തായ്‌വാനെ തൊടരുത്! ചൈനക്ക് താക്കീത് നൽകി അമേരിക്ക... ഉടനടി ആയുധവത്കരിക്കാൻ നീക്കം

ചൈന ഏതെങ്കിലും തരത്തിലുള്ള ഒരു സൈനിക നടപടിക്ക് മുതിരുകയാണെങ്കിൽ തായ്‌വാനെ എങ്ങനെ സംരക്ഷിക്കണം എന്ന കാര്യത്തെ സംബന്ധിച്ചിടത്തോളം അമേരിക്കക്ക് യാതൊരു വിധ സംശയങ്ങളും ഇല്ല എന്ന് വ്യക്തമാക്കി ജോ ബൈഡൻ. ഇൻഡോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലാണ് തായ്‌വാനെ തൊട്ടു കളിക്കുവാൻ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ അത് നടപ്പില്ല എന്ന് ചൈനീസ് പ്രീമിയർ ഷി ജിൻ പിങ്ങിനോട് അമേരിക്കൻ പ്രെസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയത്.
റഷ്യ ഉക്രൈൻ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് ജോ ബൈഡന്റെ ഈയൊരു താക്കീത് എന്ന് പ്രസക്തമാണ്. ഏതാനും ദിവസങ്ങൾ കൊണ്ട് തീരും എന്ന് റഷ്യ കണക്ക് കൂട്ടിയ യുദ്ധം അവസാനമില്ലാത്ത നീങ്ങുകയാണ്. കൂടുതൽ കൂടുതൽ പ്രദേശങ്ങൾ റഷ്യയുടെ ഭാഗത്തു നിന്നും ഉക്രൈൻ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ചാലക ശക്തി ആയി പ്രവർത്തിക്കുന്നത് അമേരിക്ക ഉൾപ്പെടുന്ന പാശ്ചാത്യ ശക്തികൾ ആണ്. നേരിട്ട് തങ്ങളുടെ സൈന്യത്തെ ഇറക്കുന്നില്ലെങ്കിലും ആയുധവും മറ്റ് ആവശ്യവസ്തുക്കളും ആയി നൽകുന്ന നിർലോഭ സഹായങ്ങൾ കാരണം ആണ്.
സമാനമായ രീതിയിൽ തായ് വാനെയും ഞങ്ങൾ സഹായിക്കും എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാൽ ഉക്രൈനിൽ ഉണ്ടായ ചില തിരിച്ചടികളുടെ പശ്ചാത്തലത്തിൽ, ചൈനക്ക് എന്തെങ്കിലും സൈനിക നടപടി എടുക്കാൻ കഴിയുന്നതിന് മുമ്പ് തന്നെ തായ് വാനെ ആയുധങ്ങൾ നൽകി ശക്തമാക്കണം എന്ന ആവശ്യം യു എസ് കോൺഗ്രസിൽ ശക്തമായി കൊണ്ടിരിക്കുകയാണ്.
എന്നാൽ അമേരിക്കയുടെ ഈ താക്കീത് നൽകിയതിന് ശേഷവും തായ് വാൻ വിഷയത്തിൽ തങ്ങളുടെ നിലപാട് ചൈന മയപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ പറഞ്ഞ താക്കീത് നൽകിയ കൂടി കാഴ്ചയ്ക്ക് ശേഷം നടത്തിയ പ്രസ്താവനയിൽ പോലും , യു.എസ്-ചൈന ബന്ധത്തിൽ മറികടക്കാൻ പാടില്ലാത്ത "ആദ്യ ചുവപ്പ് വര" ആണ് തായ് വാൻ എന്ന് ഷി ജിൻ പിംഗ് ഷി വിശേഷിപ്പിച്ചതായി ചൈനീസ് സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.
