ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി റഫ അതിര്‍ത്തി കടന്ന് തുടങ്ങിയതോടെ, പുറത്തായത് ഇസ്രയേലിന്റെ വമ്പൻ പദ്ധതി....

ഒക്ടോബര്‍ ഏഴിന് ഉണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം, ഗാസ മുനമ്പില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സമ്പൂര്‍ണ അധിനിവേശത്തിന് തയ്യാറെടുക്കുകയാണെന്നും ഇസ്രായേല്‍ ഭരണകൂടം വ്യക്തമാക്കിരുന്നു. എന്നാല്‍ യുദ്ധം ഒരു രണ്ടാം ലക്ഷ്യത്തിനു വേണ്ടിയുള്ളതാണെന്നത് കൂടുതല്‍ വ്യക്തമാവുകയാണ്. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി റഫ അതിര്‍ത്തി കടന്നു തുടങ്ങിയതോടെ ഗാസ കുടിയൊഴിപ്പിക്കല്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
22 ലക്ഷത്തിലേറെ വരുന്ന ജനങ്ങളെ സീനായ് മരുഭൂമിയുടെ വടക്കന്‍ മേഖലയിലേക്ക് ആട്ടിപ്പായിച്ച് ഗാസ പൂര്‍ണമായി ജൂത കുടിയേറ്റ മേഖലയാക്കി മാറ്റലാണ് ഇസ്രായേല്‍ ലക്ഷ്യം. ഒക്ടോബര്‍ 17ന് ഇസ്രായേല്‍ രഹസ്യാന്വേഷണ മന്ത്രാലയം തയാറാക്കിയ 10 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ ഗാസയിലെ ഫലസ്തീനികള്‍ക്ക് മുന്നില്‍ മൂന്ന് സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. ഫലസ്തീന്‍ അതോറിറ്റിക്ക് ഗസ്സയിലെ അധികാരം കൈമാറല്‍, ഹമാസിനു പകരം ദുര്‍ബലരായ മറ്റൊരു കക്ഷിയെ വളര്‍ത്തിക്കൊണ്ടുവരല്‍ എന്നിവയാണ് ആദ്യ രണ്ടെണ്ണമെങ്കിലും പരമമായി ഗാസയെ പൂര്‍ണമായി ഒഴിപ്പിച്ചെടുക്കല്‍ മാത്രമാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായാണ് വംശീയ ഉന്മൂലനം നടപ്പാക്കി ബോംബ് വര്‍ഷിക്കല്‍ തുടരുന്നത്. ജനം കൂട്ടമായി വസിക്കുന്ന ക്യാമ്പുകള്‍, ആശുപത്രികള്‍ എന്നിവ കൂടി ഇല്ലാതാക്കുന്നതാണ് ഒടുവിലെ ആക്രമണങ്ങള്‍. ഫലസ്തീനികള്‍ക്കായി സീനായില്‍ ഉയരുന്ന ബഫര്‍സോണില്‍ ആദ്യം തമ്പു നഗരങ്ങള്‍ ഉയര്‍ത്തിയും ഘട്ടംഘട്ടമായി അവ സ്ഥിരം നഗരങ്ങളായി മാറ്റിയുമാകും നാടുകടത്തലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈജിപ്തിനും ഇസ്രായേലിനും ഭീഷണിയാകാത്ത വിധമാകണം ഇവ നിലനില്‍ക്കേണ്ടത്. ഒരിക്കലും തിരിച്ചുവരില്ലെന്നും ഉറപ്പുവരുത്തണം. ഇത് നടപ്പാക്കാനായി അമേരിക്കയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകളെ മുന്നില്‍ നിര്‍ത്താനാകണം. ആദ്യ ഘട്ടത്തില്‍ ആക്രമണം വടക്കന്‍ ഗാസ കേന്ദ്രീകരിക്കുമ്പോഴും, തെക്കന്‍ മേഖലയില്‍ നിന്നാകണം ഒഴിപ്പിക്കല്‍. രണ്ടാം ഘട്ടത്തില്‍ കരയാക്രമണം നടത്തി വടക്കു മുതല്‍ തെക്കു വരെ പൂര്‍ണമായി ഗാസ പിടിച്ചെടുക്കണം. ഹമാസ് പോരാളികളുടെ തുരങ്കങ്ങളും ഒഴിപ്പിച്ചെടുക്കണം. ഇത്രയും നടക്കുന്നതിനിടെ ഗാസയിലെ സിവിലിയന്മാരുടെ ഒഴിപ്പിക്കല്‍ ആരംഭിക്കണം. ഒരിക്കല്‍ അതിര്‍ത്തി കടന്നവരില്‍ ഒരാള്‍ പോലും തിരിച്ചുവരുന്ന സാഹചര്യമുണ്ടാകരുത്. ആളുകള്‍ കൂട്ടമായി റഫ അതിര്‍ത്തിയിലേക്ക് നീങ്ങുന്ന സാഹചര്യം നിലനിര്‍ത്താന്‍ യാത്രാവഴികള്‍ തുറന്നുതന്നെ കിടക്കണം.
ഗസ്സക്കാര്‍ പൂര്‍ണമായി വിട്ടുപോകാന്‍ അവരെ പ്രോത്സാഹിപ്പിച്ച് കാമ്പയിനുകള്‍ നടത്താനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇസ്രായേല്‍ പിടിച്ചെടുക്കുന്ന ഭൂമി ഒരിക്കലും തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്ന തരത്തിലാകണം പ്രചാരണം. അതിന് ഹമാസാണ് കാരണക്കാര്‍ എന്നും വരുത്തണം. കാമ്പയിന്‍ വിജയിപ്പിച്ചെടുക്കാന്‍ പാശ്ചാത്യ ലോകത്ത് ഇസ്രായേലിന് മോശം പ്രതിച്ഛായ നല്‍കാത്തവിധം പ്രത്യേക പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
വിസമ്മതിച്ചുനില്‍ക്കുന്ന ഈജിപ്തിനെ പിന്തിരിപ്പിച്ച് അഭയാര്‍ഥികളെ സ്വീകരിക്കുന്നവരാക്കി മാറ്റാന്‍ ലോക രാജ്യങ്ങള്‍ പ്രേരണ നല്‍കി കൂടെ നില്‍ക്കുന്ന സാഹചര്യമുണ്ടാക്കണം. താമസമൊരുക്കാനുള്ള സഹായം നല്‍കി തുര്‍ക്കിയ, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കണം. ഗ്രീസ്, സ്‌പെയിന്‍, കാനഡ തുടങ്ങിയ മറ്റു രാജ്യങ്ങളും അവശേഷിക്കുന്ന അഭയാര്‍ഥികളെ സ്വീകരിക്കണം.
ഗാസയില്‍ നിന്ന് ജനങ്ങളെ നാടുകടത്താനുള്ള പദ്ധതി നേരത്തെ മനസ്സിലാക്കിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാനുഷിക ഇടനാഴിയെന്ന ആശയം യു.എസ് അടക്കം മുന്നോട്ടുവെച്ചിട്ടും വിട്ടുവീഴ്ചക്ക് അദ്ദേഹം തയാറായിട്ടില്ല. ഒരു വലിയ അഭയാര്‍ത്ഥി ക്യാമ്പ് ഫലസ്തീന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ താവളമാകുമെന്ന് ഈജിപ്ത് ഭയപ്പെടുന്നു , ഇത് ഇസ്രായേലുമായുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് ഈജിപ്തിനെ വലിച്ചിഴയ്ക്കും എന്നാണ് ആശങ്ക.
https://www.facebook.com/Malayalivartha
























