അഫ്ഗാനിസ്ഥാനിൽ ഭയന്നത് സംഭവിച്ചു...! തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷം, എല്ലാം താലിബാന്റെ കൈ വിട്ടു പോകുന്നു? അഫ്ഗാനിലെ സുരക്ഷാ അന്തരീക്ഷം കൂടുതൽ പ്രവചനാതീതമായി മാറുന്നു

രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനിൽ അധികാരമേറ്റ് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞു. താലിബാൻ ഭരണം ഏറ്റെടുക്കുമ്പോൾ എന്താണോ അവിടെ നടക്കുമെന്ന് ഭയന്നത് അതെല്ലാം അവിടുത്തെ ജനങ്ങൾ ഏറെക്കുറേ അനുഭവിച്ചു കഴിഞ്ഞു. അതിന്റെ ബാക്കി പത്രങ്ങളായി നിരവധി പേർ ഇന്നും ജീവച്ഛവമായി കഴിയുന്നു. നിലവില്‍ ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്നത്.
രാജ്യത്ത് താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനില്‍ കുറ്റകൃത്യങ്ങള്‍ ഉയരുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായതോടെ കൊലപാതകം, ആത്മഹത്യ, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം, കൊള്ള എന്നിവയുടെ നിരക്ക് വര്‍ധിച്ചതായിയാണ് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 19 ന് ബാല്‍ഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാര്‍ഇഷെരീഫില്‍ വയോധികനായ ക്യാബ് ഡ്രൈവറെ ആയുധധാരികളായ കൊള്ളക്കാര്‍ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം മസാര്‍-ഇ-ഷരീഫിന്റെ പൊലീസ് ഡിസ്ട്രിക്റ്റ് 10 ല്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇതു കൂടാതെ സ്ത്രീകളെ അടിച്ചമർത്തുന്ന താലിബാൻ നയം അതേപടി തുടരുകയാണ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ താലിബാൻ നശിപ്പിച്ചതായി ജൂലൈയിലെ ആംനസ്റ്റി റിപ്പോർട്ട് വിശദമാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ പുതിയ നിയന്ത്രണങ്ങൾക്കെതിരെ താലിബാന്‍ അധികാരമേറ്റ വേളയില്‍ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ പിന്നീടുണ്ടായ അക്രമണങ്ങള്‍ ഇത് ശരിവെക്കുന്നു.
മാര്‍ച്ചില്‍ പുതിയ അധ്യയന വര്‍ഷത്തിനായി സ്കൂളുകള്‍ തുറന്നെങ്കിലും പെണ്‍കുട്ടികള്‍ക്ക് സെക്കൻഡറി സ്‌കൂളിൽ ചേരാൻ അനുവാദമില്ല. പെണ്‍കുട്ടികളെ വനിതാ അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതിയെന്ന നിയമം കൊണ്ടുവന്നതോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലമായി. താലിബാന്‍റെ തീരുമാനം ഏകദേശം 1.1 മില്യൺ വിദ്യാർത്ഥികളെ ബാധിച്ചെന്ന് യുഎൻ പറയുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞതോടെ താലിബാനെതിരെ അന്താരാഷ്ട്രാ തലത്തില്‍ വിമര്‍ശനമുയര്‍ന്നു.
വിമര്‍ശനം ശക്തമാവുകയും ഇത് മൂലം അന്താരാഷ്ട്രാ സഹായം തടയപ്പെടുമെന്നും മനസിലാക്കിയ താലിബാന്‍ പെൺകുട്ടികൾക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം അനുവദിച്ച് നൽകുകയുമാണ് ചെയ്തത്. രാജ്യത്തെ സർവ്വകലാശാലകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മുറികള്‍ വേണമെന്ന് താലിബാന്‍ നിര്‍ബന്ധം പിടിച്ചു. മാത്രമല്ല, പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ സ്ത്രീ അധ്യാപകര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ സര്‍വ്വകലാശാല വിദ്യാഭ്യാസവും പ്രതിസന്ധിയിലായി.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു അധികാരത്തിലേറിയ താലിബാന്റെ മറ്റൊരു പൊള്ളയായ വാഗ്ദാനം. എന്നാല്‍, രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഈ വർഷം ജൂൺ പകുതി വരെ സാധാരണക്കാരായ 700 പേരോളം മരിക്കുകയും 1,400 ലധികം പേര്‍ക്ക് പരിക്കേറ്റതായും യുഎൻ കണക്കുകൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കണക്കുകള്‍ കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021 ഓഗസ്റ്റ് മുതലുള്ള മരണങ്ങളിൽ 50 % വും അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ ഒരു ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസൻ (IS-K) ഗ്രൂപ്പ് നേതൃത്വം നല്‍കിയ അക്രമണങ്ങളാണ്.
കഴിഞ്ഞ മാസങ്ങളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് ഐഎസ്-കെ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്, പ്രത്യേകിച്ച് ഷിയാ മുസ്ലീങ്ങളോ മറ്റ് ന്യൂനപക്ഷ ജനവിഭാഗങ്ങളോ ആണ് അവരുടെ പ്രധാന ഇരകള്‍. നാഷനൽ റെസിസ്റ്റൻസ് ഫ്രണ്ട്, അഫ്ഗാനിസ്ഥാൻ ഫ്രീഡം ഫ്രണ്ട് തുടങ്ങിയ താലിബാൻ വിരുദ്ധ ശക്തികളും രാജ്യത്ത് സാന്നിധ്യം വര്‍ദ്ധിപ്പിച്ചതും താലിബാന് തലവേദനയായി. മൊത്തത്തിലുള്ള അഫ്ഗാനിലെ സുരക്ഷാ അന്തരീക്ഷം കൂടുതൽ പ്രവചനാതീതമായി മാറുകയാണ്.
https://www.facebook.com/Malayalivartha



