തായ്‌വാൻ പ്രശ്നം എന്നത് ചൈനയുടെ ഏറ്റവും പ്രധാന താൽപ്പര്യങ്ങളുടെ കാതൽ ആണ് , ചൈന-യുഎസ് ബന്ധങ്ങളുടെ രാഷ്ട്രീയ അടിത്തറയുടെ ആണിക്കല്ല് തന്നെ തായ് വാൻ പ്രശ്നത്തിൽ അധിഷ്ടിതം ആണ് , ചൈന-യുഎസ് ബന്ധങ്ങളിൽ കടക്കാൻ പാടില്ലാത്ത ആദ്യത്തെ ചുവപ്പ് രേഖയും ഇത് തന്നെ ,ഷി ജിൻ പിങിനെ ഉദ്ധരിച്ചു കൊണ്ട് ചൈനീസ് ദേശീയ മാധ്യമ ആയ സിൻഹുവ വാർത്താ ഏജൻസി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തങ്ങളുടെ സൈന്യത്തോട് യുദ്ധ സജ്ജരായി ഇരിക്കുവാൻ ഷി ജിൻ പിംഗ് ആഹ്വാനം ചെയ്ത വാർത്തകൾ പുറത്തു വന്നത്. അതേസമയം റഷ്യ ഉക്രൈനെ ആക്രമിക്കാൻ ഇടയായ സാഹചര്യത്തിന് സമാനമായ അവസ്ഥ ഉണ്ടാകാൻ അനുവദിക്കരുത് എന്നും അതിനു മുമ്പ് തന്നെ തായ്‌വാനെ ആയുധവത്കരിക്കണം എന്നും അമേരിക്കൻ കോൺഗ്രസിൽ ആവശ്യം ശക്തമാകുന്നുണ്ട്. വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, ചൈനയുടെ ഏതെങ്കിലും സൈനിക ആക്രമണത്തെ നേരിടാൻ തായ്‌വാനെ സജ്ജമാക്കാനും പരിശീലിപ്പിക്കാനും അമേരിക്കൻ കോൺഗ്രസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്.
തായ്‌വാൻ കടലിടുക്കിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നത് സംബന്ധിച്ച് അമേരിക്കൻ പ്രെസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻപിംഗും തിങ്കളാഴ്ച ബാലിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ആണ് തായ്‌വാനെ ചൈനയിൽ നിന്നും രക്ഷിക്കുവാൻ ബില്യൺ കണക്കിന് ഡോളറിന്റെ സൈനിക സഹായം ലഭ്യമാക്കും എന്ന ചർച്ചകൾ യു എസ് കോൺഗ്രസിൽ നടക്കുന്നത്.
ഉക്രെയ്‌നിന് വേണ്ടി അമേരിക്ക സപ്ലൈ ചെയ്ത തരത്തിലുള്ള ജാവലിൻ, സ്റ്റിംഗേഴ്‌സ് തുടങ്ങിയ ആയുധങ്ങളുടെ സ്റ്റോക്കുകകൾ ഉടനടി ലഭ്യമാക്കാൻ ആണ് നീക്കം. അമേരിക്ക തന്നെ ഫണ്ട് ചെയ്യുന്ന വിദേശ സൈനിക ധനസഹായ പദ്ധതിയിലൂടെ ആണ് കൂടുതലും തായ്‌വാന് ആയുധങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നത് എന്നും ശ്രദ്ധേയമാണ്. അതായത് തായ്വാന് ആയുധങ്ങൾ വിൽക്കുക എന്നല്ല മറിച്ച് തായ്‌വാനെ ആയുധങ്ങൾ നൽകി സജ്ജമാക്കുക എന്ന് തന്നെയാണ് അമേരിക്ക ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാവുകയാണ്.
കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, സ്വയം നശിപ്പിക്കുന്ന ഡ്രോണുകൾ, നാവിക മൈനുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ, സുരക്ഷിത റേഡിയോകൾ തുടങ്ങിയ ആയുധങ്ങളും ഉപകരണങ്ങളും തായ്‌വാന് ലഭിക്കും. ഉക്രൈന് വേണ്ടി ചെയ്യുന്നത് തായ് വാന് വേണ്ടിയും ചെയ്യുക എന്നതാണ് ആശയം - എന്നാൽ ഉക്രൈനിൽ സംഭവിച്ചത് പോലെ അല്ലാതെ, ഒരു വെടിയുണ്ട പോലും തൊടുക്കുന്നതിനു മുമ്പേ തന്നെ . അമേരിക്കൻ കോൺഗ്രസിലെ നിയമ നിർമ്മാതാക്കൾ വ്യക്തമാക്കി.
