ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ തകരുന്നു; നിലവിലെ യുദ്ധ സാഹചര്യം, മേഖലയെ പകർച്ചാവ്യാധിയുടെ പിടിയിലേക്ക് തള്ളിവിടും...

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ പാടെ തകര്‍ന്നു കിടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നിലവിലെ യുദ്ധ സാഹചര്യം, മേഖലയെ പകര്‍ച്ചവ്യാധിയുടെ പിടിയിലേക്ക് തള്ളിവിട്ടേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും ക്യാമ്പുകളിൽ ആളുകളുടെ എണ്ണം വർധിക്കുന്നതും പകർച്ചവ്യാധികളുടെ സാധ്യത വർധിപ്പിക്കുന്നു. "ആരോഗ്യ സംവിധാനം, ജലം, ശുചിത്വ സംവിധാനങ്ങൾ എന്നിവ തകരാറിലായത് പകർച്ചവ്യാധികളുടെ ദ്രുതഗതിയിലുള്ള വ്യാപനമുണ്ടാക്കും.
ഇതിനകം ചില ആശങ്കാജനകമായ പ്രവണതകൾ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്" ലോകാരോഗ്യസംഘന അറിയിച്ചു. ഇന്ധനത്തിന് ഉപരോധം ഏർപ്പെടുത്തിയതിനാൽ ഗാസയിലെ ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചിരുന്നു. ഇത് വയറിളക്കം പോലുള്ള രോഗങ്ങൾ പടരാന്‍ കാരണമായിട്ടുണ്ട്.
ഗാസ മുനമ്പിൽ ഒക്‌ടോബർ പകുതി മുതൽ 33,551-ലധികം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭൂരിഭാഗവും അഞ്ചുവയസിന് താഴെ പ്രായമുള്ളവരാണെന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. ഇന്ധനത്തിന്റെ അഭാവം ഖരമാലിന്യങ്ങളുടെ സംസ്കരണം തടസപ്പെടുത്തിയിരുന്നു. “രോഗങ്ങൾ പരത്തുന്ന പ്രാണികളുടെയും എലി പോലെയുള്ള ജീവികളും പെരുകുന്നതിനെ അനുകൂലമായ സാഹചര്യം ഇത് സൃഷ്ടിച്ചിരുന്നു.
ശസ്ത്രക്രിയ, പ്രസവം എന്നീ സമയങ്ങളിൽ ഉണ്ടായേക്കാവുന്ന അണുബാധയുടെ സാധ്യതകൾ വർധിപ്പിക്കുന്ന സാഹചര്യമാണ് ഗാസയിലുള്ളതെന്നും ഇതിനെ തടയാനുള്ള യാതൊരു സൗകര്യങ്ങളും ലഭ്യമല്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. പതിവ് വാക്സിനേഷൻ പ്രവർത്തനങ്ങൾ തടസപ്പെട്ടതും പകർച്ചവ്യാധികൾ ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ അഭാവവും ത്വരിതഗതിയിൽ രോഗം പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇതുവരെ പൊലിഞ്ഞ ജീവനുകളുടെ എണ്ണം പതിനായിരത്തിലധികമാണ്. പരുക്കേറ്റവരാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. അതേ സമയം, ഗാസയില്‍ ഇപ്പോള്‍ സുരക്ഷിതമായൊരു ഇടമില്ലെന്നാണ് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ നഴ്സ് ആക്ടിവിറ്റി മാനേജറും നഴ്സുമായ എമിലി കാലഹാന്‍ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഗാസയിലെ യുദ്ധഭൂമിയില്‍നിന്ന് കഴിഞ്ഞയാഴ്ചയാണ് എമിലി അമേരിക്കയില്‍ മടങ്ങിയെത്തിയത്. 26 ദിവസത്തിനുശേഷം തനിക്ക് ആദ്യമായി സുരക്ഷിതത്വം അനുഭവപ്പെട്ടന്നാണ് എമിലി പറഞ്ഞത്. സുരക്ഷാഭീഷണി മൂലം 26 ദിവസത്തിനിടെ അഞ്ച് തവണ സ്ഥലം മാറേണ്ടതായി വന്നതായും എമിലി ഓർക്കുന്നു.
"ഒരു കമ്മ്യൂണിസ്റ്റ് ട്രെയിനിങ് സെന്ററായിരുന്നു ഞങ്ങളെത്തിയ സ്ഥലങ്ങളിലൊന്ന്. കുടിയിറക്കപ്പെട്ട 35,000 പേരുണ്ടായിരുന്നു അവിടെ. മുഖത്തും കഴുത്തിലും കൈകാലുകളിലും പൊള്ളലേറ്റ നിരവധി കുട്ടികളുണ്ടായിരുന്നു. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞതോടെ അവരെയെല്ലാം പെട്ടെന്ന് ഡിസ്ചാർജ് ചെയ്തതായിരുന്നു," എമിലി പറഞ്ഞു.
ഗാസയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥയും എമിലി വിവരിച്ചു. "ക്യാമ്പിലുള്ള അമ്പതിനായിരത്തിലധികം പേർക്ക് ഉണ്ടായിരുന്നത് നാല് ടോയ്‌ലറ്റുകള്‍ മാത്രമാണ്, ദിവസം നാല് മണിക്കൂർ മാത്രമാണ് ജലവിതരണമുള്ളത്. പൊള്ളലേറ്റതും മുറിവുകളും നഷ്ടപ്പെട്ട ശരീരഭാഗങ്ങളുമായാണ് പലരെയും ക്യാമ്പില്‍ക്കണ്ടത്. മാതാപിതാക്കള്‍ സഹായം തേടി ഞങ്ങളുടെ അടുത്തേക്കാണ് ഓടിവന്നത്. കാരണം അവർക്ക് മരുന്നുകളുടെ ലഭ്യതയില്ലായിരുന്നു," എമിലി വിവരിച്ചു.
"പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരാശയില്‍ പലർക്കും മാനസിക സമ്മർദമുണ്ടായിരുന്നു, അത് പിന്നീട് ദേഷ്യമായി മാറി. അമേരിക്കന്‍ സ്വദേശിയെന്ന് വിളിച്ച് എനിക്കുനേരെ പലരും അലറി. ഞങ്ങള്‍ ഇസ്രയേലികളാണോ എന്നറിയാന്‍ ഹീബ്രു ഭാഷയില്‍ പലതും അവർ പറയുന്നുണ്ടായിരുന്നു," എമിലി കൂട്ടിച്ചേർത്തു. ഗാസയിലേക്ക് മടങ്ങിപ്പോകുമോ എന്ന ചോദ്യത്തിന്റെ തന്റെ ഹൃദയം ഗാസയ്‌ക്കൊപ്പമാണെന്നായിരുന്നു എമിലിയുടെ മറുപടി. ഒപ്പം ജോലിചെയ്ത പലസ്തീനികളാണ് ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും നല്ല മനുഷ്യരെന്നും എമിലി പറയുന്നു.
https://www.facebook.com/Malayalivartha






















