എയർ ഇന്ത്യക്ക് തിരിച്ചടി... ഭീമൻ പിഴ ചുമത്തി അമേരിക്കൻ ഉത്തരവ്... 988.25 കോടി രൂപയും യാത്രക്കാർക്ക്!

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വിമാന കമ്പനിക്ക് പിഴ ചുമത്തി യുഎസ്. 121.5 മില്യൺ ഡോളർ (988.25 കോടി രൂപയാണ്) യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ നൽകാനാണ് ഉത്തരവിട്ടത്. ഇത് കൂടാതെ 11 കോടി 38 ലക്ഷം രൂപ (1.4 മില്യൺ) പിഴയായും നൽകണം. വിമാന സർവ്വീസ് റദ്ദാക്കിയ ശേഷം യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചു കൊടുക്കാൻ കാലതാമസം വന്നതിനാലാണ് നടപടി. യുഎസ് ഗതാഗത മന്ത്രാലയമാണ് എയർ ഇന്ത്യയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളില്‍ മടക്കി നല്‍കാത്തതിന് പിഴയായുമാണ് ഇത്രയും തുക എയര്‍ ഇന്ത്യ നല്‍കേണ്ടത്. കോവിഡ് കാലത്ത് വിമാനയാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന യാത്രക്കാരുടെ പരാതികളെ തുടര്‍ന്നാണ് യുഎസ് അധികൃതര്‍ ഇടപെട്ടത്.
ആറ് എയർലൈൻ കമ്പനികളിൽ നിന്നായി 5,000 കോടി രൂപയാണ് (600 മില്യൺ ഡോളർ) യുഎസ് ഗതാഗത വകുപ്പ് പിഴയായി ഈടാക്കുന്നത്. കൊറോണ മഹാമാരി കാലത്ത് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. റീഫണ്ട് ആവശ്യപ്പെട്ടവർക്ക് എയർ ഇന്ത്യ ടിക്കറ്റ് തുക തിരിച്ചു നൽകിയിരുന്നു.
എന്നാൽ യുഎസ് നയങ്ങൾ ഇന്ത്യൻ നയങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നും വിമാന സർവ്വീസ് റദ്ദാക്കിയാൽ യാത്രക്കാർക്ക് റീഫണ്ടിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. യുഎസിലെ നിയമം അനുസരിച്ച് യുഎസിലേക്കും യുഎസില്‍ നിന്ന് പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ക്കും യുഎസിനകത്ത് യാത്ര ചെയ്യുന്നവര്‍ക്കും വിമാനം റദ്ദാക്കിയാലും യാത്രയില്‍ മാറ്റങ്ങളുണ്ടായാലും കമ്പനി വാഗ്ദാനം ചെയ്ത മറ്റ് വിമാനത്തില്‍ യാത്ര സ്വീകരിക്കാന്‍ യാത്രക്കാര്‍ തയ്യാറാകാതിരുന്നാലും വിമാനക്കമ്പനികള്‍ ടിക്കറ്റിന്റെ തുക തിരികെ നല്‍കണം.
പണം തിരികെ നല്‍കുന്നതിന് പകരം വൗച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ റീഫണ്ടിന് ആവശ്യപ്പെട്ടാല്‍ അത് പെട്ടെന്ന് തിരികെ നല്‍കണം. അത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നടപടി സ്വീകരിക്കും യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് പറഞ്ഞു.
എയർ ഇന്ത്യ എയർലൈൻസിനെ ടാറ്റ ഏറ്റെടുക്കുന്നതിന് മുൻപ് വരെയുള്ളവയാണ് ഈ പരാതികൾ. വിമാന സർവ്വീസ് റദ്ദാക്കിയത് സംബന്ധിച്ച് യുഎസ് ഗതാഗത വകുപ്പിന് ലഭിച്ച 1,900 റീഫണ്ട് പരാതികളിൽ പകുതിയിലേറെയും പ്രോസസ്സ് ചെയ്യാൻ എയർ ഇന്ത്യ 100 ദിവസത്തിലധികം സമയമെടുത്തുവെന്നാണ് ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. എയർ ഇന്ത്യയെ കൂടാതെ, ഫ്രോൻഡിയർ, ടിഎപി പോർച്ചുഗൽ, എയ്റോ മെക്സിക്കോ, ഇഐ എഐ, അവിയാൻക എന്നിവയ്‌ക്കാണ് യുഎസ് പിഴ ചുമത്തിയത്.
ഗതാഗത വകുപ്പിന്റെ ഉത്തരവനുസരിച്ച് ഈ കമ്പനികളെല്ലാം ചേര്‍ന്ന് ആകെ 60 കോടി ഡോളര്‍ റീഫണ്ട് ആയി നല്‍കണം. ഫ്രണ്ടിയറിന് 22.2 കോടി ഡോളറര്‍ റീഫണ്ടും 22 ലക്ഷം പിഴയും നല്‍കണം. ടാപ്പ് പോര്‍ച്ചുഗലിന് 12.65 കോടി ഡോളര്‍ റീഫണ്ടും 11 ലക്ഷം ഡോളര്‍ പിഴയും നല്‍കണം. ഏവിയന്‍ക 7.68 കോടി ഡോളര്‍ റീഫണ്ടും 7,50,000 ഡോളര്‍ പിഴയും നല്‍കണം, എല്‍ അല്‍ എയര്‍ലൈന്‍സ് 6.19 കോടി ഡോളര്‍ റീഫണ്ടും 9,00,000 ഡോളര്‍ പിഴയും നല്‍കണം. എയറോ മെക്‌സികോ 1.36 കോടി ഡോളര്‍ പിഴയും 90,000 ഡോളര്‍ പിഴയും നല്‍കണം.
https://www.facebook.com/Malayalivartha






















