ഇസ്രായേലിന്റെ തുടര്‍ച്ചയായ ബോംബിംഗില്‍ ഹമാസിന്റെ തുരങ്കശൃംഖല തകര്‍ന്നുതുടങ്ങിയിരിക്കുന്നു...ഭൂമിക്കടിയില്‍ ഉരുക്കുപാളികളിലും കഠിനമേറിയ കോണ്‍ക്രീറ്റിലും, നിര്‍മിച്ചിരിക്കുന്ന തുരംഗത്തിന്റെ കാഠിന്യം അറിഞ്ഞശേഷം അതിമാരകമായ ബോംബുകള്‍, വര്‍ഷിക്കാനാണ് നീക്കം...

ഇസ്രായേലിന്റെ തുടര്‍ച്ചയായ ബോംബിംഗില്‍ ഹമാസിന്റെ തുരങ്കശൃംഖല തകര്‍ന്നുതുടങ്ങിയിരിക്കുന്നു. ഭൂമിക്കടിയില്‍ ഉരുക്കുപാളികളിലും കഠിനമേറിയ കോണ്‍ക്രീറ്റിലും നിര്‍മിച്ചിരിക്കുന്ന തുരംഗത്തിന്റെ കാഠിന്യം അറിഞ്ഞശേഷം അതിമാരകമായ ബോംബുകള്‍ വര്‍ഷിക്കാനാണ് നീക്കം. തുരംഗം കടന്നുപോകുന്ന പാത അതിശക്തമായ ബോംബിംഗില്‍ തകര്‍ത്തശേഷം തുരങ്കത്തില്‍ മാരകപ്രയോഗം നടത്താനാണ് ഇസ്രായേലിന്റെ ഇപ്പോഴത്തെ നീക്കം. തുരങ്കത്തില്‍ ആയുധങ്ങളും വെടിക്കോപ്പുകളുമായി കഴിയുന്ന ആയിരക്കണക്കിന് പോരാളികളെ ദിസനങ്ങള്‍ക്കുള്ളില്‍ വധിക്കാനുള്ള പുറപ്പാടിലാണ് ഇസ്രായേല്‍.അതിശക്തമായ ബോംബിംഗിലൂടെ തുരങ്കം തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും ഹമാസ് സായുധപോരാളികളുടെ കൈവശമുള്ള 150 ബന്ദികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കുക എന്നതാണ് ഇസ്രയേലിന്റെ പ്രധാന പരിമിതി.
ബന്ദികളെ മണ്ണിനടിയില്‍ പാര്‍പ്പിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേലി വൃത്തങ്ങള്‍ സംശയിക്കുന്നു. അതുകൊണ്ടുതന്നെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് തുരങ്കങ്ങള്‍ തകര്‍ക്കാനുള്ള സാധ്യത അത്ര എളുപ്പമാകില്ല.ഹമാസുകളുടെ 500 കിലോമീറ്റര്‍ തുരങ്കം കടന്നുപോകുന്ന വഴികളും അതിന്റെ ഘടനയും ഇസ്രായേല്‍ സൈന്യം കണ്ടെത്തിക്കഴിഞ്ഞു. തുരങ്കം കടന്നുപോകുന്ന മാപ്പും അതിന്റെ രഹസ്യസ്വഭാവവും കൃത്യമായി നിര്‍ണയിച്ചാണ് ഇന്നലെ മുതല്‍ ബോംബിംഗ് നടത്തിവരുന്നത്. ഹമാസ് പോരാളികളെ തുരങ്കത്തില്‍ തന്നെ കൊല്ലുകയോ പുറത്തിറങ്ങി ബന്ദികളാക്കുകയോ ചെയ്യാനാണ് നെതന്യാഹുവിന്റെ പദ്ധതി. ഈജിപ്തും സിറിയയും ഇറാനും ലബനോനും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളാണ് ഹമാസ് തുരങ്കത്തിനുള്ളിലെ ഉരുക്ക് അറകളില്‍ സൂക്ഷിക്കുന്നത്.
