സ്പെയിനിലെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് വന്ന യുവാവിന് ഒരേ സമയം സ്ഥിരീകരിച്ചത് കോവിഡും, എയ്ഡ്സും, മങ്കിപോക്സും: ലോകത്തെ ആദ്യത്തെ സംഭവമെന്ന് ഗവേഷകർ

സ്പെയിനിൽ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് വന്നതിന് പിന്നാലെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവാവിന് ഒരേ സമയം സ്ഥിരീകരിച്ചത് കോവിഡും, എയ്ഡ്സും, മങ്കിപോക്സും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷമാണ് ഇറ്റലിയിലെ പേര് വെളിപ്പെടുത്താത്ത യുവാവിന് മൂന്ന് വൈറസുകളും ഒരുമിച്ച് രേഖപ്പെടുത്തിയത്.
യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി ഒമ്പത് ദിവസങ്ങൾക്ക് ശേഷം, യുവാവിന് പനി, തൊണ്ടവേദന, ക്ഷീണം, തലവേദന, ഞരമ്പിൽ വീക്കം എന്നിവ ഉണ്ടായി. താമസിയാതെ, ചർമത്തിലും ശരീരത്തിലെ മറ്റു പലഭാഗങ്ങളിലും ചൊറിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു. ലക്ഷണങ്ങൾ തീവ്രമായതോടെ ആശുപത്രിയിലെത്തുകയായിരുന്നു.
മലദ്വാരത്തിന്റെ ഭാഗത്തിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മുറിവുകളും കാണപ്പെട്ടു. കരളിന്റെയും പ്ലീഹയുടെയും വികാസവും കാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈകാതെ എച്ച്.ഐ.വി പോസിറ്റീവാണെന്ന റിസൽട്ടും വന്നു.
ഇക്കൂട്ടത്തിലാണ് ഒമിക്രോൺ വകഭേദമായ BA.5.1 ഉം സ്ഥിരീകരിച്ചത്. യുവാവ് സൈഫർ വാക്സിൻ ഇരുഡോസുകളും സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ച്ചത്തെ ആശുപത്രിവാസത്തിനു പിന്നാലെ ഇദ്ദേഹം വീട്ടിലെത്തുകയും ചെയ്തു. നിലവിൽ കോവിഡ്, മങ്കിപോക്സ് എന്നീ രോഗങ്ങളിൽ നിന്നും മുക്തനായെന്നും എയ്ഡിസിനുള്ള ചികിത്സ പുരോഗമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha



























