അമേരിക്കയ്ക്ക് കീഴടങ്ങിയ യൂറോപ്പിനെ പോലെയല്ല ഇന്ത്യ... റഷ്യയുടെ എക്കാലത്തേയും ബഡാ ദോസ്ത്!

യുക്രെയ്ൻ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇതാദ്യമായി റഷ്യയ്‌ക്കെതിരെ വോട്ട് രേഖപ്പെടുത്തി ഇന്ത്യ. 15 അംഗ യുഎൻ കൗൺസിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ, മീറ്റിംഗ് അഭിസംബോധന ചെയ്യാൻ ക്ഷണിച്ചിരുന്നു. സെലൻസ്‌കിയെ യോഗത്തിന്റെ ഭാഗമാക്കുന്നതിനെതിരെ റഷ്യ നിലപാടെടുത്തിരുന്നു.
നടപടി ക്രമങ്ങളുടെ ഭാഗമായി വോട്ടെടുപ്പ് നടത്തിയപ്പോഴാണ് സെലൻസ്‌കി വീഡിയോ കോൺഫറൻസിംഗ് വഴി യോഗത്തിൽ പങ്കെടുക്കുന്നതിനെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ യുക്രെയ്‌നിൽ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് വിഷയത്തിൽ റഷ്യക്കെതിരെ ഇന്ത്യ വോട്ട് ചെയ്യുന്നത്. ഏറെ ചർച്ചയായ ഒരു സംഭവം തന്നെയായിരുന്നു അത്. എന്നാൽ അതിന് പിന്നാലെ റഷ്യ ഇന്ത്യയെ പറ്റി പുകഴ്ത്തി സംസാരിച്ചിരിക്കുന്ന ഒരു വാർത്ത തന്നെയാണ് ഇപ്പോൾ ഏറ്റവുമധികം ശ്രദ്ധ നേടുന്നത്.
റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയെ വിമർശിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ്. ഊർജ്ജ ആവശ്യങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്നും റഷ്യയെയാണ് ആശ്രയിക്കുന്നത്. ഈ അവസരത്തിൽ ഇന്ത്യക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് അലിപോവ് പറഞ്ഞു.
അമേരിക്കയെ പ്രീണിപ്പിക്കാൻ പരിശ്രമിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യം ഏതാണ്ട് അടിയറവ് വെച്ചത് പോലെയാണ് പെരുമാറുന്നത്. ലോകത്താകമാനം ഇന്ധന വിലവർദ്ധനവിന് കാരണമായിരിക്കുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും വികലമായ നയങ്ങളാണെന്നും അലിപോവ് കുറ്റപ്പെടുത്തി.
അമേരിക്കക്ക് കീഴടങ്ങിയ യൂറോപ്പിനെ പോലെയല്ല ഇന്ത്യ. എല്ലാ മേഖലകളിലും ഇന്ത്യക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഊർജ്ജ മേഖലയിലെ നിലപാട് ഇന്ത്യ പരസ്യമായി വ്യക്തമാക്കി കഴിഞ്ഞതാണെന്നും റഷ്യൻ സ്ഥാനപതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ രൂപ അന്താരാഷ്‌ട്ര വാണിജ്യ രംഗത്ത് ഉപയോഗപ്പെടുത്താനുള്ള റിസർവ് ബാങ്കിന്റെ തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്യുന്നതായും അലിപോവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