മാത്രവുമല്ല അതിമാരമായ ബോംബു നിര്‍മാണത്തിനുള്ള വസ്തുക്കളും ഇതിനുള്ളില്‍ ഹമാസ് കരുതിവയ്ക്കുന്നതായാണ് ഇസ്രായേല്‍ ചാരസംഘടന മൊസാദ് കണ്ടെത്തിയിരിക്കുന്നത്. ഗാസ മെട്രോ എന്നാണ് ഹമാസിന്റെ കൂറ്റന്‍ തുരങ്ക ശൃംഖലയെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഈ തുരങ്കങ്ങള്‍ക്കുള്ളില്‍ ലൈറ്റുകളും ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാനുള്ള വിശാലമായ സ്ഥലങ്ങളുമുണ്ടെന്ന് ഇസ്രായേല്‍ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു.എന്നാല്‍ ഗാസയിലെ തുരങ്കശൃംഖല 500 കിലോമീറ്റര്‍ നീളമുള്ളതാണെന്നും അതിന്റെ അഞ്ച് ശതമാനം മാത്രമേ ഇസ്രേയേല്‍ തകര്‍ത്തിട്ടുള്ളുവെന്നും ഹമാസ് അവകാശപ്പെടുന്നു. ഡല്‍ഹി മെട്രോ ശൃംഖലയുടെ നീളം 400 കിലോമീറ്ററില്‍ കുറവാണെന്നിരിക്കെയാണ് അനന്തമായ നീളത്തില്‍ ഹമാസ് സുരക്ഷിത തുരംഗമുണ്ടാക്കി ആക്രമണം നടത്തിവരുന്നത്. അതിസുരക്ഷിതമായ ഈ തുരങ്കങ്ങള്‍ വഴിയാണ് ഹമാസ് ഓപ്പറേഷനുകള്‍ നടപ്പാക്കുന്നത്.
ഒരു ലോകശക്തിക്കും അതിര്‍ത്തി കടന്നുവരാനാവില്ലെന്ന് ഇസ്രായേല്‍ അഭിമാനിച്ചെങ്കിലും അയണ്‍ഡോം സുരക്ഷാ കവചം മറികടന്ന് ഇസ്രായേലില്‍ കടന്നുകയറി മിന്നല്‍ ആക്രമണം നടത്തി നൂറു കണക്കിന് ഇസ്രയേലികളെ അരുംകൊല ചെയ്യാന്‍ ഹമാസിന് വഴിയൊരുക്കിയത് ഈ തുരങ്കങ്ങളാണ്. ഇസ്രായേലും ഗാസയും തമ്മിലുള്ള 30 അടി ഭിത്തി മറികടന്ന ഹമാസ് പോരാളികള്‍ക്ക് ഇസ്രായേലിലേക്ക് കടക്കുക എളുപ്പമല്ല. അതിനാല്‍ അനന്തമായി നീളുന്ന തുരങ്കങ്ങളുടെ ഒരു ഭാഗം വഴിയാകണം ഹമാസ് സായുധസംഘം അവിടേക്ക് കയറി രാത്രിയാക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.ഗാസയുടെ അതിര്‍ത്തിക്കുള്ളിലെ തുരങ്കങ്ങള്‍ എക്കാലവും ഹമാസിന്റെ ഒളിത്താവളാണ്. അവരുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതും തുരങ്കത്തിനുള്ളിലാണ്.കരയിലൂടെയുള്ള അധിനിവേശം ആരംഭിക്കുമ്പോള്‍ ഇസ്രയേല്‍ സൈന്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയാണ്. ഈ തുരങ്ക ശൃംഖലകളിലാണ് ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരം തുരങ്കങ്ങളിലൂടെയുള്ള ആക്രമണത്തെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ണമാകാത്തതിനാലാണ് സമ്പൂര്‍ണ കരയുദ്ധത്തിലേക്ക് ഇസ്രായേല്‍ നീങ്ങാത്തതെന്നും സൂചനയുണ്ട്. 