ഗാസയിൽ മൂന്ന് ദിവസത്തെ മാനുഷിക വെടിനിർത്തൽ കരാറിലെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു... മൈലുകളോളം കാൽ നടയായി തെക്കൻ ഗാസയിലേക്ക് പാലായനം ചെയ്ത്, ആയിരങ്ങൾ...

ഹമാസ് പോരാളികളുമായി ഇസ്രായേൽ സൈനികർ ഗാസയിൽ, രൂക്ഷമായ പോരാട്ടം നടത്തുന്നതിനിടെ, ഗാസയിൽ മൂന്ന് ദിവസത്തെ മാനുഷിക വെടിനിർത്തൽ കരാറിലെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഗാസ സിറ്റിയെ തകർക്കും വിധം, ശക്തമായ വ്യോമാക്രമണമാണ് ഇന്ന് നടന്നത്. ഒരു മാസത്തിലേറെ നീണ്ട തീവ്രമായ ബോംബാക്രമണത്തിന് ശേഷം, മതിയായ ഭക്ഷണവും വെള്ളവുമില്ലാതെ ഹമാസ് ബന്ദികളാക്കിയ ഒരു ഡസനോളം പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിൽ മൂന്ന് ദിവസത്തെ മാനുഷിക വെടിനിർത്തൽ കരാറിലെത്താനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ കരയുദ്ധം തുടങ്ങിയ ശേഷം ഇസ്രായേലിന്റെ 136 സൈനിക വാഹനങ്ങൾ തകർത്തെന്ന് ഹമാസ് അവകാശപ്പെട്ടു. വടക്കൻ ഗാസയിലേയ്ക്കും, ഗാസ സിറ്റിയിലേക്കും കടന്നുകയറാൻ ശ്രമിക്കുന്ന ഇസ്രായേൽ സൈന്യത്തെ സാധ്യമായ രീതിയിലെല്ലാം നേരിടുമെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ പറഞ്ഞു. ഇസ്രായേൽ സൈനികരെയും അവരുടെ സന്നാഹങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ അജ്‌ലിൻ മേഖലയിൽ ഇസ്രായേൽ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നിരവധി പേരെ വധിച്ചതായി അൽ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടിരുന്നു. തെക്കൻ ഗാസയിലും, ഗാസ സിറ്റിയിലും കടന്നുകയറിയ ഇസ്രായേൽ സൈനികർക്കെതിരെ മിസൈൽ, റോക്കറ്റ് ആക്രമണങ്ങൾ നടത്തിയെന്നും ഖസ്സാം ബ്രിഗേഡ് പറഞ്ഞിരുന്നു. ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ഇപ്പോഴും തുടരുകയാണ്.
ഇതുവരെ 10,569 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇവരിൽ 4324 കുട്ടികളും 2823 സ്ത്രീകളും ഉൾപ്പെടും. ഇന്നലെ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം അവർ പുറത്തുവിട്ടതിനെക്കാൾ എത്രയോ അധികമാണെന്നാണ് ഹമാസ് വാദം.
ഹമാസുകളെ ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന, നിലപാടിൽ തന്നെയാണ് ഇസ്രായേൽ ഗാസയിൽ കരയുദ്ധം തുടരുന്നത്. അതിനിടെ ഗാസയിലെ പള്ളിയിൽ, ഒളിച്ചിരുന്ന ഭീകരനെ വധിച്ചതായി ഐഡിഎഫ് അറിയിച്ചു. ഇസ്രായേൽ പ്രതിരോധ സേനയുടെ, നഹാൽ ഇൻഫൻട്രി ബ്രിഗേഡ് തുരങ്കത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച ഭീകരനെ വധിക്കുകയായിരുന്നു. അതിനിടെ റോക്കറ്റ് വിക്ഷേപണത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും താവളമായി ഉപയോഗിച്ചിരുന്ന സ്കൂളിൽ നടത്തിയ റെയ്ഡിൽ, 401-ആം കവചിത ബ്രിഗേഡിലെ പോരാളികൾ നിരവധി തീവ്രവാദികളെ ഉന്മൂലനം ചെയ്യുകയും സ്കൂൾ ഗ്രൗണ്ടിൽ നിന്ന് റോക്കറ്റ് വിക്ഷേപണ കുഴികളും നിരവധി ആയുധങ്ങളും കണ്ടെത്തുകയും ചെയ്തതായി ഐഡിഎഫ് പറഞ്ഞു.
നിരവധി മോർട്ടാർ, ടാങ്ക് വിരുദ്ധ മിസൈൽ വിക്ഷേപണ സ്ഥാനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഗാസയുടെ വടക്കന്‍- തെക്കന്‍ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണെന്ന് ഹമാസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയില്‍ വെടിനിർത്തൽ ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിലെ ആയിരത്തിലധികം ജീവനക്കാർ ഗാസയിൽ “അടിയന്തര വെടിനിർത്തൽ” ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
എന്നാല്‍ ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടയയ്ക്കാതെ താത്കാലിക വെടിനിർത്തലിന് തയ്യാറാകില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. ഗാസയ്ക്കുനേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം കരമാര്‍ഗം കൂടി വ്യാപിപ്പിച്ചതോടെ വടക്കൻ ഗാസയില്‍ നിന്ന് കൂട്ടപലായനം തുടരുകയാണ്.
ഗാസയെ രണ്ടാക്കി വിഭജിച്ച് ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് മുന്നോടിയായി വടക്കന്‍ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പലായനം ശക്തമായത്. പതിനായിരങ്ങളാണ് കാൽനടയായി തെക്കൻ ഗാസയിലേക്ക് നീങ്ങുന്നതെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ മാത്രം അന്‍പതിനായിരത്തോളം വരുന്ന ജനങ്ങളാണ് വടക്കന്‍ ഗാസയില്‍ ഒഴിഞ്ഞുപോയതെന്നാണ് കണക്കുകള്‍.
https://www.facebook.com/Malayalivartha






















