ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം വര്‍ഷിച്ചത് 18,000 ടണ്‍ ബോംബുകള്‍; 85 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇസ്രായേല്‍ സൈന്യം നശിപ്പിച്ചു:- 200,000-ലധികം കെട്ടിടങ്ങള്‍ തരിപ്പണമായി....

ഹമാസ് ഭീകരര്‍ ഇസ്രയേലിലേയ്ക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയ ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം വര്‍ഷിച്ചത് 18,000 ടണ്‍ ബോംബുകള്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിന്റെ 1.5 ഇരട്ടി സ്ഫോടക ശക്തി ഇതിനുണ്ടെന്ന് എന്‍ക്ലേവിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഗാസയിലെ 85 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇസ്രായേല്‍ സൈന്യം നശിപ്പിച്ചതായി ഗവണ്‍മെന്റ് മീഡിയ ഓഫീസ് മേധാവി സലാമ മറൂഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഗാസയില്‍ 7 പള്ളികള്‍ തകര്‍ക്കുകയും മൂന്ന് പള്ളികള്‍ക്ക് കാര്യമായ കേസുപാടുകള്‍ വരുത്തുകയും ചെയ്തു. ആക്രമണങ്ങളുടെ ഫലമായി 200,000-ലധികം കെട്ടിടങ്ങള്‍ നശിപ്പിച്ചു. അവയില്‍ 32,500 എണ്ണം വാസയോഗ്യമല്ലാതായി തീര്‍ന്നു, 203 സ്‌കൂളുകള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു, 45 സ്‌കൂളുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാണ്. ആക്രമണത്തിന്റെ തീവ്രത കാരണം, സ്ഥിതി വിവരക്കണക്കുകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം ആരാധനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും മറ്റ് സിവിലിയന്‍ കെട്ടിടങ്ങള്‍ക്കും നേരെയുള്ള ആക്രമണം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ കെട്ടിടങ്ങളിലോ പരിസരത്തോ തീവ്രവാദികള്‍ അഭയം പ്രാപിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ അവകാശ വാദം.
908 കുടുംബങ്ങളെ ഇസ്രായേല്‍ കൂട്ടക്കൊല ചെയ്തുവെന്നും, ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായതായും മറൂഫ് കൂട്ടിച്ചേര്‍ത്തു. 35 മാധ്യമപ്രവര്‍ത്തകര്‍, 124 ആരോഗ്യ പ്രവര്‍ത്തകര്‍, എമര്‍ജന്‍സി റെസ്‌ക്യൂ ടീമിലെ 18 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
അതേ സമയം വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി അറിയിച്ചു. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെയൊരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രയേലിന്റെ അവകാശവാദം.
ഇസ്രയേൽ വ്യോമാക്രമണത്തിൽ അൻപതിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. എത്ര പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 195 പേർ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറയുന്നു. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗാസയിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്.
ഹമാസിന്‍റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം. ഇബ്രാഹിം ബയാരിയെന്ന മുതിർന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ക്യാമ്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസം ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്.
ഇസ്രയേലി യുദ്ധ ടാങ്കുകൾ ഗാസയുടെ ഉള്ളറകളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ ഏഴ് മുതൽ ഇത് വരെ 8,500 ലധികം സാധാരണക്കാർ ഗാസയിൽ കൊല്ലപ്പെട്ടുവെന്നാണ് അനുമാനം. റഫാ ഗേറ്റ് തുറന്നതോടെ ആദ്യ ദിവസം 400 ലേറെ പേർ ഗാസാ അതിർത്തി കടന്നതായും റിപോർട്ടുകൾ പുറത്ത് വന്നു. 335 വിദേശ പൗരന്മാരും ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തിൽ ഈജിപ്തിലെത്തിയത്. ബ്രിട്ടൺ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും, എൻജിഒകളിൽ പ്രവർത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്. ഇനി എത്ര പേർക്ക് അനുമതി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha
