1980കളുടെ അവസാനത്തിലാണ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഹമാസ് ഈ തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്. 2005-ല്‍ ഇസ്രായേല്‍ തങ്ങളുടെ സൈനികരെ ഗാസയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെ 2006-ലെ തിരഞ്ഞെടുപ്പില്‍ ഹമാസ് അധികാരം നേടിയതോടെ തുരങ്കനിര്‍മാണം എളുപ്പമാനുകയും ചെയ്തു.പല തുരങ്കങ്ങളും ജനവാസമുള്ള നഗരപ്രദേശങ്ങള്‍ക്ക് കീഴിലാണ് സ്ഥിതി ചെയ്യുന്നത്. നേരത്തെ, ഹമാസ് ആയുധങ്ങളും ഉപകരണങ്ങളും കൈമാറ്റം ചെയ്ത വഴിയായിരുന്നു അവ. അതിര്‍ത്തിക്കടുത്തുള്ള തുരങ്കങ്ങള്‍ ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനും ആക്രമണത്തിനുമായി ഹമാസ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ തുരങ്കങ്ങളിലൂടെയുള്ള ചലനം വ്യോമ നിരീക്ഷണത്തിലൂടെ കണ്ടെത്താന്‍ കഴിയില്ലതാനും. സ്‌കൂളുകളും പള്ളികളും പോലുള്ള പൊതു കെട്ടിടങ്ങളിലാണ് ഇതിന്റെ കവാടങ്ങള്‍ എന്നതും മറ്റൊരു കൗതുകം.
തുരങ്കങ്ങളെ നേരിടാന്‍ ഇസ്രയേല്‍ സ്‌പോഞ്ച് ബോംബുകള്‍ ഇന്നോ നാളോയോ പ്രയോഗിച്ചുതുടങ്ങുമെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തെത്തുടര്‍ന്ന് ഒരു തരം പത പുറത്തുവരുകയും അവ തുരങ്കളില്‍നിന്ന് പുറത്തേക്കുള്ള പാത അടയ്ക്കുന്ന വിധത്തില്‍ ദൃഡമാകുകയും ചെയ്യും. ഇതുകൊണ്ടാണ് ഇവയെ സ്‌പോഞ്ച് ബോംബുകള്‍ എന്ന് വിളിക്കുന്നത്.ഹമാസ് സായുധ സംഘാംഗങ്ങള്‍ക്ക് തുരങ്കത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിയുന്ന എല്ലാ പ്രവേശന കവാടങ്ങളും പൂട്ടുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. രണ്ട് വ്യത്യസ്ത ദ്രാവകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ പ്ലാസ്റ്റിക് ബാഗുകളാണ് സ്‌പോഞ്ച് ബോംബുകള്‍. ലോഹതടസം ഉപയോഗിച്ചാണ് ഇരുദ്രാവകങ്ങളെയും വേര്‍തിരിക്കുന്നത്.ഗാസയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടിസെലിം സൈനിക താവളത്തില്‍ അവരുടെ മോക്ക് ടണല്‍ സംവിധാനത്തിനുള്ളില്‍ പരിശീലിക്കുന്നതിനിടെ 2021-ലാണ് ഇസ്രയേല്‍ പ്രതിരോധ വിഭാഗത്തിന്റെ സൈനികര്‍ ആദ്യമായി സ്പോഞ്ച് ബോംബുകള്‍ പരീക്ഷിച്ചത്.അതീവ അപകടകാരിയാണ് സ്‌പോഞ്ച് ബോംബ്. മിശ്രിതം തെറ്റായി കൈകാര്യം ചെയ്തതുവഴി ചില ഇസ്രായേലി സൈനികര്‍ക്ക് കാഴ്ച നഷ്ടപ്പെട്ട ചരിത്രവുമുണ്ട്.
https://www.facebook.com/Malayalivartha
