കാര്യങ്ങൾ വീണ്ടും സങ്കീർണ്ണമാവുക തന്നെയാണ് ചെയ്യുന്നത്. റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. സാമ്പത്തിക രംഗത്ത് ഇത് സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘതങ്ങളെ കുറിച്ച് ആർക്കും തന്നെ വലിയ ധാരണകൾ ഒന്നും തന്നെ ഉണ്ട് എന്ന് തോന്നുന്നില്ല. ഇപ്പോൾ തന്നെ ഇംഗ്ലണ്ട്, അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ലോകത്ത് പണപ്പെരുപ്പം വ്യാപകമാണ്, ജനങ്ങളുടെ പ്രതിഷേധം ദിവസം പ്രതി വർദ്ധിച്ചു വരുകയാണ്.
അതേസമയം പുതിയ ഒരു ലോക ക്രമത്തിനായി ഇറങ്ങി തിരിച്ചിരിക്കുന്ന റഷ്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങൾക്കും കാര്യങ്ങൾ അത്ര സുഖകരം അല്ല. ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിപ്പിക്കാം എന്ന് വിചാരിച്ച് റഷ്യ തുടങ്ങിയ യുദ്ധം മാസങ്ങളെടുത്തിട്ടും എവിടെയും എത്താത്ത സ്ഥിതി ആണ്. ഇതിനിടയിൽ വലിയ ആൾ നാശവും ആയുധ നഷ്ടവും തന്നെയാണ് റഷ്യ നേരിട്ടത്. കൂടാതെ സാമ്പത്തികമായ ഒറ്റപ്പെടുത്തൽ അതിന് പുറമെയാണ്. പുട്ടിനെതിരെ റഷ്യയിൽ തന്നെ പ്രതിഷേധങ്ങൾ വർദ്ധിച്ചു വരികയാണ് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ഈ സാഹചര്യങ്ങൾ വച്ചു കൊണ്ട് തായ് വാനിൽ ഒരു സൈനിക ഇടപെടലിന് ചൈന തയ്യാറാകും എന്ന് തോന്നുന്നില്ല. അതല്ല ബുദ്ധിപരമായ നീക്കം. എന്നാൽ പുട്ടിനേയും ഷി ജിൻ പിങ്ങിനെയും പോലുള്ള ഏകാധിപതികളെ നിയന്ത്രിക്കുന്ന ഘടകം ബുദ്ധി അല്ല എന്നത് എല്ലാവർക്കും അറിയാം. അത് തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെടുമോ എന്ന ഭയമാണ്. അതിനു വേണ്ടി അവർ എന്തും ചെയ്യും.
ഈ സാഹചര്യത്തിലാണ് അമേരിക്ക ചൈനക്ക് നൽകിയ താക്കീതും, അമേരിക്കൻ കോൺഗ്രസ് തായ് വാനെ ആയുധം നൽകി ശക്തിപ്പെടുത്താൻ വേണ്ടി എടുക്കുന്ന തീരുമാനങ്ങളും പ്രസക്തമാകുന്നത്. റഷ്യ - ഉക്രൈൻ യുദ്ധത്തിൽ ഉക്രൈന് ഉണ്ടായ പുരോഗതി പരിഗണിക്കുകയാണെങ്കിൽ , നേരിട്ടുള്ള ഒരു യുദ്ധം ചൈനക്ക് ഗുണകരമാവില്ല എന്ന് തന്നെ മനസിലാക്കേണ്ടി വരും. റഷ്യ അല്ല ചൈന എന്ന് വിലയിരുത്തുക ആണെങ്കിൽ തന്നെ, തായ് വാനിൽ ചൈന ഇടപെടുകയാണെങ്കിൽ അവർ അങ്ങേയറ്റം ഒറ്റക്കായിരിക്കും എന്നതും നമുക്ക് ഇവിടെ വ്യക്തമാണ്.
https://www.facebook.com/Malayalivartha






















