ആഘോഷങ്ങളില്ലാതെ നാളെ യുക്രൈന്റെ സ്വാതന്ത്ര്യ ദിനം; മിനിറ്റുകൾ മതിയെന്ന് പറഞ്ഞ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് ആറ് മാസം തികയുന്നു; യുക്രെയ്ൻ തലസ്ഥാനത്തിന്‍റെ പ്രധാന തെരുവിലിന്നിൽ തകർന്നു തരിപ്പണമായ റഷ്യൻ ടാങ്കറുകളുടെ പ്രദർശനം നടത്തി യുക്രൈൻ, മൂന്ന് ദിവസം കൊണ്ട് കാൽക്കീഴിലാക്കാമെന്ന് റഷ്യ കരുതിയ അതേ കീവിൽ തകർന്നത് റഷ്യൻ സ്വപ്നം

മിനിറ്റുകൾ മതിയെന്ന് പറഞ്ഞ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് ആറ് മാസം തികയുകയാണ്. വളരെ നിസാരം എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ട റഷ്യക്ക് നഷ്ടക്കണക്കുകൾ ഏറെയെന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ പൊരുതിക്കൊണ്ടേയിരിക്കുന്ന യുക്രെയ്ൻ റഷ്യക്ക് മുന്നിൽ ഇന്നും മുന്നോട്ടുവയ്ക്കുന്ന പ്രതിസന്ധികളും വളരെ വലുതാണ്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കീവിൽ ഒരു പ്രദർശനം നടത്തിയിരിക്കുകയാണ് യുക്രൈൻ. റഷ്യയ്ക്ക് കണക്കെടുപ്പ് എളുപ്പമാക്കിയ പ്രദർശനമായിരുന്നു അത്. മൂന്ന് ദിവസം കൊണ്ട് തന്നെ കാൽക്കീഴിലാക്കാമെന്ന് റഷ്യ കരുതിയ അതേ കീവിലാണ്, യുക്രെയ്ൻ തലസ്ഥാനത്തിന്‍റെ പ്രധാന തെരുവിലിന്നിൽ തകർന്നു തരിപ്പണമായ റഷ്യൻ ടാങ്കറുകളുടെ പ്രദർശനം യുക്രൈൻ നടത്തിയിരിക്കുന്നത്.
അതേസമയം റഷ്യൻ അധിനിവേശം ആറ് മാസം തികയുമ്പോഴും, യുദ്ധക്കെടുതിയിൽ വലഞ്ഞുകൊണ്ടേയിരിക്കുന്ന ജീവിതങ്ങളും യുക്രൈനെ വലയ്ക്കുന്ന കാഴ്ച നമുക്ക് കാണുവാൻ സാധിക്കും. അതിനിടയിലാണ് റഷ്യൻ വീമ്പിന് നേരെ , ഈ ടാങ്കറുകൾ നിരത്തി യുക്രെയ്ൻ കളിയാക്കി ചിരിക്കുന്ന കാഴ്ചകൾ പുറത്ത് വരുന്നത്. ചെറുത്തുനിൽപ്പിന്‍റെ വിജയചിഹ്നങ്ങളായി അവരീ സൈനിക വാഹനങ്ങളെ കാണുന്നു. കുട്ടികളോട് പറയുന്നു, പടമെടുക്കുന്നു. അത് ആത്മവിശ്വാസത്തിന്റെ പ്രതീകമായി എടുത്തു കാട്ടുകയാണ് അവർ.
നാളെയാണ് യുക്രെയ്ന്‍റെ മുപ്പത്തിയൊന്നാം സ്വാതന്ത്ര്യ ദിനം. ഇവിടെ ആഘോഷങ്ങളില്ല. കടുപ്പമേറിയ ആക്രമണം റഷ്യ നടത്തിയേക്കാമെന്നാണ് പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അപ്പോഴാണ്, യുക്രെയ്ൻ പിടിച്ചെടുത്ത റഷ്യൻ ടാങ്കറുകൾ ലോകത്തിന് മുന്നിൽ നിരത്തുന്നത്. സ്വാതന്ത്ര്യവും പരമാധികാരവും കവരാൻ ശ്രമിച്ച ഏകാധിപതികൾക്ക് ചങ്കുറപ്പുള്ളൊരു രാജ്യത്തിന്‍റെ മറുപടിയെന്ന് പേരിട്ടായിരുന്നു യുക്രൈൻ റഷ്യക്ക് മുമ്പിൽ ടാങ്കർ ചീന്തുകൾ അവതരിപ്പിച്ചത് തന്നെ.
കൂടാതെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തൻ അലക്‌സാണ്ടർ ദൂഗിനെ കൊല്ലാൻ ലക്ഷ്യമിട്ട് കാർ ബോംബ് സ്ഫോടനം നടന്നത് റഷ്യയെ ഞെട്ടിക്കുകയും ചെയ്തിരുന്നു. മോസ്‌കോയിൽ നടന്ന സ്‌ഫോടനത്തിൽ അലക്‌സാണ്ടർ ദൂഗിന്റെ മകൾ ദാരിയ ദൂഗിൻ കൊല്ലപ്പെടുകയും ചെയ്യുകയുണ്ടായി. യുക്രൈൻ തീവ്രവാദികൾ ആണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ മാധ്യമങ്ങൾ ആരോപിക്കുകയും ചെയ്തിരുന്നു. തലസ്ഥാന നഗരിയിലെ ഉഗ്രസ്ഫോടനം റഷ്യയെ വിറപ്പിക്കുകയുണ്ടായി.
അതിലുപരിയായി തന്നെ പുടിന്റെ 'ബുദ്ധി'യെന്ന് വിശേഷിപ്പിക്കുന്ന അലക്‌സാണ്ടർ ദുഗിനെ വധിക്കാനുള്ള ശ്രമം ആരു നടത്തിയാലും റഷ്യയെ സംബന്ധിച്ച് ഞട്ടൽ മാറാൻ സമയമെടുക്കുമെന്നതാണ്. അമേരിക്കയ്ക്കും അവർ നയിക്കുന്ന ഉദാരവത്കരണത്തിനും ബദലായി റഷ്യൻ ദേശീയതയെ മുന്നോട്ടുവെക്കുന്നയാളാണ് അലക്‌സാണ്ടർ ദുഗിൻ. റഷ്യൻ സംസ്കാരമുള്ള നാടുകളെ മുഴുവൻ കൂട്ടിച്ചേർത്ത് വിശാല റഷ്യ ഉണ്ടാക്കാൻ പുടിൻ ഇറങ്ങിതിരിച്ചതും യുക്രൈനെ ആക്രമിച്ചതും എല്ലാം അലക്‌സാണ്ടർ ദൂഗിൻ പറഞ്ഞതു കെട്ടാണെന്ന് പലരും കരുതുന്നത് എന്നാണ് റിപ്പോർട്ട്.
അതേസമയം അത്ര കരുത്തനായ അലക്‌സാണ്ടർ ദുഗിനെ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ കാറിൽ ബോംബുവെച്ചു കൊല്ലനാണ് ശ്രമം നടന്നിരുന്നത്. ഭാഗ്യംകൊണ്ടു മാത്രം അലക്‌സാണ്ടർ ദുഗിൻ രക്ഷപ്പെടുകയുണ്ടായി. പക്ഷെ അദ്ദേഹത്തിന്റെ മകൾ 29 കാരി ദാരിയ ദൂഗിൻ ലാൻഡ് ക്രൂയിസർ കാറിനൊപ്പം ചാരമായി മാറി. മകൾക്കൊപ്പം തന്നെ ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അലക്‌സാണ്ടർ ഡ്യൂഗിൻ അവസാന നിമിഷം മറ്റൊരു കാറിൽ സഞ്ചരിക്കാൻ തീരുമാനിച്ചതുകൊണ്ട് മാത്രം രക്ഷപ്പെടുകയാണ് ചെയ്തത്.
ഇതോടെ പുതിയ സാഹചര്യമാണ് യുക്രൈൻ- റഷ്യ യുദ്ധത്തിൽ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഈ ആക്രമണത്തിന് പിന്നിൽ യുക്രൈൻ സാന്നിധ്യം സംശയിക്കുമ്പോഴും റഷ്യ കാര്യമായൊന്നും പ്രതികരിച്ചിട്ടില്ല. നാളെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന യുക്രൈൻ പരസ്യ ആഘോഷങ്ങൾ ഒഴിവാക്കിയതിനും മുന്നറിയിപ്പുകൾ നൽകിയതിനും പിന്നിൽ, റഷ്യയിൽ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നതു തന്നെയാണ് കാരണമായി പറയുന്നത്.
https://www.facebook.com/Malayalivartha



























