ആക്രമണം ശക്തമാക്കി ഇസ്രയേല്‍, ഹമാസ് സൈനിക കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ അമ്പതോളം ഹമാസുകാരെ വധിച്ചുവെന്ന് ഐഡിഎഫ്, വെടിനിർത്തൽ ഇടവേളകൾ നടപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചതായി വൈറ്റ് ഹൗസ്

യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ആവശ്യമുയരുന്നതിനിടെ ഗാസാസിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഭൂഗർഭ ടണലുകൾ ലക്ഷ്യമിട്ട് മുന്നേറിയ ഇസ്രയേൽ സേന ഹമാസ് സൈനിക കേന്ദ്രത്തിൽ ആക്രമണം നടത്തി. അമ്പതോളം ഹമാസുകാരെ വധിച്ചുവെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തിൽ 15 പലസ്തീനികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ വടക്കന്‍ വെസ്റ്റ് ബാങ്കിലുള്ള ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. അതുപോലെ ദിവസവും നാല് മണിക്കൂർ വെടിനിർത്തൽ ഇടവേളകൾ നടപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുമ്പ് പ്രത്യേക അറിയിപ്പ് നൽകുമെന്നാണ് പ്രഖ്യാപനം.
അതേസമയം ഹമാസും ഇസ്രയേല്‍ സൈന്യവും ഗാസാസിറ്റിയുടെ ഹൃദയഭാഗത്ത് വച്ച് ശക്തമായ ഏറ്റുമുട്ടലുണ്ടായെന്നും ഹമാസിന്‍റെ ഭൂഗര്‍ഭതുരങ്കശൃംഖലയില്‍ ആക്രമണം ശക്തമാക്കിയെന്നും ഇസ്രയേല്‍ അറിയിച്ചു. സേനാവക്താവ് ഡാനിയല്‍ ഹഗാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനോടകം 130 ഹമാസ് തുരങ്കങ്ങളാണ് തകര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസിന്‍റെ ആയുധനിര്‍മാതാക്കളില്‍ മുഖ്യനായ മുഹ്‌സിന്‍ അബു സിനയെ വധിച്ചുവെന്നും ഇസ്രയേല്‍ നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















