ഹമാസിന്റെ തുരങ്കം തകര്‍ക്കുന്നു, ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിച്ചു... ടണലില്‍ ഒളിച്ചിരുന്ന ഒട്ടനവധി പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായിലിന്റെ അവകാശവാദം, ഇസ്രയേലി ബന്ധികളെ മോചിപ്പിക്കാന്‍ ഹമാസ് നിര്‍ബന്ധിതരാകും?

തന്ത്രപരമായ നീക്കങ്ങളിലൂടെ ഇസ്രായേല്‍ സൈന്യം ഹമാസുകളുടെ ഭൂഗര്‍ഭ അറകള്‍ക്കുള്ളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കിലോമീറ്ററുകള്‍ നീളുന്ന ഉരുക്ക് അറകള്‍ക്കുള്ളില്‍ ഇസ്രായേല്‍ ഹമാസ് പോരാളികളെ വകവരുത്തിത്തുടങ്ങിയെന്നും നൂറിലേറെ ഹമാസുകളെ ഇസ്രായേല്‍ സൈനികള്‍ വധിച്ചുവെന്നുമാണ് ഏറ്റവും പുതിയ വിവരങ്ങള്‍. ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ഹമാസിന്റെ ഭൂഗര്‍ഭ ടണലില്‍ ഒളിച്ചിരുന്ന ഒട്ടനവധി പോരാളികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് ഇസ്രായിലിന്റെ അവകാശവാദം. ഇസ്രയേലി യുദ്ധ ടാങ്കുകള്‍ ഗാസയുടെ ഉള്ളറകളിലേക്ക് അതിവേഗം കടന്നുകൊണ്ടിരിക്കുകയാണ്.
ഗാസയുടെ ഓരോ ഇഞ്ച് കരഭൂമിയും ബോംബ് സ്‌ഫോടനത്തില്‍ തരിപ്പണമാക്കി ഇസ്രായേല്‍ സൈന്യം മുന്നേറുന്നതിനിടയിലാണ് ഭൂമിക്കടിയിലെ അറകളിലും തുരങ്കത്തിലുമായി കഴിയുന്ന ഹമാസ് പോരാളികളെ വകവരുത്താന്‍ തുടങ്ങിയിരിക്കുന്നത്. ഇബ്രാഹിം ബയാരിയെ വധിച്ചതിനൊപ്പം ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനത്തിന്റെ ഒരു ഭാഗം തകര്‍ക്കാനായെന്നുമാണ് ഇസ്രയേലിന്റെ അവകാശവാദം. ഹമാസുകളുടെ പോരാളികളും വെടിക്കോപ്പുകളും ഭദ്രമാക്കിയിരിക്കുന്ന ടണല്‍ ഇനിയുള്ള ഓരോ മണിക്കൂറുകളിലും തരിപ്പണമാക്കി ഗാസ പൂര്‍ണമായി പിടിച്ചെടുക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്.
തിരിച്ചടി ശക്തമാകുനെന്ന സാഹചര്യത്തില്‍ ഉപാധിളോടെ ഇസ്രയേലികളായ ബന്ധികളെ മോചിപ്പിക്കാന്‍ ഹമാസ് നിര്‍ബന്ധിതമാകുന്നതായാണ് സൂചനകള്‍. വടക്കന്‍ ഗാസയില്‍ ഹമാസും ഇസ്രയേലും ഇന്നലെ മുതല്‍ അതിരൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന ഹമാസിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ പിടിയില്‍ 240 ബന്ദികളുണ്ടെന്നാണ് കരുതുന്നത്. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി നാലു ബന്ദികളെയും ഇസ്രയേല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയെയുമാണ് ഇതുവരെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയേയും മോചിപ്പിച്ചിട്ടില്ലെന്ന് ഹമാസ് പറയുന്നു. ഇസ്രയേല്‍ വ്യോമസേന ഗാസയില്‍ മിനിറ്റുകള്‍ ഇടവിട്ട് മിസൈല്‍ വര്‍ഷം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഗാസ മുനമ്പിന്റെ മധ്യ ഭാഗം വരെ തടന്ന ഇസ്രയേലി യുദ്ധടാങ്കുകള്‍ ഇന്നു രാവിലെ മുതല്‍ കരയുദ്ധം കൂടുതല്‍ ശക്തമാക്കിരിക്കുന്നു. ഗാസയില്‍ വ്യോമാക്രമണത്തില്‍ ആകെ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ പറയുന്നു. ഇതുവരെ 3,500 കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതിനായിരത്തിലേറെ പേര്‍ 25 ദിവസത്തിനുള്ളില്‍ മരിച്ചുവെന്നാണ് ഹമാസ് കണക്കെടുത്തിരിക്കുന്നത്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരിച്ച കുഞ്ഞുങ്ങളുടെ ദൗര്‍ഭാഗ്യം വരെ ഇവിടെ നിന്നും പുറത്തുവരുന്നുണ്ട്. അതിനിടെ വടക്കന്‍ ഗാസയിലെ പ്രസിദ്ധമായ ജബലിയ അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ നടത്തിയ സ്ഫോടനത്തില്‍ ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതാണ് പോയ മണിക്കൂറുകളിലെ ഏറ്റവും ഭയാനകമായ കാഴ്ച. ബോംബ് വര്‍ഷത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും വിദേശമാധ്യമങ്ങള്‍ പറയുന്നു. ഗാസയിലെ എട്ട് അഭയാര്‍ഥി ക്യാംപുകളില്‍ ഏറ്റവും വലുതാണ് എഴുപത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ജബലിയ അഭയാര്‍ഥി ക്യാംപ്. പലപ്പോഴായി ഇവിടെയെത്തിയ ഒന്നേകാല്‍ ലക്ഷം പലസ്തീനിയന്‍ അഭയാര്‍ഥികളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 16 കെട്ടിടങ്ങളിലായി 26 സ്‌കൂളുകള്‍, ഭക്ഷണവിതരണകേന്ദ്രം, ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങി ഒന്നര കിലോമീറ്റര്‍ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ അഭയാര്‍ഥി ക്യാമ്പ്. നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേല്‍ തുടര്‍ച്ചയായ ആക്രമണം നടത്തിയത്.
ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും ഗാസയിലെ ആഭ്യന്തര മന്ത്രാലയം പറയുന്നു. അഞ്ഞൂറിലേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും റഷ്യയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. അതിനീചമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്റെ ആവശ്യം നെതന്യാഹു തള്ളിയതോടെ ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായിവരികയാണ്. അതിനിടെ, ഗാസയില്‍ ഇന്‍ര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ഇസ്രായേല്‍ വീണ്ടും വിശ്ചേധിച്ചതോടെ ഗാസ കടുത്ത പ്രതിസന്ധിയിലായി. വിവിധ ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി നിലയ്ക്കുമെന്ന് പലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു.
പരിക്കേറ്റ നിരവധി പേരെ റാഫ അതിര്‍ത്തിവഴി ഈജിപ്തിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്. കുഞ്ഞുങ്ങള്‍ അടക്കം ആയിരങ്ങള്‍ കുടിവെള്ളം ഇല്ലാതെ മരിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്നാണ് യൂനിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കുന്നത്. അതിനിടെ പാലസ്തീന്‍ അഭയാര്‍ഥികളെ തങ്ങളുടെ രാജ്യത്ത് സ്വീകരിക്കുകയോ അവിടെ പുനരധിവസിപ്പിക്കുകയോ ചെയ്യില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. മറ്റ് ഇസ്ലാമിക രാജ്യങ്ങളും ഇതേ നിലപാടാണ് ആവര്‍ത്തിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























