയവും ആശങ്കയും നിറഞ്ഞു. പ്രായമുള്ള സ്ത്രീ ആയതുകൊണ്ട് തന്നെ പരിശോധനകള്‍ വേഗം പൂര്‍ത്തിയാക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം.
എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ അവര്‍ പരിഭ്രാന്തിയില്‍ ആയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഉദ്യോഗസ്ഥര്‍ അവരുടെ ബാഗുകള്‍ ഓരോന്നായി പരിശോധിക്കാന്‍ തുടങ്ങി. സ്ത്രീയുടെ യാത്രാരേഖകളിലും ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.ഇതോടെ സൂട്ട് കേസിന് അടിയില്‍ നിന്നും അഞ്ച് കിലോഗ്രാം തൂക്കം വരുന്ന ഹെറോയിന്‍ പായ്ക്കറ്റുകള്‍ കണ്ടെടുത്തു. പക്ഷേ അത്ര വേഗത്തില്‍ ഒന്നും അവര്‍ കുറ്റം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തനിക്ക് ഈ സംഭവത്തില്‍ ഒരു പങ്കും ഇല്ലെന്നും നാട്ടിലെ കുടുംബാംഗങ്ങള്‍ കാനഡയിലെ ബന്ധുക്കള്‍ക്ക് കൊടുക്കാനുള്ള സമ്മാനപ്പൊതി എന്ന് പറഞ്ഞാണ് പായ്ക്കറ്റുകള്‍ തന്നെ ഏല്‍പ്പിച്ചതെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഇവര്‍ പറഞ്ഞത്.
പക്ഷേ തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഗതി പിടികിട്ടി. ഇവരുടെ യാത്രാക്രമം ആയിരുന്നു അതിലേറെ അമ്പരപ്പിക്കുന്നത്. മലാവി- കെനിയ-ദോഹ-വാഴ്‌സോ എന്നിവിടങ്ങളിലൂടെയാണ് ഇവര്‍ യാത്ര ചെയ്‌തെത്തിയത്. ഇവരെ മൂന്നുമാസത്തേക്ക് റിമാന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ മയക്കുമരുന്ന് അനധികൃതമായി കൈവശം വച്ചതിന് അവര്‍ക്ക് 15 വര്‍ഷം വരെ തടവ് ലഭിക്കും.
https://www.facebook.com/Malayalivartha



























