ബോംബ് സ്‌ഫോടനമോ വിഷപ്പുകയോ? നാല്‍പതിനായിരം ഹമാസുകളെ കണ്ടെത്തി ഇസ്രായേല്‍, ഗാസാ നഗരം കീഴടക്കിയ പിന്നാലെ തുരങ്കങ്ങള്‍ തകര്‍ക്കുന്ന ദൗത്യത്തിലേക്ക് കടന്നു, ഹമാസുകളെ തുരങ്കത്തിനുള്ളില്‍ നേരിടും

ഒളിച്ചിരിക്കുന്ന നാല്‍പതിനായിരം ഹമാസ് തീവ്രവാദികളെ ഇസ്രായേല്‍ കണ്ടെത്തിയിരിക്കുന്നു. ഇനിയുള്ള മൂന്നു ദിവസങ്ങള്‍ അതിനിര്‍ണായകമാണ്. ഗാസയുടെ ആഴങ്ങളിലെ ഹമാസുകളുടെ തുരങ്കം തകര്‍ക്കും. നാല്‍പതിനായിരം ഹമാസുകളെയും ഒന്നൊന്നായി വധിക്കും. ഗാസാ നഗരം അപ്പാടെ കീഴടക്കിയതിനു പിന്നാലെയാണ് തുരങ്കങ്ങള്‍ തകര്‍ക്കുന്ന ദൗത്യത്തിലേക്ക് ഇസ്രായേല്‍ കടന്നിരിക്കുന്നത്. ഉപഗ്രഹസംവിധാനത്തോടെ ഹമാസിന്റെ അതിദീര്‍ഘ തുരങ്ങളുടെ ഗതിയും ഉള്ളറകളും ഇസ്രായേല്‍ കണ്ടെത്തിക്കഴിഞ്ഞു.
എവിടെയൊക്കെയാണ് അറകള്‍, എവിടയെക്കെയാണ് ആയുധങ്ങള്‍, ഹമാസുകളുടെ ഒളിയിടങ്ങള്‍ എവിടെയൊക്കെ എന്നത് കണ്ടെത്തിയിരിക്കുന്നു. ഹമാസിന്റെ പോരാട്ടം നയിക്കുന്ന കമാന്‍ഡറുകളെ വക വരുത്താനാണ് ഇസ്രായേലിന്റെ ആദ്യത്തെ ഉന്നം. സൈന്യാധിപരെ ഇല്ലാതാക്കിയശേഷം ഹമാസ് തീവ്രവാദികളെ തുരങ്കത്തിനുള്ളില്‍ നേരിടും. അതല്ലെങ്കില്‍ ബോംബ് സ്‌ഫോടനത്തിലോ വിഷപ്പുക അടിച്ചോ കൊന്നൊടുക്കും. ഹമാസിന്റെ ആയുധനിര്‍മാതാക്കളില്‍ പ്രധാനിയായ മുഹ്സിന്‍ അബു സിനയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
40,000ലേറെ സംഘാംഗങ്ങള്‍ ഹമാസിനുണ്ടെന്നാണ് ഇസ്രായേലിന്റെ വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യം പിടികൂടിയ ഹമാസ് പോരാളികളില്‍ നിന്നാണ് അതിനിര്‍ണായകമായ വിവരങ്ങള്‍ ഇസ്രായേല്‍ സൈന്യം മനസിലാക്കിയിരിക്കുന്നത്. ഗാസയിലെ തുരങ്ക ശൃംഖലകളിലൂടെയാണ് ഹമാസ് തീവ്രവാദികള്‍ സഞ്ചരിക്കുന്നത്. കിലോമീറ്ററോളം നീളവും 80 മീറ്ററിലേറെ ആഴവുമുള്ളവയാണ് തുരങ്കങ്ങള്‍. ഇവയില്‍നിന്ന് അപ്രതീക്ഷിതമായി പുറത്തുവരുന്ന ഹമാസ് അംഗങ്ങള്‍ ഇസ്രായേലിനെതിരേ മിന്നലാക്രമണം നടത്തി തിരികെ പോവുകയാണ്. ആയിരക്കണക്കിന് സിവിലിയന്‍മാരെ കൊന്നൊടുക്കിയെങ്കിലും ഹമാസ് പോരാളികളെ കൊന്നൊടുക്കുന്നതില്‍ ഇസ്രായേല്‍ പ്രതീക്ഷ നേട്ടം കൈവരിച്ചിട്ടില്ല.
ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കശൃംഖലകള്‍ കണ്ടെത്തി ആക്രമണം ആരംഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നു. 130 തുരങ്കങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ സേനാവക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും താഴെയായി കിലോമീറ്ററുകളോളം തുരങ്കങ്ങളുണ്ടെന്നും ആയുധസംഭരണശാലകള്‍, ആശയവിനിമയ മുറികള്‍, തീവ്രവാദികള്‍ക്കുള്ള ഒളിത്താവളങ്ങള്‍ എന്നിവയുണ്ടെന്നും ഇസ്രായേല്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നുവരെ ലോകത്തില്‍ ഉണ്ടാക്കിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഭീകരത്താവളമാണ് സാഗയുടെ അടിയിലുള്ളതെന്ന് ഇസ്രയേല്‍ പ്രതിരോധവകുപ്പ് കണ്ടെത്തിയിരിക്കുന്നു.
