ഇസ്രായേൽ ഇല്ലാതാകുന്നതുവരെ ഭാവിയിൽ സമാനമായ ആക്രമണങ്ങൾ നടത്താൻ തയ്യാറെന്ന് പരസ്യമായി വെളിപ്പെടുത്തി ഹമാസ് മുതിർന്ന ഉദ്യോഗസ്ഥനായ ഗാസി ഹമദ്:-ജൂതന്മാരുടെ രാജ്യം ഇല്ലാതാകും വരെ ഒക്ടോബർ 7 ഇനിയും ആവർത്തിക്കും...

ഇസ്രായേൽ ഇല്ലാതാകുന്നതുവരെ ഭാവിയിൽ സമാനമായ ആക്രമണങ്ങൾ നടത്താൻ തയ്യാറാണെന്ന് പരസ്യമായി വെളിപ്പെടുത്തി ഹമാസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗാസി ഹമദ് . ഭീഷണിയുടെ തീവ്രത ഊന്നിപ്പറയുന്ന ഗാസി ഹമദിന്റെ പ്രസ്താവനകളെക്കുറിച്ച് ടൈംസ് ഓഫ് ഇസ്രായേലാണ് പുറത്ത് വിട്ടത്. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ ഗാസി ഹമദ് ലെബനീസ് ടെലിവിഷൻ ചാനലായ എൽബിസിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പരാമർശങ്ങൾ പങ്കുവെച്ചത്.
അഭിമുഖം പിന്നീട് മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ഈ ലോകത്തിൽ ഒരു സ്ഥാനവും ഇല്ലാത്ത രാജ്യമാണ് ഇസ്രായേൽ. ഇസ്ലാമിക, അറബ് രാഷ്‌ട്രങ്ങളുടെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണവർ. അതുകൊണ്ട് തന്നെ ജൂതന്മാരുടെ ആ രാജ്യത്തെ ഇല്ലാതാക്കണം. അവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഉറക്കെ പറയാൻ ഒരു മടിയുമില്ല. ഇസ്രായേലിനെ തകർക്കണമെങ്കിൽ ഇപ്പോഴുള്ളത് പോലെയുള്ള നീക്കങ്ങൾ ആവർത്തിക്കപ്പെടണം.
പോരാടാനുള്ള കഴിവ് നമുക്കുണ്ട്. രക്തസാക്ഷികളുടെ കൂട്ടായ്മയാണ് ഹമാസ്. ഹമാസിന് വേണ്ടി ജീവൻ കളയുന്നതിൽ ഞങ്ങൾ അഭിമാനിക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾ അധിനിവേശത്തിന്റെ ഇരകളാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ കുറ്റപ്പെടുത്തുന്നതിൽ ഒരു ന്യായവും ഇല്ല. ഹമാസിനെ സംബന്ധിച്ച് ഇതുവരെ ചെയ്തതെല്ലാം ശരിയായ കാര്യങ്ങൾ മാത്രമാണ്. ഇസ്രായേലിൽ കണ്ണീരും ചോരയും ഒഴുകുന്നുണ്ടെങ്കിൽ അത് അവർ ചെയ്തതിന്റെ ബാക്കിപത്രം മാത്രമാണ്. ഇനിയും ഒക്ടോബർ7 ആവർത്തിക്കുമെന്നും ഗാസി ഹമദ് പറഞ്ഞു.
ഇസ്രായേലിന് വ്യക്തമായ മുന്നറിയിപ്പ് ഗാസി നൽകുന്നുണ്ട്. ഞങ്ങൾക്ക് ഇസ്രായേലിനെ ഒരു പാഠം പഠിപ്പിക്കണം, ഞങ്ങൾ അത് രണ്ടും മൂന്നും പ്രാവശ്യം ചെയ്യും. ഹമാസിന്റെ ഒക്ടോബർ 7 ആക്രമണത്തിന് നൽകിയിരിക്കുന്ന പേര് അൽ-അഖ്സ പ്രളയം, ഇത് ആദ്യ തവണ മാത്രമാണ്, ഇനി ഓരോ ഘട്ടത്തിലും ഓരോ പേരുകളിൽ ഓപ്പറേഷൻ ആവർത്തിക്കും. രക്തസാക്ഷികളെ ബലിയർപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഗാസി ഹമദ് വ്യക്തമാക്കി. അതേ സമയം ഇസ്രായേലുമായി എല്ലാ വ്യാപാരവും മുസ്ലീം രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്ത് എത്തി.
എണ്ണക്കയറ്റുമതി ഉൾപ്പടെയുള്ള വ്യാപാരങ്ങൾ അവസാനിപ്പിക്കാനാണ് ഭീഷണി. കുറ്റകൃത്യങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇസ്ലാമിക സർക്കാരുകൾ നിർബന്ധം പിടിക്കണം. മുസ്ലീം രാജ്യങ്ങൾ സയണിസ്റ്റ് ഭരണകൂടമായ ഇസ്രയേലിനോട് സാമ്പത്തികമായി സഹകരിക്കരുത്. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ സർക്കാരുകളെയും ഖമേനി വിമർശിച്ചു. ബ്രിട്ടൻ,ഫ്രാൻസ്,യുഎസ് എന്നിവയുടെ പേരെടുത്തു പറഞ്ഞായിയുന്നു വിമർശനം.
ഗാസയിലെ ജനങ്ങളെ സമ്മർദത്തിലാക്കുന്നവർ ആരെന്നത് മുസ്ലീം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം മാത്രമല്ല. ഇസ്രയേലിനെ സഹായിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങൾ മുസ്ലീങ്ങളെ വെറുപ്പിക്കാതിരിക്കാൻ സൂക്ഷിക്കണമെന്ന് ഇറാൻ പ്രതിരോധമന്ത്രി മുഹമ്മദ് റേസയും പറഞ്ഞു. ഗാസയില്‍ മനുഷ്യത്വരഹിതമായി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ പ്രഖ്യാപിച്ചിരുന്നു.
അയല്‍രാജ്യങ്ങളായ ചിലിയും കൊളംബിയയും തങ്ങളുടെ സ്ഥാനപതികളെ ഇസ്രയേലില്‍ നിന്ന് തിരിച്ചു വിളിക്കുകയും ചെയ്തു. ഗാസ മുനമ്പില്‍ നടക്കുന്ന വിനാശകരവും, അനുയോജ്യമല്ലാത്തതുമായ ഇസ്രയേല്‍ സൈനിക ആക്രമണത്തെ നിഷേധിച്ചും അപലിച്ചുകൊണ്ടും ഇസ്രയേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നുവെന്നായിരുന്നു ബൊളീവിയയുടെ വിദേശകാര്യ സഹമന്ത്രി ഫ്രെഡി മാമനി പറഞ്ഞത്.
തീവ്രവാദത്തിനും ഇറാന്‍ ഭരണകൂടത്തിന്റെ മതാധികാരത്തിനും ബൊളീവിയ കീഴടങ്ങിയതാണെന്ന് ഇസ്രയേല്‍ ആരോപിച്ചത്. ലൂയിസ് ആര്‍സെ പ്രസിഡന്റ് ആയി സ്ഥാനമേറ്റപ്പോള്‍ തന്നെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
ബൊളീവിയയുടെ തീരുമാനത്തെ ഹമാസ് സ്വാഗതം ചെയ്തു. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ അറബ് രാജ്യങ്ങളും ഇതുപോലെ ബന്ധം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























