ഗാസ സിറ്റിയുടെ ഹൃദയഭാഗത്ത് കടന്നുകയറി ഇസ്രായേൽ കരസേനാ:- യുദ്ധ ടാങ്കുകളടക്കം വിന്യസിച്ചു: ഇന്റർനാഷണൽ റെഡ് ക്രോസ് മാനുഷിക സഹായ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ആക്രമണം; ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന്റെ സ്റ്റാഫ് അംഗം കൊല്ലപ്പെട്ടതായി പലസ്തീൻ റെഡ് ക്രസന്റ്...

ഗാസ സിറ്റിയിൽ കടന്നുകയറി ഇസ്രായേൽ കരസേനാ. സൈനികർ ഗാസ സിറ്റിയുടെ ഹൃദയഭാഗത്ത് എത്തിയെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. പിന്നാലെ ഗാസ സിറ്റിയിലെ ഇന്റർനാഷണൽ റെഡ് ക്രോസ് മാനുഷിക സഹായ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടന്നതായി, പലസ്തീൻ റെഡ് ക്രസന്റ് പറഞ്ഞു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന്റെ സ്റ്റാഫ് അംഗം കൊല്ലപ്പെടുകയും ചെയ്തു. രക്തച്ചൊരിച്ചിൽ തടയാൻ" നടപടിയെടുക്കണമെന്ന് എംഎസ്‌എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസ സംഘർഷം ചർച്ച ചെയ്യുന്നതിനായി അറബ്, ആഫ്രിക്കൻ, ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടികൾ സൗദി അറേബ്യ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് നിക്ഷേപ മന്ത്രി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ്, ഹമാസിനെതിരായ യുദ്ധം അവസാനിച്ചതിന് ശേഷം അനിശ്ചിതകാലത്തേക്ക് ഗാസ മുനമ്പിന്റെ മൊത്തത്തിലുള്ള സുരക്ഷാ ഉത്തരവാദിത്തം തന്റെ രാജ്യത്തിനായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രക്ഷ്യാപിച്ചത്. ഗാസയിൽ സഹായം എത്തിക്കുന്നതിനോ, ബന്ദികളെ പുറത്ത് കടത്തുന്നതിനോ, വേണ്ടിയുള്ള പോരാട്ടത്തിൽ തന്ത്രപരമായ ചെറിയ ഇടവേളകൾ പരിഗണിക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. എന്നാൽ പൊതുവായ വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ വീണ്ടും നിരസിച്ചിരുന്നു.
ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്ന ഗാസയിൽ ജനജീവിതം അനുദിനം കൂടുതൽ ദുരിത പൂർണമാവുകയാണ്. ഓരോ ദിവസവും 20-30 ട്രക്കുകൾ വീതം ഗാസയിൽ എത്തുന്നുണ്ടെങ്കിലും ഇത് വളരെ അപര്യാപ്തമാണ്. മൂന്നു ലക്ഷം ജനങ്ങൾ താമസിക്കുന്ന ഗാസ സിറ്റിൽ ബ്രഡ് വാങ്ങാൻ പറ്റുന്ന ഒരു കട പോലുമില്ലാത്ത അവസ്ഥയിലാണ്. ഗാസയിലെ ജനങ്ങൾ നിരവധി ദിവസങ്ങളായി ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.
ഒരു ലിറ്റർ വെള്ളം മാത്രമാണ് ഒരു ദിവസം ഒരാൾക്ക് ലഭിക്കുന്നത്. ആശുപത്രികളിൽ 50 ശതമാനവും പൂട്ടിപ്പോയി. ബാക്കിയുള്ള ആശുപത്രികൾക്ക് നേരെയും കടുത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ഒക്‌ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 10,328 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേലിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. കരയുദ്ധം രൂക്ഷമായി തുടരുമ്പോൾ, കുട്ടികളുടെ കളിസ്ഥലത്തും, നീന്തൽ കുളത്തിനും സമീപം ഹമാസ് റോക്കറ്റ് ലോഞ്ചറുകൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു.
ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കിടയിൽ, സിവിലിയൻ പ്രദേശങ്ങളിൽ ഇസ്രായേൽ സൈനികർ റോക്കറ്റ് വിക്ഷേപണ സ്ഥാനങ്ങൾ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് പങ്കിടുകയായിരുന്നു. കര ആക്രമണം ആരംഭിച്ചത് മുതൽ, കര, വ്യോമ, നാവിക സേനകൾ വഴി 2,500 ലധികം ഹമാസ് കേന്ദ്രങ്ങൾ, തകർത്തതായും ഹമാസ് ഇൻഫ്രാസ്ട്രക്ചർ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കാൻ കരസേന വിമാനങ്ങൾക്ക് നിർദ്ദേശം നൽകിയതായും ഐഡിഎഫ് പറഞ്ഞു.
വടക്കൻ ഗാസയിലെ കരയാക്രമണത്തില്‍ ഹമാസിന്റെ ശക്തി കേന്ദ്രം പിടിച്ചെടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകള്‍, പരിശീലന ഗ്രൗണ്ടുകള്‍, തുരങ്കങ്ങള്‍ എന്നിവയടങ്ങിയ കോമ്പൗണ്ട് ഇസ്രായേല്‍ പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന ഭീകരരെയും വക വരുത്തി. പൂർണമായും ഗാസ വളഞ്ഞിരുന്ന ഇസ്രായേൽ സൈന്യം ഗാസ സിറ്റിയ്ക്കുള്ളിൽ കടക്കുകയായിരുന്നു. യുദ്ധ ടാങ്കുകളടക്കം സിറ്റിക്കുള്ളിൽ പ്രവേശിച്ചിട്ടുണ്ട്.
അതേ സമയം, ഒരു മാസം പിന്നിട്ട ആക്രമണത്തിൽ നിന്ന് തരിമ്പും പിറകോട്ടില്ലെന്ന് ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ബന്ദികളെ വിടാതെ വെടിനിർത്തൽ ഇല്ലെന്ന് നെതന്യാഹു വീണ്ടും തുറന്നടിച്ചു. ഹമാസിനെ തുരത്തും വരെ ആക്രമണത്തിൽ നിന്ന് പിൻമാറില്ലെന്ന് പ്രതിരോധമന്ത്രിയും പ്രതികരിച്ചു. ഹമാസ് നേതാവ് യഹ്യ സിൻവാർ ഉൾപ്പെടെയുള്ളവരെ തെരഞ്ഞുപിടിച്ചു കൊല്ലുമെന്ന് ഇസ്രായേൽ സൈനിക മേധാവി വെളിപ്പെടുത്തി. ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ ദുരിതം കൂടുതൽ സങ്കീർണമായി.
https://www.facebook.com/Malayalivartha






