ഇന്നലെ വരെ പതിനോരായിരം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഹമാസുകളെ ഇല്ലായ്മപ്പെടുത്തുന്നതോടെ മരണം ശനിയാഴ്ചയോടെ പതിനായ്യായിരം കടക്കുമെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. ഗാസ സിറ്റിയില്‍ ഭൂമിക്കു മുകളില്‍ കെട്ടിടമായ ഇനിയൊന്നും അവശേഷിക്കില്ല. പോരാട്ടം അതിശക്തമായതോടെ വടക്കന്‍ ഗാസയില്‍നിന്ന് പതിനായിരത്തോളം പേര്‍ ഇന്നലെയും കാല്‍നടയായി തെക്കന്‍ ഗാസയിലേക്കു പലായനം ചെയ്തു. ഒരുലക്ഷംപേര്‍ ഇപ്പോഴും വടക്കുണ്ടെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. അവരെയും വടക്കന്‍ ഗാസയില്‍ നിന്ന് പുറത്താക്കുന്നതോടെ ഗാസ പ്രദേശം അപ്പാടെ ഇസ്രായേലിന്റെ നിയന്ത്രണത്തിലാക്കി മാറ്റും.
തല്‍ക്കാലം ഇസ്രായേല്‍ ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി അവകാശപ്പെട്ടാലും ഗാസ ശാശ്വതമായി ഇസ്രായേലിന്റെ പ്രദേശമാക്കി മാറ്റാന്‍ തന്നെയാണ് നെതന്യാഹുവിന്റെ തീരുമാനം. ഇനിയൊരിക്കലും ഗാസ ഇസ്രായേലിന് പാരയാകരുതെന്നും ഇനിയൊരിക്കലും ഒരു മിന്നല്‍ ആക്രമണം ഉണ്ടാകരുതെന്നും നെതന്യാഹു തീരുമാനിച്ചിരിക്കുന്നു. യുദ്ധം തുടങ്ങിയ ഘട്ടത്തില്‍ പുറത്തേക്കു കടന്ന ഹമാസ് തീവ്രവാദികള്‍ ആശുപത്രികളിലും അഭയര്‍ഥി ക്യാമ്പുകളിലും സ്‌കൂളുകളിലും ഒളിച്ചു കഴിയുന്നതായും അവരെ വകവരുത്താനാണ് ബോബിംഗ് തുടരുന്നതെന്നും ഇസ്രായേല്‍ പറയുന്നു.
ഇസ്രയേല്‍ സൈന്യം ഗാസ നഗരമധ്യത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതായും പ്രദേശം ഭരിക്കുന്ന ഭീകര സംഘടനയായ ഹമാസിനെതിരെ പിടിമുറുക്കിയതായും ഇസ്രായേല്‍ പ്രതിരോധ മന്ത്രിതന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം പൂര്‍ത്തിയാക്കിയ പോരാട്ടം ഹമാസ് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ശക്തിയോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നു. ഓരോ മണിക്കൂറിലും ഇസ്രയേല്‍ സൈനികര്‍ ഭീകര സംഘത്തിന്മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഇസ്രയേല്‍ കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഹമാസ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി വലിയ അളവില്‍ ആയുധങ്ങളും മിസൈലുകളും ആരോഗ്യസംവിധാനങ്ങളും ഹമാസ് പോരാളികള്‍ ശേഖരിച്ചുവെന്നാണ് വിവരം. ഈജിപ്ത്, സിറിയ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. യുദ്ധം എങ്ങനെയും മാസങ്ങളോളം മുന്നോട്ടുകൊണ്ടുപോകുകയും ഏറ്റുമുട്ടലിലൂടെ ഇസ്രയേല്‍ സൈന്യത്തെ കീഴടക്കാം എന്നാണ് ഹമാസ് കരുതുന്നത്.
സാധാരണക്കാര്‍ക്ക് കൂട്ടമായി ജീവന്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടാവുന്നതോടെ അന്താരാഷ്ട്രതലത്തില്‍ ഇസ്രായേലിന് എതിരെ ഉയരുന്ന സമ്മര്‍ദ്ദം യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുമെന്നാണ് ഹമാസിന്റെ പ്രതീക്ഷക്കുന്നു. പതിനേഴു വര്‍ഷമായി തുടരുന്ന ഗാസ ഉപരോധം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു. ഇതിനൊപ്പം ഗാസയിലെ ഇസ്രയേല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഗാസയില്‍ ഹമാസ് പണിതീര്‍ത്ത നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളമുള്ള തുരങ്ക ശൃംഖലയാണ് ഇസ്രയേല്‍ സൈന്യം ലക്ഷ്യമിടുന്നത്. ഇത് പൂര്‍ണമായും നടപ്പാക്കുന്നതിലൂടെ ഹമാസിന്റെ സമ്പൂര്‍ണ ഉന്മൂലനമെന്ന ലക്ഷ്യം ഒരു പരിധിവരെ കൈവരിക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. ഇസ്രയേല്‍ സൈന്യത്തിലെ എന്‍ജിനിയറിങ് വിഭാഗം ഭൂഗര്‍ഭ തുരങ്കങ്ങള്‍ കണ്ടെത്തി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് അവ തകര്‍ക്കാനാണ് ശ്രമം നടത്തുന്നതെന്ന് സൈനിക വക്താവ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















