റഫ അതിര്‍ത്തി തുറന്ന് ഈജിപ്ത്;പരിക്കേറ്റവരേയും വിദേശികളേയും കടത്തിവിടുന്നു,ആദ്യ സംഘത്തില്‍ എത്ര പേരാണ് ഗാസ വിട്ടതെന്നു വ്യക്തമല്ല,ഏതാണ്ട് 44 രാജ്യങ്ങളില്‍ പൗരത്വമുള്ളവരാണ് ഗാസയില്‍ അകപ്പെട്ടിരിക്കുന്നതെന്നാണ് വിവരം,യുഎന്‍ സംഘടനകള്‍ ഉള്‍പ്പെടെ 28 ഏജന്‍സികളുടെ പ്രതിനിധികളും അതിര്‍ത്തി കടക്കാന്‍ കാത്തുനില്‍ക്കുന്നുണ്ട്

കടുംപിടുത്തം വിട്ട് റഫ അതിര്‍ത്തി തുറന്ന് ഈജിപ്ത്. ഗാസയില്‍ നിന്ന് പരിക്കേറ്റവരും വിദേശികളും അടങ്ങുന്ന ആദ്യ സംഘം പുറത്തെത്തി. സംഘര്‍ഷത്തിനിടെ ഗാസയില്‍ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘമാണ് ഇന്ന് റഫാ അതിര്‍ത്തി വഴി പുറത്തു കടന്നത്. ഒക്ടോബര്‍ ഏഴിനു സംഘര്‍ഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഈജിപ്ത് റഫാ അതിര്‍ത്തി തുറന്നുകൊടുത്തത്. ഗാസയില്‍നിന്ന് ആളുകള്‍ക്കു പുറത്തുകടക്കാന്‍ ഇസ്രയേലിന്റെ നിയന്ത്രണമില്ലാത്ത ഏക അതിര്‍ത്തിയാണ് റഫാ. ആദ്യ സംഘത്തില്‍ എത്ര പേരാണ് ഗാസ വിട്ടതെന്നു വ്യക്തമല്ല.
വിദേശികളും ഇരട്ടപൗരത്വമുള്ളവരുമായ ഏതാണ്ട് നാനൂറോളം പേര്‍ ഗാസയില്‍ നിന്നു രക്ഷപ്പെടാന്‍ അതിര്‍ത്തിക്കു സമീപം നിലയുറപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ ആദ്യ സംഘമാണു റഫാ അതിര്‍ത്തി കടന്ന് ഈജിപ്തിലെത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെയും വിവിധ രാജ്യങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് ഗാസയിലേക്ക് റഫാ അതിര്‍ത്തി കടന്ന് ഇതിനകം 200ലധികം ട്രക്കുകളില്‍ സഹായമെത്തിച്ചിട്ടുണ്ടെങ്കിലും, സംഘര്‍ഷ ഭൂമിയില്‍നിന്ന് ആരെയും അതിര്‍ത്തി കടക്കാന്‍ ഈജിപ്ത് അനുവദിച്ചിരുന്നില്ല.
വിദേശ പൗരന്‍മാര്‍ക്കു പുറമേ, ഇസ്രയേലിന്റെ ആക്രമണത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ 81 പലസ്തീന്‍കാരെയും റഫാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഈജിപ്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റഫാ അതിര്‍ത്തി വഴി പുറത്തു കടക്കാനായി ഇരട്ട പൗരത്വമുള്ള ഏതാണ്ട് 7000 ആളുകളാണ് പേര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 500 പേരെ വീതം ഓരോ ദിവസവും അതിര്‍ത്തി കടക്കാന്‍ അനുവദിക്കും. ഏതാണ്ട് 44 രാജ്യങ്ങളില്‍ പൗരത്വമുള്ളവരാണ് ഗാസയില്‍ അകപ്പെട്ടു പോയിരിക്കുന്നതെന്നാണ് ഇതുവരെ ലഭ്യമായിരിക്കുന്ന വിവരം. ഇവര്‍ക്കു പുറമെ ഗാസയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യുഎന്‍ സംഘടനകള്‍ ഉള്‍പ്പെടെ 28 ഏജന്‍സികളുടെ പ്രതിനിധികളും അതിര്‍ത്തി കടക്കാന്‍ കാത്തുനില്‍ക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്ന് ഹമാസ് സായുധ സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനുള്ള മറുപടിയെന്ന നിലയില്‍ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണം നാലാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. 24 ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയില്‍ ആദ്യ ഘട്ടത്തില്‍ വ്യോമാക്രമണവും അതിനുശേഷം കരയുദ്ധവുമാണ് ഇസ്രയേല്‍ നടത്തുന്നത്. ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ 1400 പേരും, ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 8500 പേരും കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടിരുന്നു. 300 പേര്‍ക്കു പരുക്കേറ്റു. ക്യാംപിലെ 15 പാര്‍പ്പിടകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. പരുക്കേറ്റവരെ ചികിത്സിക്കാനാവശ്യമായ സംവിധാനമില്ലാത്ത സ്ഥിതിയാണെന്നു സമീപത്തെ ഇന്തൊനീഷ്യന്‍ ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.
അതിര്‍ത്തിയില്‍നിന്നു കൂടുതല്‍ ഇസ്രയേല്‍ ടാങ്കുകള്‍ ഗാസയിലേക്കു നീങ്ങുകയാണ്. ഗാസ സിറ്റിയിലെ തുരങ്കങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ കനത്ത വെടിവയ്പു നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തുരങ്കങ്ങളില്‍ പ്രവേശിച്ച സൈനികര്‍, ഹമാസ് പ്രവര്‍ത്തകരെ വധിച്ചതായും അവരുടെ 300 കേന്ദ്രങ്ങള്‍ കൂടി തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ ടാങ്കുകളെ മിസൈലാക്രമണത്തിലൂടെ തുരത്തുന്നതായി ഹമാസും അവകാശപ്പെട്ടു. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ യുഎന്‍ ഭക്ഷ്യസംഭരണ കേന്ദ്രങ്ങള്‍ ജനക്കൂട്ടം ആക്രമിച്ചു. ഗാസ ആരോഗ്യദുരന്തത്തിന്റെ വക്കിലാണെന്നു ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കി.
https://www.facebook.com/Malayalivartha
























