ഫലസ്തീനികളെ പിന്തുണയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ; മിഡിൽ ഈസ്റ്റിലെ സൈനിക ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ വിൽക്കും...

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഫലസ്തീനികളെ പിന്തുണയ്ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. "മിഡിൽ ഈസ്റ്റിലെ സൈനിക ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ വിൽക്കുന്നത്" കിം ജോങ് ഉന്നിന് പരിഗണിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
മിഡില്‍ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധം വിറ്റെക്കും എന്നും റിപ്പോർട്ട് ഉണ്ട്. ആണവ പദ്ധതിയുടെ പേരില്‍ യുഎന്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയ മുമ്പ് റോക്കറ്റ് ലോഞ്ചറുകള്‍ ഹമാസിന് വിറ്റിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ നിയമനിര്‍മ്മാതാക്കള്‍ പറയുന്നു. ഗാസയിലെ യുദ്ധത്തിനിടയില്‍ കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഉത്തരകൊറിയ ശ്രമിച്ചേക്കും. യുദ്ധത്തില്‍ നിന്ന് പ്രയോജനം നേടുന്നതിനായി കിം ജോങ് ഉന്‍ പലസ്തീനിന് പിന്തുണ തേടിയതായെന്നും ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടര്‍ കിം ക്യു-ഹ്യുന്‍ പറഞ്ഞു.
ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ ഹമാസ് ഉത്തരകൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി സംശയം ഉയര്‍ന്നിരുന്നു. ഹമാസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദമുയര്‍ന്നത്. കവചിത വാഹനങ്ങള്‍ക്കെതിരെ സാധാരണയായി ഉപയോഗിക്കുന്ന ഉത്തര കൊറിയന്‍ എഫ് -7 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡാണ് ഹമാസ് ഉപയോഗിച്ചതെന്നാണ് വാദം. ഹമാസ് ഭീകരര്‍ ഉത്തരകൊറിയന്‍ ബള്‍സെ ഗൈഡഡ് ടാങ്ക് വേധ മിസൈലുകള്‍ ഉപയോഗിച്ചിരുന്നുവെന്നും വാദമുയര്‍ന്നു.
ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ ഉപയോഗിച്ചെന്ന അവകാശവാദങ്ങള്‍ പ്യോങ്യാങ് തള്ളിക്കളഞ്ഞിരുന്നു. ഇത് യുഎസ് പ്രചരിപ്പിക്കുന്ന 'അടിസ്ഥാനരഹിതവും വ്യാജവുമായ കിംവദന്തി' ആണെന്നായിരുന്നു പ്രതികരണം. കഴിഞ്ഞ മാസം, ഗാസ മുനമ്പിലെ അല്‍-അഹ്ലി അല്‍-അറബി ഹോസ്പിറ്റലില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തിയെന്ന് ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.
ഇതില്‍ യുഎസിനെ ഉത്തരകൊറിയ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഇസ്രായേല്‍, ഹമാസിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് സ്‌ഫോടനത്തിന് കാരണമെന്ന് പറഞ്ഞു. അതിനിടെ ഇസ്രായേൽ ഇല്ലാതാകുന്നതുവരെ ഭാവിയിൽ സമാനമായ ആക്രമണങ്ങൾ നടത്താൻ തയ്യാറാണെന്ന് പരസ്യമായി വെളിപ്പെടുത്തി ഹമാസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗാസി ഹമദ് രംഗത്ത് എത്തി.
ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ ഗാസി ഹമദ് ലെബനീസ് ടെലിവിഷൻ ചാനലായ എൽബിസിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പരാമർശങ്ങൾ പങ്കുവെച്ചത്. ഈ ലോകത്തിൽ ഒരു സ്ഥാനവും ഇല്ലാത്ത രാജ്യമാണ് ഇസ്രായേൽ. ഇസ്ലാമിക, അറബ് രാഷ്‌ട്രങ്ങളുടെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണവർ. അതുകൊണ്ട് തന്നെ ജൂതന്മാരുടെ ആ രാജ്യത്തെ ഇല്ലാതാക്കണം. അവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഉറക്കെ പറയാൻ ഒരു മടിയുമില്ല. ഇസ്രായേലിനെ തകർക്കണമെങ്കിൽ ഇപ്പോഴുള്ളത് പോലെയുള്ള നീക്കങ്ങൾ ആവർത്തിക്കപ്പെടണം.
പോരാടാനുള്ള കഴിവ് നമുക്കുണ്ട്. രക്തസാക്ഷികളുടെ കൂട്ടായ്മയാണ് ഹമാസ്. ഹമാസിന് വേണ്ടി ജീവൻ കളയുന്നതിൽ ഞങ്ങൾ അഭിമാനിക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾ അധിനിവേശത്തിന്റെ ഇരകളാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ കുറ്റപ്പെടുത്തുന്നതിൽ ഒരു ന്യായവും ഇല്ല. ഹമാസിനെ സംബന്ധിച്ച് ഇതുവരെ ചെയ്തതെല്ലാം ശരിയായ കാര്യങ്ങൾ മാത്രമാണ്. ഇസ്രായേലിൽ കണ്ണീരും ചോരയും ഒഴുകുന്നുണ്ടെങ്കിൽ അത് അവർ ചെയ്തതിന്റെ ബാക്കിപത്രം മാത്രമാണ്.
ഇനിയും ഒക്ടോബർ7 ആവർത്തിക്കുമെന്നും ഗാസി ഹമദ് പറഞ്ഞു. ഞങ്ങൾക്ക് ഇസ്രായേലിനെ ഒരു പാഠം പഠിപ്പിക്കണം, ഞങ്ങൾ അത് രണ്ടും മൂന്നും പ്രാവശ്യം ചെയ്യും. ഹമാസിന്റെ ഒക്ടോബർ 7 ആക്രമണത്തിന് നൽകിയിരിക്കുന്ന പേര് അൽ-അഖ്സ പ്രളയം, ഇത് ആദ്യ തവണ മാത്രമാണ്, ഇനി ഓരോ ഘട്ടത്തിലും ഓരോ പേരുകളിൽ ഓപ്പറേഷൻ ആവർത്തിക്കും എന്നും ഗാസി ഹമദ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























